സ്പ്രിംഗ്, ടെക്സസ്. ടെക്സസിൽ ഏഴ് വയസ്സുകാരനായ വളർത്തുമകനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45-കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്‌ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാരേജിലെ വാഷിംഗ് മെഷീനിൽ നിന്ന് ട്രോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ട്രോയിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തി. ഹാരിയസ് കൗണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസ് മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
കുട്ടി മരിക്കുന്നതിന് മുൻപ് വളർത്തമ്മയായ ടിഫാനി തോമസിന്റെ ഓട്‌മീൽ പൈ കഴിച്ചതിന് അവനെ ഓവനിൽ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, തന്റെ ഡോനട്ട് സ്റ്റിക്സ് കഴിച്ചതിനും ജെർമെയ്ൻ അസ്വസ്ഥനായിരുന്നെന്ന് ടെക്സ്റ്റ് മെസ്സേജുകളിൽ നിന്ന് വ്യക്തമായതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. ട്രോയിയുടെ മരണവുമായി ബന്ധപ്പെട്ട് വളർത്തമ്മയായ ടിഫാനി തോമസിനും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിഫാനിയുടെ ശിക്ഷ സെപ്റ്റംബർ 10-ന് വിധിക്കും.
