ന്യു യോർക്ക്: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ അസോസിയേറ്റ് ട്രഷറർ ആയി പ്രശസ്ത സാമൂഹിക-സാംസ്കാരിക പ്രവർത്തകനായ അപ്പുക്കുട്ടൻ പിള്ള മത്സരിക്കുന്നു. നിലവിൽ ഫൊക്കാന അസ്സോസിയേറ്റ് ജോയിന്റ് സെക്രട്ടറിയാണ്.
ഓണാഘോഷത്തിന് 50 വര്ഷമായി മാവേലിയെ അവതരിപ്പിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച അപ്പുക്കുട്ടൻ ഫൊക്കാനയുടെ പ്രഥമ കണ്‍വെന്‍ഷനിലെ സംഘടകരില്‍ ഒരാളായിരുന്നുവന്നതും ചരിത്രം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ )യുടെ ജോയിന്റ് ട്രഷററായും പ്രവർത്തിക്കുന്നു.
പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ് നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാര്ഥിയാവുന്ന അപ്പുക്കുട്ടൻ പിള്ള , ജന്മനാടിന്റെ മൂല്യങ്ങളും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആത്മസമര്‍പ്പണത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ്. സാമ്പത്തികകാര്യങ്ങളിലെ വിശ്വാസ്യതക്കു മുൻഗണന നൽകുന്നു. സാമ്പത്തികയിടപാടുകൾ കൂടുതൽ ആധുനിക സാങ്കേതികസഹായത്തോടെ സുഗമവും വേഗത്തിലുള്ളതുമാക്കാനാണ് ശ്രമം. വാർഷികബജറ്റിനും ഫണ്ടുകളുടെ വിനിയോഗത്തിനും ക്രമബദ്ധമായ സംവിധാനം കൊണ്ടുവരും.
സാമ്പത്തിക സഹായം ആവശ്യമുള്ളവർക്കും വിദ്യാഭ്യാസസഹായം വേണ്ട വിദ്യാർത്ഥികൾക്കും മറ്റെല്ലാ ദുരിതബാധിതർക്കും താൻ പ്രവർത്തിക്കുന്ന സംഘടനകൾ സഹായമെത്തിക്കണമെന്ന നിലപാടുള്ള വ്യക്തികളിൽ ഒരാൾ. ഒരുമിച്ചുനിന്നാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന വിശ്വാസം ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തന്നിട്ടുണ്ട്. നാട്ടിലും ഇവിടെയും സജീവമായ സഹായ പദ്ദഹത്തികൾ എന്നതാണ് ലക്‌ഷ്യം.
വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിച്ച വലിയ അനുഭവ സമ്പത്തിന്റെ ഉടമയാണ് അപ്പുക്കുട്ടൻ പിള്ള. മലയാളത്തില്‍ മുല്ലമൊട്ടും മുന്തിരിച്ചാറും, സ്വർണ്ണം, കാഞ്ചിപുരത്തെ കല്യാണം എന്നീ സിനിമകൾ നിർമ്മിച്ച അനുഭവവുമുണ്ട്. ഗണേഷ് നായരുടെ സംവിധാനത്തിൽ അമേരിക്കയിൽ ചിത്രീകരിച്ച 'അവർക്കൊപ്പം' എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. അഭിനയം ഇഷ്ടമുള്ള മേഖലയാണ്. എൻ.എൻ. പിള്ളയുടെ "ഗറില്ലാ" എന്ന നാടകം കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോള്‍ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കെഎച്ച്എൻഎയ്ക്കായി മന്നത്ത് പത്മനാഭന്റെ ജീവചരിത്രം നാടകമാക്കിയപ്പോൾ അതിൽ അഭിനയിച്ചു.
കലാപ്രവർത്തനങ്ങളിലും സജീവമാണ്. ഓട്ടൻതുള്ളൽ അവതരിപ്പിക്കും. തകിൽ വായിക്കും. ഉടുക്കു കൊട്ടും. ഫ്രണ്ട്സ് ഓഫ് കേരള എന്ന പേരിൽ ചെണ്ട ഗ്രൂപ്പുണ്ട്. തൊഴിലിൽനിന്ന് വിരമിച്ചവരെയും കലയിൽ താൽപര്യമുള്ള കുട്ടികളെയും പരിശീലിപ്പിക്കുന്നു. ഓരോ അവധിക്കാലത്തും നാട്ടിൽനിന്ന് ചെണ്ടകൾ വാങ്ങിക്കൊണ്ടുവരുകയും കുട്ടികളെയും യുവജനങ്ങളെയും ചെണ്ട അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ശിഷ്യരോടൊപ്പം ചെണ്ടമേളം നടത്തുന്നത് പ്രത്യേക സന്തോഷമാണ്. മലയാളികളുടെ തനതുകലകൾ അടുത്ത തലമുറയ്ക്കും പകർന്നുകൊടുക്കണമെന്നാണ് ആഗ്രഹം.
യുഎസ് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ 32 വർഷം ജോലി ചെയ്ത ശേഷമാണ് വിരമിച്ചത്. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്കിൽ 48 വർഷമായി സജീവമാണ്. അതിന്റെ സ്ഥാപകഅംഗവുമാണ്. മലയാളി അസോസിയേഷൻ, പയനീർ ക്ലബ്, വേൾഡ് മലയാളി കൗൺസിൽ, നാട്ടിലെ ആറ്റുകാൽ യുവകേസരി ക്ലബ് തുടങ്ങി നിരവധി സംഘടനകളിൽ സജീവമാണ്. ഇതുകൂടാതെ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നുണ്ട്. പ്രതിഭ ആർട്സ് ഓഫ് ന്യൂയോർക്ക് എന്നൊരു ഗ്രൂപ്പുമുണ്ട്.