advertisement
Skip to content

“ആരാധനാലയങ്ങൾ വളരുമ്പോൾ… കരുണയും വിശ്വാസവും കുറയുന്നോ?”

ജെയിംസ് കൂടൽ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തിൽ.

യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നു. പഠനത്തിനും ജോലിക്കും ഭാവിക്കും വേണ്ടി അവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പുറപ്പെടുന്നത്. അവരുടെ യാത്രകൾ വിജയത്തിന്റെ കഥകളായിരിക്കാം. എന്നാൽ ആ യാത്രകളുടെ പിന്നിൽ കേരളത്തിലെ വീടുകളിൽ പതിയുന്നത് ഒരു പുതിയ നിശ്ശബ്ദതയാണ്. വീടുകളിൽ മാതാപിതാക്കൾ മാത്രം. ഒറ്റപ്പെടലിൻ്റെ വേദന അവർക്കുണ്ട്. ഗ്രാമങ്ങളിൽ വയോധികരുടെ സാന്നിധ്യം വർധിക്കുന്നു. വൃദ്ധസദനങ്ങൾ നിറയുന്നു.

കേരളം പതുക്കെ ഒരു പുതിയ സാമൂഹിക യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അതേ സമയം മറ്റൊരു സത്യവും സമൂഹത്തിന്റെ മുന്നിൽ ഉയരുന്നു. ദീർഘകാല രോഗങ്ങൾ വർധിക്കുന്നു. കാൻസർ രോഗികളുടെ എണ്ണം ഉയരുന്നു. വൃക്കരോഗം ബാധിച്ചവർക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളിൽ നീളുന്ന നിരകൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളെ തുറന്നു കാണിക്കുന്നു.

പാലിയേറ്റീവ് കെയർ, ഒരുകാലത്ത് അപൂർവമായി കേട്ടിരുന്ന ഒരു പദം, ഇന്ന് കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. അവസാനഘട്ട രോഗികളായ മനുഷ്യർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും കരുണയും നൽകുന്ന ഈ സംവിധാനങ്ങൾ ഒരു സമൂഹത്തിന്റെ മനുഷ്യത്വത്തിന്റെ അളവുകോലുകളാണ്.

പക്ഷേ ഇതേ സമയത്ത് കേരളത്തിന്റെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മറ്റൊരു കാഴ്ച കൂടി ഉയരുന്നു. പുതിയ ആരാധനാലയങ്ങൾ.
വലിയ ഗോപുരങ്ങൾ.
ആകാശം തൊടുന്ന കെട്ടിടങ്ങൾ.

ഗ്രാമം തോറും കോടികൾ സമാഹരിച്ച് പുതിയ നിർമാണങ്ങൾ ഉയരുന്നു. മണികൂറ്റങ്ങൾ, അലങ്കാരങ്ങൾ, പ്രകാശഭംഗികൾ. വിശ്വാസത്തിന്റെ പേരിൽ, ഭക്തിയുടെ പേരിൽ, സമൂഹത്തിന്റെ അഭിമാനത്തിന്റെ പേരിൽ. ഭക്തി മനുഷ്യന്റെ ആത്മീയ യാത്രയുടെ ഭാഗമാണ്. അതിൽ സംശയമില്ല. പക്ഷേ ഒരു ചോദ്യം സമൂഹം ചോദിക്കാൻ മടിക്കുന്നു. ഈ ഭീമൻ നിർമ്മിതികൾ മനുഷ്യവേദന കുറയ്ക്കാൻ എന്താണ് ചെയ്യുന്നത്? ഒരു ഗ്രാമത്തിൽ പുതിയ ദേവാലയം ഉയരുമ്പോൾ അതേ ഗ്രാമത്തിൽ ഡയാലിസിസ് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളും ഉണ്ട്. അവസാനഘട്ട രോഗികളുമായി കഴിയുന്ന കുടുംബങ്ങൾക്ക് പാലിയേറ്റീവ് പരിചരണം ലഭിക്കാത്ത പ്രദേശങ്ങളും ഉണ്ട്. ഒറ്റപ്പെട്ട വയോധികർ അഭയം തേടി വലയുന്ന വീടുകളും ഉണ്ട്.

സമൂഹത്തിന്റെ വിഭവങ്ങൾ എവിടേക്കാണ് ഒഴുകുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.കേരളത്തിന്റെ സാമ്പത്തിക ജീവിതം ദീർഘകാലമായി പ്രവാസികളുടെ അധ്വാനത്തിലാണ് നിലകൊണ്ടത്. മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ അയക്കുന്ന പണമാണ് ഈ സമൂഹത്തിന്റെ വലിയ സാമ്പത്തിക അടിത്തറ.

പക്ഷേ ലോകം മാറുകയാണ്. മിഡിൽ ഈസ്റ്റ് വീണ്ടും സംഘർഷങ്ങളുടെ നിഴലിലേക്ക് നീങ്ങുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ മുൻഗണനകൾ വീണ്ടും വിലയിരുത്തേണ്ട സമയം എത്തിയിട്ടില്ലേ മതസ്ഥാപനങ്ങൾ ചരിത്രപരമായി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ച സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക സേവനങ്ങളിലും അവ നിർണായക പങ്കുവഹിച്ചു.

പക്ഷേ ഇന്ന് ചിലിടങ്ങളിൽ മറ്റൊരു പ്രവണതയും കാണാം. പ്രൗഢിയുടെ മത്സരം.
നിർമ്മിതികളുടെ ഭംഗിയിൽ ആത്മീയതയെ അളക്കാനുള്ള ശ്രമം. മതം മനുഷ്യനെ കരുണയിലേക്ക് നയിക്കേണ്ടതാണ് ,ഭയത്തിലേക്കല്ല. വിശ്വാസം മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ് , അടിമത്തത്തിലേക്കല്ല അന്ധവിശ്വാസവും ഭയവും ചേർന്നുണ്ടാകുന്ന നിയന്ത്രണ സംവിധാനങ്ങൾ മതത്തിന്റെ യഥാർത്ഥ ആത്മാവിനോട് പൊരുത്തപ്പെടുന്നില്ല.

അവസാനം സമൂഹം ഒരു ലളിതമായ ചോദ്യത്തിന് മുന്നിലാണ്. നമ്മൾ ഉയർത്തേണ്ടത് കൂടുതൽ ഗോപുരങ്ങളാണോ. അല്ലെങ്കിൽ
മനുഷ്യവേദന കുറയ്ക്കുന്ന സ്ഥാപനങ്ങളോ. കാരണം ഒരു സമൂഹത്തിന്റെ ആത്മീയത അതിന്റെ കെട്ടിടങ്ങളുടെ ഉയരത്തിൽ അല്ല ,
മനുഷ്യന്റെ വേദനയോട് കാണിക്കുന്ന കരുണയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest