ഷിക്കാഗോ അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി ആശുപത്രി കിടക്കയിൽ ഇരുന്ന് പോരാടിയ 16-കാരി ഒഫീലിയ ടോറസ് അന്തരിച്ചു. അപൂർവവും മാരകവുമായ 'ആൽവിയോളർ റാബ്ഡോമിയോസാർക്കോമ' എന്ന കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ഈ പെൺകുട്ടി.
2025 ഒക്ടോബറിൽ ഒഫീലിയയുടെ പിതാവ് റൂബൻ ടോറസ് മാൽഡൊണാഡോയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് നാലാം ഘട്ട കാൻസറിനോട് പോരാടുകയായിരുന്നു ഒഫീലിയ. തന്റെ പിതാവിനെ വിട്ടയക്കണമെന്നും കുടിയേറ്റ കുടുംബങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒഫീലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.
മകളുടെ അവസ്ഥ പരിഗണിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി റൂബനെ ജാമ്യത്തിൽ വിട്ടയച്ചു. കഠിനാധ്വാനിയായ തന്റെ പിതാവ് കുടുംബത്തിന് തണലാണെന്നും അദ്ദേഹം കൂടെയുണ്ടാകേണ്ടത് തന്റെ ചികിത്സയ്ക്ക് അത്യാവശ്യമാണെന്നും ഒഫീലിയ ലോകത്തോട് വിളിച്ചുപറഞ്ഞു.
ഒഫീലിയ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ്, അവളുടെ പിതാവിനെ നാടുകടത്താനുള്ള നീക്കം കോടതി റദ്ദാക്കി. അച്ഛന് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുമെന്ന ശുഭവാർത്ത അറിഞ്ഞതിന് ശേഷമാണ് അവൾ വിടവാങ്ങിയത്.
തന്റെ അവസാന ശ്വാസം വരെ നീതിക്കായി പോരാടിയ ഒഫീലിയ ധീരതയുടെ മാതൃകയാണെന്ന് അവളുടെ അഭിഭാഷകൻ അനുസ്മരിച്ചു.