advertisement
Skip to content

തുടരുന്ന നടനചാതുരി

അസാധ്യമെന്നു നാം കരുതുന്ന ആവിഷ്കാരങ്ങളുടെ സാധ്യതയാണ് മോഹൻലാൽ.

'മലൈക്കോട്ടെ വാലിബനിൽ ഒരു രാഗമുണ്ട്. ഒരു മരത്തൂണിൽ പാദങ്ങളുറപ്പിച്ച്, തിരശ്ചീനമായി നിലകൊള്ളുകയാണ് നായകൻ.
തൻ്റെ ഫാന്റസികളെ മുച്ചൂടും തുറന്നു വിട്ട് ലിജോ ജോസ് ആഘോഷിക്കുന്ന സിനി-മായയിൽ ഇത്തരം മാജിക്കൽ റിയലിസങ്ങൾ നിറയുമ്പോൾ അതിനെ വിശ്വസനീയമാക്കാൻ ഒരു മോഹൻലാൽ ഉണ്ടായേ തീരൂ.

ലാലിസത്തിൻ്റെ പ്രത്യേകതകൾ അവിടെയാണ്. അതിന്റെ ചരിത്ര വേരുകൾ തിരയുക രസകരമാണ്.

സാധാരണക്കാരൻ്റെ ദരിദ്ര-നിഷ്കളങ്കമായ പ്രണയങ്ങൾ, നിസഹായതയുണർത്തുന്ന ചിരി തുടങ്ങി, മലയാളി തൻ്റെ ജീവിതത്തിൽ കണ്ടുശീലിച്ച ചില വസ്തുതകളെ തൻ്റെ ശരീരത്തിലേക്ക് പകർത്തുകയായിരുന്നു എൺപതുകളിലെ മോഹൻലാൽ. നമ്മുടെ സാഹിത്യ/സിനിമ/നാടക സങ്കൽപ്പങ്ങളിൽ ലോക്ക്ചെയ്യപ്പെട്ടിരുന്ന നായകസങ്കൽപ്പം പടമുരിഞ്ഞിഴഞ്ഞത് അങ്ങിനെയാണ്. ധീരോദാത്ത നായക കേസരികൾക്കു പകരം ,ചിരിക്കുകയും പാടുകയും പ്രണയിക്കുകയും ചെയ്ത്, കൂട്ടിലെ റാണിയെ ചുറ്റുന്ന തേനീച്ചയെപ്പോലെ ഒരാൾ പറക്കാനാരംഭിക്കുകയായിരുന്നു.

അങ്ങിനെ ഓരോ പുരുഷ മനസിനെയും തേനീച്ചയായി പരിണമിപ്പിച്ച് അയാൾ മലയാളിപ്പെണ്ണുങ്ങളുടെ ചുറ്റും വട്ടം കറക്കി.
ചിരിയായാലും ചുവടുവയ്പായാലും പാട്ടായാലും ഒറ്റനോട്ടം കൊണ്ട് ഹൃദയം ചൂഴ്ന്നെടുത്ത്
കള്ളച്ചിരി ചിരിക്കുവാൻ അത്രത്തോളം ആർക്കുമായില്ല. ശരാശരി മലയാളിയുടെ കണ്ണാടിക്കാഴ്ചയാകാനും മറ്റൊരു ഭാവനടനങ്ങൾക്കുമായില്ല.

അയാൾ പാടിയഭിനയിച്ചപ്പോൾ എല്ലാ പാട്ടുകാരുടെയും സ്വരം അയാളുടേതായി. അയാൾ താടിവളർത്തി നൃത്തം ചെയ്തപ്പോൾ നർത്തകർ പോലും അമ്പരന്നു. അയാൾ ചുട്ടി കുത്തിയുമഴിച്ചും ആടിയപ്പോൾ ഗോപിയാശാൻ പോലും വാത്സല്യം ചൊരിഞ്ഞു. അയാൾ അധോലോകനായകനോ ഗുണ്ടയോ ആയപ്പോൾ മലയാളിയുവത ത്രസിച്ചു.

തിരശീലയിലെ മറ്റു ഡോണുകൾ അസ്തമിച്ചു. തംബുരുവും താംബൂലവും തോക്കും മദ്യവും പാലറ്റും കാലൻ കുടയും അയാളിൽ അവയവം പോലിണങ്ങി. പ്രേമം പറയാനും നുണ പറയാനും തമാശ പറയാനും മലയാളി അയാളുടെ വാക്കുകൾ തേടി. കുട്ടികളുടെ കുസൃതികൾ ലാൽ എന്ന ബാങ്കിൽ പണയപ്പണ്ടമായി സുരക്ഷിതത്വം നേടി.

വാനപ്രസ്ഥത്തിൽ ഒരു രംഗമുണ്ട്. ചെണ്ടയെടുക്കാൻ അച്ഛൻ്റെ വീട്ടിലെത്തി മുറ്റത്തു നിൽക്കുന്ന അയാളുടെ മുഖത്ത് കാമറ വെറുതെ തറച്ചു നിന്ന നിമിഷങ്ങൾ. മലയാള സിനിമയുടെ തിരശീല കണ്ട അന്യാദൃശമായ നിമിഷങ്ങളാണത്.

നിരാശ, ദു:ഖം, പക, ആകുലത എന്നു വേണ്ട, ഏതും ഒരു കസേരയിലെ ഇരിപ്പിൽ സാധിക്കാവുന്നതേയുള്ളു എന്ന് 'വില്ലൻ' എന്ന സിനിമ തെളിയിക്കുന്നു.എമ്പുരാനിലെ ഒരു തിരിഞ്ഞുനോട്ടം, യാതൊരു സംശയവുമില്ലാതെ ആസിനിമയുടെ
കേന്ദ്ര ബിന്ദുവായി മാറി.

ചിരിപ്പിച്ച, കരയിച്ച, സൈക്കഡലിക് വിഭ്രാന്തികളിൽ പൊള്ളിച്ച നടനാത്ഭുതങ്ങളുടെ ചരിത്രം തുടരുക തന്നെയാണ്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' മുതൽ 'തുടരും' വരെയുള്ള എല്ലാ ചിത്രങ്ങളും (നാലെണ്ണം ഒഴികെ) റിലീസ് സെൻ്ററിൽ തന്നെ കണ്ട ഒരാളാണിതെഴുതുന്നത്. ലാലിൻ്റെ കഥാപാത്രങ്ങളോടൊത്ത് ജീവിച്ച ഒരു സഹൃദയൻ.

മോഹൻലാൽ പുതിയ തലമുറയുടെ സിനിമാ ഭാവനകളിലേക്കൊഴുകുമ്പോൾ പ്രിഥ്വിരാജാണ് അത്തരമൊരു സാധ്യത തുറന്നിട്ട സംവിധായകനെന്നു കരുതാം.

ആ ഒഴുക്കിനെ അണക്കെട്ടി നിർത്താൻ ഒരുമ്പെടുന്ന അല്പ വിഭവൻമാരെ നോക്കി നമുക്കൊരു ലാൽചിരി ചിരിക്കാം.

മോഹൻലാലിന് പിറന്നാൾ ആശംസകൾ.

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest