വാഷിംഗ്ടൺ:ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (ബിഎൽഎസ്) തലവനായി ഇ.ജെ. ആന്റണിയെ ഡൊണാൾഡ് ട്രംപ് നോമിനേറ്റ് ചെയ്തു ദുർബലമായ തൊഴിൽ ഡാറ്റയെ തുടർന്ന് മുൻ മേധാവിയെ പുറത്താക്കിയതിന് പിന്നാലെയാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (ബിഎൽഎസ്) തലവനായി യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ദ്ധനായ ഇ.ജെ. ആന്റണിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുത്തത് . ഹെറിറ്റേജ് ഫൗണ്ടേഷനിലെ ഫെഡറൽ ബജറ്റ് അനലിസ്റ്റാണ് ആന്റണി.
തന്റെ ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണെന്നും, ആന്റണി പുറത്തുവിടുന്ന കണക്കുകൾ സത്യസന്ധവും കൃത്യവുമായിരിക്കുമെന്ന് ഉറപ്പാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നേരത്തെ, തൊഴിൽ കണക്കുകൾ തന്നെ മോശമായി ചിത്രീകരിക്കാൻ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ട്രംപ് ബിഎൽഎസ് കമ്മീഷണർ എറിക്ക മക്എന്റർഫറെ പുറത്താക്കിയിരുന്നു. ഈ നീക്കം സാമ്പത്തിക വിദഗ്ദ്ധരുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ബിഎൽഎസ്സിന്റെ കണക്കുകൾ തെറ്റാണെന്ന് നേരത്തെ വിമർശിച്ചിട്ടുള്ള ആളാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആന്റണി. ഡാറ്റാ ശേഖരണ രീതിയെ അദ്ദേഹം ചോദ്യം ചെയ്യുകയും, കണക്കുകൾ വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം, ട്രംപിന്റെ ഈ നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ ഭൂരിപക്ഷമുണ്ട്.
