ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ന്യൂ ജേഴ്‌സിയിൽ നടന്ന വർണാഭമായ ചടങ്ങിൽ എൻകെ പ്രേമചന്ദ്രൻ എംപി ഡോ. കൃഷ്ണ കിഷോറിനെ ആദരിച്ചു. വികെ ശ്രീകണ്ഠൻ എംപി, പ്രമോദ്
നാരായണൻ എംഎൽഎ. പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
ലോകമലയാളികൾക്ക് അഭിമാനമാണ് ഡോ: കൃഷ്ണ കിഷോർ. 1989ഇൽ ഫുൾ മെറിറ്റ് സ്കോളർഷിപ്പോടെ ഉപരി പഠനത്തിനായി അമേരിക്കയിൽ എത്തിയ അദ്ദേഹം, അക്കാദമിക് മേഖലയിലും , കോർപ്പറേറ്റ് രംഗത്തും, മാധ്യമ രംഗത്തും ഒരു പോലെ തിളങ്ങിയ അസാമാന്യ വ്യക്തിത്വമാണ്. ഡോ. കൃഷ്ണ കിഷോർ സഞ്ചരിച്ച ജീവിതയാത്ര അത്യപൂർവവും പ്രചോദനാത്മകവുമായ ബഹുമുഖ മികവിന്റെ തെളിവാണ്.
ഇന്ന് ഡോ. കൃഷ്ണ കിഷോർ ലോകത്തിലെ ഏറ്റവും വലിയ, 58 ബില്യൺ ഡോളർ വാർഷിക വരുമാനമുള്ള പ്രൊഫഷണൽ സർവീസ് സ്ഥാപനങ്ങളിലൊന്നായ പ്രൈസ്‌വാട്ടർഹൗസ്‌കൂപ്പേഴ്‌സ് (PwC) -യിലെ മെർജേഴ്സ് & അക്ക്വിസിഷൻസ് ബിസിനസിനായുള്ള ഇൻഫർമേഷൻ മാനേജ്മെന്റിന്റെ സീനിയർ ഡയറക്ടറും യുഎസ് ലീഡറുമാണ്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു.
അതിന് മുമ്പ്, ഡോ. കിഷോർ ഡിലോയിറ്റ് എന്ന ആഗോള കൺസൾട്ടിങ് കമ്പനിയിൽ 15 വർഷം ഡയറക്ടറായി പ്രവർത്തിച്ചു. അമേരിക്കയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രമായ ബെൽ കമ്മ്യൂണിക്കേഷൻസ് റിസർച്ച് ൽ അദ്ദേഹം പതിനാണ്ടിലേറെകാലം വിജയകരമായ സേവനം അനുഷ്ഠിച്ചു. 15-ലേറെ രാജ്യങ്ങളിൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ സ്വതന്ത്രവൽക്കരണത്തിൽ സംഭാവന ചെയ്ത പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിൽ റിലയൻസ് ഇൻഡസ്ട്രീസ് ടെലികമ്മ്യൂണിക്കേഷൻസ് ബിസിനസ്സ് ആരംഭിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഏഷ്യ പസഫിക് മേഖലയുടെ ഡയറക്ടറായി.
ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോഴും, അവിടെ നിന്നുതന്നെ അദ്ദേഹം ഒരു പ്രതിഭാധനനായ മാധ്യമപ്രവർത്തകനായി തന്റേതായ പ്രത്യേക വഴിയെ തീർത്തു—ഗൗരവത്തോടും വ്യക്തതയോടും സമഗ്രതയോടും കൂടി അമേരിക്കൻ സംഭവവികാസങ്ങളെ ഇന്ത്യൻ പ്രേക്ഷകരിലേക്കെത്തിച്ചു. 37 വർഷങ്ങൾക്ക് മുൻപ് ആകാശവാണിയിൽ ന്യൂസ് റീഡറായിരുന്ന അദ്ദേഹം, കഴിഞ്ഞ 18 വർഷമായി ഏഷ്യാനെറ്റ് ന്യൂസിലൂടെ ലോക മലയാളികൾക്ക് സുപരിചതനായ , ഡോ: കൃഷ്ണ കിഷോർ ഇന്നും അമേരിക്കയിൽ നിന്നുള്ള മലയാളികളുടെ ഏറ്റവും ആധികാരിക ശബ്ദം തന്നെ. അകലെയുള്ള അമേരിക്കയെ മലയാളികൾക്ക് കൃത്യതയോടെ അടുത്തെത്തിച്ച വ്യക്തിയാണ് അദ്ദേഹം.
ഇംഗ്ലീഷിലും മലയാളത്തിലും ഒരേ മികവോടെ മാധ്യമ പ്രവർത്തനം നടത്തുന്ന അപൂർവ വ്യക്തികളിൽ ഒരാൾ.
നാലായിരത്തിലധികം ന്യൂസ് റിപ്പോർട്ടുകൾ, യുഎസ് വീക്കിലി റൌണ്ട് അപ്പ്, അമേരിക്ക ഈ ആഴ്ച്ച പരിപാടികളുടെ 1000 പ്രതിവാര എപ്പിസോഡുകൾ പൂർത്തിയാക്കി. ഇന്ന് ഇംഗ്ലീഷിലും, മലയാളത്തിലും മുൻ നിര പത്രങ്ങളിൽ കോളംനിസ്റ്റ്. മുപ്പതിലധികം മാധ്യമ പുരസ്കാരങ്ങൾ. അന്താരഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും, ആഗോള രാഷ്ട്രീയ വേദികളിലും ഒരു പോലെ നിറ സാന്നിധ്യം .
ടെലികമ്മ്യൂണികേഷൻസ് രംഗത്തെ ഗവേഷണത്തിന് യുഎസ് ഗവൺമെന്റിന്റെ ഔട്ട്‍സ്റ്റാന്ഡിങ് റിസേർച്ചർ ബഹുമതി. സതേൺ ഇല്ലിനോയ് യൂണിവേസിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം. പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച് ഡി - ഈ വർഷത്തെ ഔട്‍സ്റ്റാന്ഡിങ് അലുംനി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധങ്ങളെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്ന അദ്ദേഹത്തെ ന്യൂജേഴ്സി–ഇന്ത്യ കമ്മീഷനിലേക്ക് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി നിയമിച്ചത് ഒരു അസുലഭ നേട്ടമാണ്.
ലോക പൗരത്വം ലക്ഷ്യബോധത്തോടുകൂടി എങ്ങനെയാകണം എന്നതിന് അദ്ദേഹത്തിന്റെ ജീവിത പ്രവർത്തനം ഒരു അപൂർവ മാതൃകയായി നിലകൊള്ളുന്നു.
അർപ്പണബോധത്തിന്റെയും, മികവിന്റെയും പര്യായമായ ഡോ: കൃഷ്ണ കിഷോറിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അഭിമാനപൂർവമാണ് നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
