തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോക്ടർ, കരുണാർദ്രമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയോടെയുള്ള ചികിത്സയിലൂടെയും ജനമനസ്സുകളിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു.
തൃശ്ശൂർ പൊന്നാരശ്ശേരി കാപ്പന്റെയും കാർത്യായനിയുടെയും മകളായി 1953 ഡിസംബർ 12-നാണ് ജനനം. തൃശ്ശൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനും ബി.എസ്.സി പഠനത്തിനും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ 18-ാം ബാച്ചിൽ നിന്ന് മെഡിക്കൽ ബിരുദം നേടി.
തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ARMO ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. രമണി, നീണ്ട 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മെഡിക്കൽ സൂപ്രണ്ട് ആയിട്ടാണ് വിരമിച്ചത്. ആശുപത്രിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അവർ രോഗികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു.
പരേതനായ രവി കെ. കുരുവങ്ങാട്ടിൽ ആണ് ഭർത്താവ്
മകൻ: ലഫ്റ്റനന്റ് കേണൽ നവീൻ കെ. ആർ.
മരുമകൾ: മേജർ (റിട്ട.) സീമ കുമാരി.
കൊച്ചുമകൾ: യഷ കെ. എൻ.
ഡോ. പി. കെ. രമണിയുടെ നിര്യാണത്തിൽ തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയും ജീവനക്കാരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രി പ്രസിഡന്റ് റ്റി. കെ. പൊറിഞ്ചു, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.കെ രാംദാസ്, ജീവനക്കാരെ പ്രതിനിധീകരിച്ച് സ്റ്റാൻലി ജോസഫ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഭൗതികശരീരം ഫെബ്രുവരി 23 തിങ്കളാഴ്ച തൃശ്ശൂരിലെ വസതിയായ "ആയില്യം" (36/705, വി.പി.എൻ ലെയിൻ) മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.