advertisement
Skip to content

കൃത്രിമക്കാലുകൾ നൽകുന്നത് ജീവിതവ്രതമാക്കിയ ജോൺസൻ സാമുവേലിന് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്

ന്യൂയോർക്ക്: 'ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്,' പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്‌സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക് കൂടി പങ്ക് വെക്കുന്നതിന് താൽപ്പര്യം കാണിക്കുന്നവരാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന് മനസ്സു വരണമെങ്കിൽ അൽപ്പം മനുഷ്യത്വം മനസ്സിനുള്ളിൽ ഉണ്ടാകണം

മനുഷ്യത്വം ധാരാളം മനസ്സിൽ വച്ച് കുടുംബസമേതം ജീവകാരുണ്യ പ്രവർത്തനത്തിന് മുൻ‌തൂക്കം നൽകി ജീവിതം മുമ്പോട്ട് നയിക്കുന്ന വ്യക്തിയാണ് ഇത്തവണത്തെ ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായ ജോൺസൺ സാമുവേൽ. വിവിധ കാരണങ്ങളാൽ കാലുകൾ നഷ്ടപ്പെട്ട് ചലനശേഷി ഇല്ലാതിരുന്ന 204 പേർക്കാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ജോൺസൺ സാമുവേൽ എന്ന മനുഷ്യ സ്നേഹിയുടെ നിസ്വാർഥ പ്രവർത്തനത്തിലൂടെ ചലന ശേഷി ലഭിച്ചത്.

അപകടത്തിൽപെട്ട് ഒരു കാൽ നഷ്ടപെട്ട ഒരു വ്യക്തിയുടെ ദുരിത ജീവിതം 2004-ൽ കാണുവാൻ ഇടയായത് മുതലാണ് കാലുകൾ നഷ്ടപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കണം എന്ന ഒരാശയം ജോൺസൻറെ മനസ്സിൽ ഉടലെടുത്തത്. അന്ന് മുതൽ അതിനെപ്പറ്റി ചിന്തിക്കുകയും അതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് പല ഇടങ്ങളിൽ റിസേർച് നടത്തുകയും ചെയ്തു. അതിന്റെ അടിസ്‌ഥാനത്തിൽ കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന ജെർമ്മനിയിലുള്ള ഓട്ടോബോക്ക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് 2013 മുതൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകിക്കൊണ്ടു കാലുകൾ നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തം ആകണമെന്ന് തീരുമാനിച്ചു.

ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ ചെലവ് വരുന്നതിനാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന് തീരുമാനമെടുത്തു. അതിനായി സ്വന്തം മാതൃ ദേശമായ മാവേലിക്കരയിലെ വെട്ടിയാർ ആസ്ഥാനമാക്കി "Life and Limb Charitable Trust " പ്രവർത്തനം ആരംഭിച്ചു. സ്വന്തം സമ്പാദ്യത്തിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് 2014-ൽ ഏതാനും പേർക്ക് കൃത്രിമ കാലുകൾ നൽകി ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

വെട്ടിയാറിൽ ജനിച്ചുവളർന്ന്‌ പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജോൺസൺ ലോങ്ങ് ഐലൻഡിലുള്ള മിനിയോള ഹൈസ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് ക്യുൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഗ്രാജുവേഷനും കരസ്ഥമാക്കി. കഴിഞ്ഞ 22 വർഷമായി മോൺറ്റിഫയർ മെഡിക്കൽ സെന്ററിൽ ഐ.ടി. ഉദ്യോഗസ്ഥനായി. ഇപ്പോൾ ഐ.ടി. ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ. തന്റെ വരുമാനത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചാണ് കാലുകൾ നഷ്ടപ്പെട്ട നിർധനർക്ക് കൃത്രിമ കാലുകൾ നൽകുന്ന പുണ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. 2018 മുതൽ പ്രസ്തുത നന്മ പ്രവർത്തിയിൽ താല്പര്യമുള്ളവരിൽ നിന്നും ട്രസ്റ്റിലൂടെ സംഭാവന സ്വീകരിച്ചുകൊണ്ട് കൃത്രിമ കാൽ വിതരണം കൂടുതൽ ആളുകളിലേക്ക് വിപുലീകരിച്ചു.

2022 ഡിസംബർ 10-ന് മാവേലിക്കരയിലെ പുന്നമൂട്ടിലുള്ള ഗ്രേസ് കൺവെൻഷൻ സെന്ററിൽ വച്ച് 41 ഹതഭാഗ്യർക്കാണ്‌ ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റ് കൃത്രിമക്കാലുകൾ നൽകിയത്. പ്രസ്തുത ചടങ്ങിന് പ്രശസ്ത മജീഷ്യൻ ആയിരുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടും ഫാദർ ഡേവിസ് ചിറമേലും സാമൂഹിക-രാഷ്ട്രീയ മേഖലയിലുള്ള പല വിശിഷ്ട വ്യക്തികളും സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു.

2024-ൽ 170,000 ഡോളർ സമാഹരിച്ച് നൂറു പേർക്ക് കൃത്രിമക്കാലുകൾ നൽകാനാണ് ജോൺസന്റെ പുതിയ പദ്ധതി. ജോൺസന്റെ എല്ലാ പ്രവർത്തനങ്ങൾക്കും തുണയായി സഹധർമ്മിണി ഷേർളി കൂടെയുണ്ട്. നിസ്സീമമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് നിരവധി അപേക്ഷകരിൽ നിന്നും ECHO കമ്മറ്റി അദ്ദേഹത്തെ ഹ്യുമാനിറ്റേറിയൻ അവാർഡിനായി തെരഞ്ഞെടുത്തത്.

2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (Cottillion Restaurant, 440 Jericho Turnpike, Jericho, NY 11753) നടത്തപ്പെടുന്ന ECHO വാർഷിക ഡിന്നർ നൈറ്റിൽ പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തിൽ അവാർഡ് നല്കപ്പെടുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നൽകുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് ECHO (Enhance Community through Harmonious Outreach). പത്താമത് വാർഷികം ആഘോഷിക്കുന്ന ECHO ഈ പുതുവർഷം ഭവനരഹിതരായ പത്തു പേർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. അതോടൊപ്പം, ആഴ്ചയിലൊരു ദിവസം മാത്രം നടത്തപ്പെടുന്ന മുതിർന്ന പൗരന്മാർക്കായുള്ള "സീനിയർ വെൽനെസ്സ്" എന്ന പരിപാടി ആഴ്ചയിൽ അഞ്ചു ദിവസവും നടത്താവുന്ന "Adult Day Care" ആയി വികസിപ്പിക്കുവാനും പദ്ധതി ഇടുന്നു. അതിനായി സൗകര്യപ്രദമായ ആസ്ഥാന കേന്ദ്രം കണ്ടെത്തുന്നതിനുള്ള പ്ലാനുകളും ECHO-യുടെ ആലോചനയിലുണ്ട്.

ചിറമ്മേലച്ചനുമായി സഹകരിച്ച് കേരളത്തിൽ ഒരു ഡയാലിസിസ് യൂണിറ്റ് നൽകുകയും, ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയായ "Hunger Hunt" നടപ്പിലാക്കുകയും, സ്കൂൾ കുട്ടികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുള്ള "മദർ തെരേസാ സേവന അവാർഡ്" നൽകുന്നതിനുള്ള പദ്ധതിയും ECHO നടത്തി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest