advertisement
Skip to content

ഈശ്വരൻ മാത്രം സാക്ഷി - സത്യൻ അന്തിക്കാട് അനുഭവക്കുറിപ്പുകൾ

പ്രേം നസീറുമൊത്തുള്ള ചില നിമിഷങ്ങൾക്ക് ഈശ്വരൻ മാത്രം സാക്ഷിയെന്ന് പറയുമ്പോഴും ആ നിമിഷങ്ങൾക്ക് നമ്മെ കൂടെ ഈ പുസ്തകത്തിലൂടെ സാക്ഷിയാക്കുകയാണ് എഴുത്തുകാരൻ.

മുഖവുര ആവശ്യമില്ലാത്ത സംവിധായകനാണ് സത്യൻ അന്തിക്കാട്.  മലയാളത്തിന്റെ ഹൃദയതാളം തൊട്ടറിഞ്ഞ സംവിധായകൻ.   കാലത്തെ അതിജീവിക്കുന്ന സിനിമകളിലൂടെ സമൂഹത്തിലെ നേർക്കാഴ്ചകൾ  മാഞ്ഞു പോകാത്ത സന്ദേശങ്ങളായി നമ്മുടെ മനസ്സിൽ പതിപ്പിച്ചു വെച്ച പ്രതിഭാശാലി.  ജീവിത ചിന്തകൾ ഒറ്റമൂലികളെന്ന പോലെ ആവശ്യമായ അളവിൽ മാത്രം നമ്മിലേക്ക് പകരുന്ന ബുദ്ധിമാൻ.  വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ന്യൂ ജനറേഷൻ തരംഗങ്ങളടക്കം പല തരംഗങ്ങൾ കടന്നു പോയിട്ടും അതിലൊന്നും ഒഴുകിപ്പോകാതെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന കരുത്തൻ.  സത്യൻ അന്തിക്കാടിന്റെ അനുഭവങ്ങളുടെയും ചിന്തകളുടെയും പുതിയ പുസ്തകമാണ് ഈശ്വരൻ മാത്രം സാക്ഷി.

ഓർമ്മക്കുറിപ്പുകൾ നമുക്ക് പ്രിയതരമാവുന്നത് ആ ഓർമ്മകൾ നമുക്ക് വേണ്ടപ്പെട്ടതെന്ന് തോന്നുമ്പോഴാണ്.  സിനിമയും സിനിമയോട് ചേർന്നു നിൽക്കുന്നവരുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്.  സ്വന്തം വീട്ടിലുള്ളവരെപ്പോലെയാണ് അവർ അവരെ കണക്കു കൂട്ടുക.  അതുകൊണ്ടു തന്നെ സിനിമക്കാരുമായി ബന്ധപ്പെട്ട നല്ലതിനും ചീത്തക്കും എല്ലാം വാർത്താപ്രാധാന്യം ഏറും.  അവരെപ്പറ്റിയുള്ള വായനയും കാഴ്ചയും നമ്മുടെ പ്രിയപ്പെട്ടവരുടെ എന്നത് പോലെ നമ്മൾ പരിഗണിക്കും.  നമുക്ക് പ്രിയപ്പെട്ടവർ ഒത്തു ചേരുന്ന വിവിധ സന്ദർഭങ്ങളെ അനുഭവിപ്പിക്കുന്ന രീതിയിൽ എഴുതി അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും .സാധ്യതയും.

പ്രേം നസീറുമൊത്തുള്ള ചില നിമിഷങ്ങൾക്ക് ഈശ്വരൻ മാത്രം സാക്ഷിയെന്ന് പറയുമ്പോഴും ആ നിമിഷങ്ങൾക്ക് നമ്മെ കൂടെ ഈ പുസ്തകത്തിലൂടെ സാക്ഷിയാക്കുകയാണ് എഴുത്തുകാരൻ.

"മെയ്ക്കപ്പ്മാൻ നിവർത്തിക്കൊടുത്ത കുട വാങ്ങി അദ്ദേഹം നടക്കാൻ തുടങ്ങി.  മഴ കാര്യമാക്കാതെ ഓടാനൊരുങ്ങിയ എന്നെ പെട്ടെന്നദ്ദേഹം പിടിച്ചു നിർത്തി.  "മഴ കൊള്ളേണ്ട."  അദ്ദേഹം തന്റെ കുടയിലേക്കെന്നെ ചേർത്ത് നിർത്തി.  അനേകം സിനിമകളിൽ ഞാൻ കണ്ടിട്ടുള്ള പ്രേംനസീറിന്റെ കൈ എന്റെ തൊളിലാണ്."

സംഗീതവിസ്മയമായ ഇളയരാജയുമൊത്ത് കടൽത്തീരത്തുള്ള മറക്കാനാവാത്ത നിമിഷങ്ങളും നമ്മോട് പങ്കുവെക്കുന്നത് ഒരു സിനിമയിലെന്ന പോലെയാണ്...  "തിരകൾ കാലുകളെ തൊട്ടുരുമ്മാനെത്തിയപ്പോൾ പിടി കൊടുക്കാതെ ചിരിച്ചുകൊണ്ട് അദ്ദേഹം പിറകിലോട്ടോടി.  പിൻവലിഞ്ഞ തിരകൾക്കൊപ്പം മുന്നോട്ടും.  ഇന്ത്യൻ സിനിമയിലെ സംഗീതചകവർത്തിയാണ്......യാതൊരു വിധ പരിവേഷങ്ങളുമില്ലാതെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കളിച്ചും ചിരിച്ചും എന്റെ കണ്മുൻപിൽ.  മൂന്നാമതൊരാൾ അതു കാണുന്നില്ലല്ലോ എന്ന് അപ്പോഴും ഞാൻ വിഷമത്തോടെ ഓർത്തു."

തനിക്ക് നേരിട്ടുള്ള അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവർ പറഞ്ഞതും തന്റെ ഹൃദയത്തെ സ്പർശിച്ചതുമായ മനോഹര മുഹൂർത്തങ്ങളെയും നമ്മിലേക്കെത്തിക്കുന്നുണ്ട് സത്യൻ അന്തിക്കാട്. ഞാൻ ഗന്ധർവ്വനിലെ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടു പാടിക്കഴിഞ്ഞ് യേശുദാസും കൈതപ്രവുമൊത്തുള്ള ഒരു സന്ദർഭം വിവരിക്കുന്നതിങ്ങനെ.  ""ഗംഭീരമായി ദാസേട്ടാ. എന്റെ രചനയെക്കാളും ജോൺസന്റെ സംഗീതത്തേക്കാളും മികച്ചതായി ദാസേട്ടനത് പാടിയപ്പോൾ.  അസ്സലായി."  യേശുദാസ് അൽപനേരം നിശബ്ദനായി നിന്നുവത്രെ. പിന്നെ പറഞ്ഞു.  ഞാൻ നന്നായി പാടിയെന്നു പറഞ്ഞ് ഒരാളെന്നെ അഭിനന്ദിച്ചിട്ട് വർഷങ്ങളായി എന്ന്.  ദാസേട്ടന്റെ കണ്ണിലൊരു നനവ് കൈതപ്രം കണ്ടു."

മറ്റുള്ളവരെ അഭിനന്ദിക്കുക എന്നത് ഒരനാവശ്യമോ ആർഭാടമോ ഒക്കെയായി തോന്നുന്ന ഇക്കാലത്ത് അഭിനന്ദനങ്ങൾക്ക് എക്സ്പൈറി ഡേറ്റ് ഇല്ല എന്നും "അഭിനന്ദനം ഇപ്പോഴും ഊർജ്ജമാണ്.  അത് ഏതു രംഗത്തുള്ളവർക്കും എത്ര പ്രശസ്തരായവർക്കും ഉണർവ്വാണ്." എന്നും ഉറപ്പിച്ചു പറയുന്നുണ്ട് ഈ പുസ്തകത്തിൽ.  പത്തേമാരി കണ്ട് മമ്മൂട്ടിയെ അഭിനന്ദനമറിയിച്ചപ്പോൾ "നിങ്ങളെക്കൊണ്ട് ഞാൻ ഇനിയും വിളിപ്പിക്കും.  അതിനു പറ്റിയ കഥാപാത്രങ്ങൾക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്." എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി എന്ന നടന്റെ നിശ്ചയദാർഢ്യത്തെയും സ്ഥിരോത്സാഹത്തെയും വായനക്കാർ ഓർമിക്കും.

സാമൂഹ്യപ്രതിബദ്ധത ഒരു കലാകാരന് ഒഴിച്ചു കൂടാനാവാത്തതാണ്.  സത്യൻ അന്തിക്കാടിന്റെ ഓരോ സിനിമകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമൂഹ്യപ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.  ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞും നർമത്തിൽ ചാലിച്ചുമൊക്കെയാണ് തരുന്നതെങ്കിലും മരുന്നെപ്പോഴും മരുന്ന് തന്നെയാണല്ലോ.  എഴുത്തിലേക്ക് വരുമ്പോൾ പക്ഷെ, സാമൂഹ്യ പ്രസകതമായ വിഷയങ്ങളെ തീർത്തും ഗൗരവപൂർവ്വവും നേരിട്ടുമാണ് അവതരിപ്പിക്കുന്നത് എന്ന വ്യത്യാസമുണ്ട്.  നിശ്ശബ്ദനായ ഒരു വിപ്ലവകാരി ഉള്ളിലുറങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പുമായി തനിക്ക് പറയാനുള്ളത് ശക്തമായ ഭാഷയിലാണ് സത്യൻ അന്തിക്കാട് പറയുന്നത്.

"എത്ര വിശ്വാസത്തിന്റെ പുറത്താണ് എൽ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി നമ്മൾ അധികാരമേല്പിക്കുന്നത്.  എന്നിട്ടോ?  എന്നെങ്കിലും ആ വിശ്വാസം തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ ഈ മുന്നണികൾക്കായിട്ടുണ്ടോ?  ഡൽഹിയിൽ ഒരു ഭരണമാറ്റമുണ്ടായപ്പോഴും നമ്മൾ വിശ്വസിച്ചു.  ഇനിയെല്ലാം ശരിയാകും.  പൂന ഫിലിം ഇനിസ്റ്റിട്യൂട്ടിലെയും ജെ എൻ യു വിലയും വിദ്യാർത്ഥികളോട് ചോദിച്ചു നോക്കൂ.  ഒന്നും ശരിയായിട്ടില്ല എന്നവർ പറയും. അംബാനിക്കും അദാനിക്കും എതിരഭിപ്രായം ഉണ്ടായേക്കാം.  സാധാരണക്കാർക്ക് ഇനിയും നല്ല ദിവസം വന്നിട്ടില്ല."

മറ്റൊരിടത്തു എഴുതിയിരിക്കുന്നത് കേൾക്കുക. "സ്‌നേഹവീട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ ഞാൻ കണ്ടതാണ്.  ഫോട്ടോ എടുത്ത് പ്രദർശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാൻ പറ്റിയുള്ളൂ.  പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദർശിച്ചെങ്കിൽ എന്ന് ഞാനാഗ്രഹിച്ചുപോകുന്നു.  മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണിൽ നിന്നു മറഞ്ഞിട്ടില്ല.  വിഴിഞ്ഞത്തേക്കാൾ വലിയ വികസനം വേണ്ടത് ഇവിടെയല്ലേ?  വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാർ പ്രവർത്തിക്കേണ്ടത്?"

"നന്മയുടെ വെളിച്ചം മനസ്സിൽ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്ക ഒരെത്തിനോട്ടം മാത്രം നടത്തിപ്പോകുന്നത്.  ഇല്ലെങ്കിൽ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാൻ വല്ല പ്രയാസവുമുണ്ടോ?' എന്ന് മദ്രാസിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മനോഗതത്തിൽ ഏർപ്പെടുന്നുണ്ട് എഴുത്തുകാരൻ.  "മത രാഷ്ട്രീയ ദേശചിന്തകൾക്കതീതമായി വലിയൊരു സമൂഹത്തെ ഒരൊറ്റ മനസ്സാക്കി മാറ്റുന്ന മാജിക്കാണ് തൃശൂർ പൂരം" എന്ന് പറയുന്ന സത്യൻ അന്തിക്കാട് അത്തരമൊരു നല്ല നാളയെയാണ് സ്വപ്നം കാണുന്നത്.

വ്യക്തിജീവിതത്തിൽ കാത്തു സൂക്ഷിക്കേണ്ട മിതത്വത്തെയും നൈർമല്യത്തെയും പറ്റി സിനിമകളിൽ മാത്രമല്ല ഈ പുസ്തകത്തിലും വാചാലനാവുന്നുണ്ട് സത്യൻ അന്തിക്കാട്.  "സങ്കടങ്ങളിലാണ്, നന്മയുടെ

വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്.  ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്."

ഔചിത്യബോധമുള്ള ഒരു തലമുറയുണ്ടാവണം എന്ന് ഈ സംവിധായകൻ ആഗ്രഹിക്കുന്നു.  "നമ്മുടെ നാടിന്റെ കാലാവസ്ഥക്കും സംസ്കാരത്തിനും അനുസരിച്ചുള്ള വേഷം, അന്യരെ വേദനിപ്പിക്കാത്ത ഭാഷ, അറിയാത്തത് അറിയില്ല എന്ന് തുറന്നുപറയാനുള്ള വിവേകം, പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂലമാക്കാനുള്ള മിടുക്ക്."  "തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം.  മനസ്സെപ്പോഴും ഉണർന്നിരിക്കണം."  "മനസ്സ് ക്ലാവ് പിടിക്കാതെ നോക്കണം.  എപ്പോഴും തേച്ചുമിനുക്കി വൃത്തിയായി വെക്കണം.  ഒരു തരി മാലിന്യം പോലുമില്ലാതെ വെട്ടിത്തിളങ്ങണം.  വൃത്തിയുള്ള പാത്രത്തിലേ ഈശ്വരൻ ഭിക്ഷ തരൂ."  എന്നിങ്ങനെ അത് തുടരുന്നു.

കർമ്മഫലം നമ്മെ വിട്ടുപോവുകയില്ല എന്ന വിശ്വാസം സത്യൻ അന്തിക്കാടിനുണ്ട്.  ഇത് വിശ്വസിക്കാൻ മതിയായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.  "ദൈവം കണിശക്കാരനായ ഒരു മാർവാഡിയെപ്പോലെയാണ്.   കൊടുക്കുന്നവർക്ക് കൊടുക്കുന്ന അളവിൽ മാത്രമേ തിരിച്ചു നൽകൂ." എന്ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ എം ഡി. ഡോക്ടർ കൃഷ്ണകുമാറാണ് അദ്ദേഹത്തോട് പറഞ്ഞത്.  മോമിക്ക് കാമറ വാങ്ങാൻ കൊടുത്ത തുകയുടെ അത്ര തന്നെ അവാർഡ് ആയി കിട്ടിയപ്പോഴും മറ്റും അദ്ദേഹത്തിനത് ബോധ്യമാണ്. "ഈശ്വരൻ എല്ലാം കാണുന്നു എന്നത് നമ്മളെങ്ങനെ വിശ്വസിക്കാതിരിക്കും?" എന്നദ്ദേഹം നമ്മോട് ചോദിക്കുന്നു.  "നമ്മൾ ചെയ്യേണ്ടത് കൂടുതൽ നൽകുക എന്നതാണ്.  സത്യം.  കൂടുതൽ നന്മ ചെയ്യുക. നമ്മുടെ കണ്ണുകൾക്ക് അപ്രാപ്യമായ ആരോ അതൊക്കെ കാണുന്നുണ്ട്, അറിയുന്നുണ്ട്." എന്നദ്ദേഹം പറയുന്നു.  അതോടൊപ്പം തന്നെ, നല്ല പ്രവർത്തികളുടെ മാത്രമല്ല, മോശം പ്രവൃത്തികളുടെയും ഫലം നമ്മെ തേടി വരും എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്.

"സ്വന്തം കഞ്ഞിയിലിടാൻ പാറ്റയെ പോക്കറ്റിൽ കൊണ്ട് നടക്കുന്നവർ ഇനിയുമുണ്ട് ധാരാളം." എന്നദ്ദേഹം ഉദാഹരണത്തിലൂടെ പറയുന്നുണ്ട്.  മറ്റുള്ളവരെ ഒരിക്കലും താഴ്ത്തിക്കെട്ടരുത് എന്നും ഒരാൾ ഒരിക്കൽ ഒരു ഔദാര്യം കാണിച്ചാൽ അതയാളുടെ ബലഹീനതയാണെന്ന് കരുത്തരുതെന്നുമൊക്കെയുള്ള സാമൂഹ്യ ജീവിതത്തിനുള്ള സാമാന്യ നിയമങ്ങളെയും ഈ പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് ഓര്മിപ്പിക്കുന്നുണ്ട്.

സൗഹൃദങ്ങളാണ് സത്യൻ അന്തിക്കാടിന്റെ ബലം.  അദ്ദേഹത്തിന്റെ ഒരു സിനിമയിൽ കയറിപ്പറ്റിയാൽ, മിടുക്കനാണെങ്കിൽ പിന്നെ അവിടെ നിന്ന് മടങ്ങിപ്പോക്കില്ല.  മാമുക്കോയയെപ്പറ്റി സത്യൻ അന്തിക്കാട് പറയുന്നത് പോലെ, "അന്ന് എന്റെ സിനിമയിൽ 'കയറി'യ മാമുക്കോയ പിന്നീടിതുവരെ താഴെയിറങ്ങിയിട്ടില്ല.  ഈ ദുനിയാവില് ആരു വിചാരിച്ചാലും അദ്ദേഹത്തെ ഇറക്കാനും കഴിയില്ല.  അത്രയേറെ സ്വാഭാവികതയുള്ള നടനാണ് മാമുക്കോയ."  സിനിമയിൽ മാത്രമല്ലെ ജീവിതത്തിലും സൗഹൃദങ്ങൾക്ക് മുൻഗണന കൊടുക്കുന്നയാളാണ് അദ്ദേഹം.

 ലോഹിതദാസുമൊത്തുള്ള സൗഹൃദത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്.  "ലോഹി ചിലപ്പോൾ കുട്ടിയായി മാറും. മറ്റു ചിലപ്പോൾ രക്ഷിതാവും ഗുരുനാഥനുമാകും.  എന്തും തുറന്നുപറയാവുന്ന ചങ്ങാതിയും."  "എഴുത്തുകാരനും സംവിധായകനും എന്നതിനപ്പുറമായിരുന്നു ഞങ്ങളുടെ ബന്ധം.   അന്നൊക്കെ മനസ്സിനെന്തെങ്കിലും പ്രയാസം തോന്നിയാൽ വണ്ടിയുമെടുത്ത് നേരെ ഷൊർണ്ണൂരിലേക്ക് ചെല്ലും.  കുറെ നേരം ലോഹിതദാസുമായി സംസാരിച്ചിരുന്നാൽ പ്രയാസമൊക്കെ മഞ്ഞു പോലെ ഉരുകും. തിരിച്ചും അങ്ങനെ തന്നെ."  എഴുത്തുകാരനായ അക്ബർ കക്കട്ടിലുമായി ചെറുപ്പത്തിലെയുള്ള സൗഹൃദമാണ്.  അക്ബർ കക്കട്ടിൽ മരിച്ചതിനെപ്പറ്റി സത്യൻ അന്തിക്കാട് എഴുതുന്നതിങ്ങനെ. "വീട്ടുമുറ്റത്തു വീണ നിലാവ് പെട്ടെന്ന് മാഞ്ഞുപോയതുപോലെയാണ് അക്ബർ പോയത്.  ഇനി ഓർമയിൽ നിലാവിന്റെ തണുപ്പു മാത്രം.  ഒരിക്കലും ഉണങ്ങാത്ത കണ്ണീരിന്റെ ഉപ്പുകലർന്ന, സൗഹൃദത്തിന്റെ തന്മാത്രകൾ നിറഞ്ഞ ഓർമ്മ."

ശ്രീനിവാസനുമായും വളരെ അടുത്ത സൗഹൃദമാണ് സത്യൻ അന്തിക്കാട് സൂക്ഷിച്ചിട്ടുള്ളത് എന്ന് മലയാളികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. "നാടോടിക്കറ്റും വരവേൽപ്പും സന്ദേശവുമൊക്കെ കഴിഞ്ഞപ്പോൾ ഒരു ദിവസം ശ്രീനിവാസൻ പറഞ്ഞു.  "വായനയുടെ ഒരു കുറവുണ്ട്.  നമ്മൾ നിൽക്കുന്നിടത്തു തന്നെ നിൽക്കുന്നതു പോലെ തോന്നുന്നു."  പ്രിയപ്പെട്ട കൂട്ടുകാരനെപ്പറ്റി പറയുന്നതിങ്ങനെ.  "സാഹിത്യത്തിൽ വി. കെ.എൻ. എങ്ങനെയാണോ അതുപോലെയാണ് സിനിമയിൽ ശ്രീനിവാസൻ.  രണ്ടുപേരും നർമബോധമുള്ളവർ.   സമൂഹത്തിലെ പുഴുക്കുത്തുകൾക്കു നേരെ നേരമ്പോക്കിലൂടെ അമ്പുകളെയ്യുന്നവർ.  രണ്ടുപേരെയും ഒരുമിച്ചിരുത്തി അവരുടെ സംസാരം കേൾക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു."

സത്യൻ അന്തിക്കാട് എന്ന വ്യക്തി വായനയെ എത്ര ഇഷ്ടപ്പെട്ടിരുന്നു എന്ന് ഈ ലേഖനങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്.  "അന്തിക്കാട് മാത്രമല്ല, അടുത്ത നാടായ മണലൂർ വായനശാലയിലും അംഗത്വമെടുത്തു.  ക്‌ളാസ് കഴിഞ്ഞു വന്നാൽ സൈക്കിളിൽ പറക്കും.  പുതിയ പുസ്തകങ്ങൾ, അതിലൂടെ ഇതൾവിരിയുന്ന പുതിയ ലോകം.  ഒരു യജ്ഞം പോലെയായിരുന്നു അന്നത്തെ വായന. അടുക്കും ചിട്ടയുമില്ലാതെ ഏതു പുസ്തകത്തെപ്പറ്റി ചോദിച്ചാലും അതു ഞാൻ വായിച്ചിട്ടുണ്ട് എന്ന് മേനിനടിക്കാനുള്ള വായന."  പക്ഷെ, ആഴത്തിലുള്ള വായനയും ഉണ്ടായിരുന്നു എന്ന് തന്നെ വേണം അനുമാനിക്കാൻ.  എം മുകുന്ദന്റെ കഥാപാത്രങ്ങളെ അനുകരിച്ചു അസ്തിത്വദുഃഖവുമായി നടക്കുന്ന ബുദ്ധിജീവി വായനക്കാരനെ അറിവിന്റെ റാഗിങ്ങിലൂടെ ശരിയായ ദിശയിലേക്ക് വഴി നടത്തുന്നുമുണ്ട് അന്നത്തെ ചെറുപ്പക്കാരൻ എന്ന് പറയുമ്പോൾ വായന മേനി നടിക്കാൻ മാത്രമായിരുന്നില്ല എന്നുറപ്പ്.  "വായന എന്നെ ഇപ്പോഴും സ്വാധീനിക്കുന്നു.  സിനിമയിലേക്കുള്ള വഴിയിൽ പലപ്പോഴും അതൊരു വെളിച്ചമാകുന്നു."  ഈ വായന എഴുത്തിനെ നന്നാക്കുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്.  ആ ഗുണം സത്യൻ അന്തിക്കാടിന്റെ എഴുത്തിൽ കാണാം.  

ചെറുപ്പത്തിൽ അക്ബർ കക്കട്ടിലുമൊരുമിച്ചു എഴുതാനിരുന്ന ഒരു നോവലിനെപ്പറ്റി തുടക്കത്തിൽ പറയുന്നുണ്ട്.  ഒരെഴുത്തുകാരനു വേണ്ട നല്ല ഭാഷ കൈമുതലായുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു ഈശ്വരൻ മാത്രം സാക്ഷി എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

വളരെ വേഗത്തിൽ സിനിമകൾ ചിത്രീകരിക്കുന്ന ഒരു കാലത്തെപ്പറ്റിയും തിയറ്ററുകൾക്ക് സിനിമ കൊടുക്കാതെ നടത്തിയ സമരത്തെപ്പറ്റിയുമെല്ലാം ഇതിൽ വായിക്കാൻ കഴിയും.  സന്ദേശം എന്ന സിനിമയെപ്പറ്റി ശ്രീകാന്ത് കോട്ടയ്ക്കൽ എഴുതിയ ലേഖനവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

സ്‌ക്രീനിൽ ചലിക്കുന്ന ചിത്രങ്ങളല്ല സിനിമ, കാണുന്നവന്റെ മനസ്സിൽ ചലനങ്ങളുണ്ടാക്കുന്നവയാണ്, അങ്ങനെ ആവണം എന്ന് ചിന്തിക്കുന്ന സത്യൻ അന്തിക്കാടിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകവും ഇഷ്ടപ്പെടാതെ തരമില്ല.  അനുഭവങ്ങൾ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്.  അത് ഓർത്ത് വെക്കുക എന്നത് ഒരു ഗുണമാണ്.  അത് നന്മക്കായി ഉപകരിക്കും വിധം അനേകരിലേക്കെത്തിക്കുക എന്നത് ഒരു സാമൂഹ്യപ്രവർത്തനമാണ്. ഈശ്വരൻ മാത്രം സാക്ഷിയായ ജീവിതാനുഭവങ്ങൾക്കും ചിന്തകൾക്കും വായനക്കാർക്ക് കൂടെ സാക്ഷിയാവാനുള്ള അവസരമാണ് ഈ പുസ്തകം.

പ്രസാധനം - ഗ്രീൻ ബുക്സ്
പേജ് - 128 പേജ് + 24 പേജ് ചിത്രങ്ങൾ.
ഒന്നാം എഡിഷൻ വില - 175 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest