വാഷിംഗ്‌ടൺ: കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീൻ അനുകൂല പ്രവർത്തകൻ 30കാരനായ മഹ്മൂദ് ഖലീലിനു നാടുകടത്തുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ വിലക്കുന്ന ഒരു പ്രാഥമിക ഉത്തരവ് ന്യൂ ജേഴ്‌സി ഫെഡറൽ ജഡ്ജി പുറപ്പെടുവിച്ചു.ജഡ്ജി ഖലീലിനെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും, ഭരണകൂടത്തിന് അപ്പീൽ നൽകാൻ സമയം അനുവദിച്ചു. മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഖലീൽ ബോണ്ടും സമർപ്പിക്കണം.
. മാർച്ചിൽ ഇമിഗ്രേഷൻ ഏജന്റുമാർ കസ്റ്റഡിയിലെടുത്ത് നിലവിൽ ലൂസിയാനയിൽ തടവിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയായ ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്.ഖലീലിന്റെ തടങ്കൽ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണെന്ന് യുഎസ് ജില്ലാ ജഡ്ജി മൈക്കൽ ഫാർബിയാർസ് വിധിച്ചു. ഇത് അദ്ദേഹത്തിന്റെ സംസാര സ്വാതന്ത്ര്യത്തെ മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ കരിയറിനും പ്രശസ്തിക്കും കോട്ടം വരുത്തിവയ്ക്കുകയും ചെയ്യുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വിസയിലോ ഗ്രീൻ കാർഡുകളിലോ യു.എസിൽ ഉള്ള പാലസ്തീൻ അനുകൂല വിദ്യാർത്ഥികളെയും ഗവേഷകരെയും ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ആരംഭിച്ച അറസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു അദ്ദേഹത്തിന്റെ കേസ്.
