സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:13-ന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്.
ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഏഴാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വർഷം മാത്രം ഫ്ലോറിഡയിൽ 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
2008 ജനുവരി 17-ന് നോർത്ത് പോർട്ടിലെ വീട്ടുമുറ്റത്ത് രണ്ട് കുഞ്ഞുങ്ങളോടൊപ്പം നിൽക്കുകയായിരുന്ന ഡെനിസ് ആംബർ ലി (21) എന്ന യുവതിയെ മൈക്കൽ കിംഗ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി അവരെ കാറിൽ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്നു.
കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതിയുടെ ഫോൺ കൈക്കലാക്കിയ ഡെനിസ് 911-ൽ വിളിച്ച് കരഞ്ഞുപറഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. സ്വന്തം ജീവനുവേണ്ടിയും കുഞ്ഞുങ്ങളെ കാണുന്നതിനുവേണ്ടിയും അവർ അപേക്ഷിക്കുന്ന ശബ്ദം റെക്കോർഡിംഗിലുണ്ടായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയിൽ താൻ യേശുക്രിസ്തുവിനെ കണ്ടെത്തിയെന്നും എല്ലാവരെയും സ്നേഹിക്കുന്നുവെന്നും കിംഗ് പറഞ്ഞെങ്കിലും, ഇരയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാൻ അദ്ദേഹം തയ്യാറായില്ല.
കൊല്ലപ്പെട്ട ഡെനിസിന്റെ ഭർത്താവ് നഥാൻ ലി, മകൻ നോഹ എന്നിവരടക്കം ശിക്ഷാവിധിക്ക് സാക്ഷികളായി. ഡെനിസിന് പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അവർ എത്തിയത്. "ഈ അധ്യായം ഇവിടെ അവസാനിക്കുന്നു, ഇനി മറ്റുള്ളവരുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കും," എന്ന് നഥാൻ ലി പ്രതികരിച്ചു.
ഡെനിസിന്റെ മരണത്തിന് പിന്നാലെ, 911 ഓപ്പറേറ്റർമാർക്ക് മികച്ച പരിശീലനം നൽകുന്നതിനായി ഫ്ലോറിഡ സർക്കാർ 'ഡെനിസ് ആംബർ ലി ആക്ട്' പാസാക്കിയിരുന്നു.