പി പി ചെറിയാൻ
റിച്ച്മണ്ട്(വിർജീനിയ) : വിർജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവർണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചു. ഹാഷ്മി വിർജീനിയയിൽ മാത്രമല്ല, അമേരിക്കയിലുടനീളം സംസ്ഥാനതല പദവിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത, ആദ്യ ഇന്ത്യൻ-അമേരിക്കൻ, ആദ്യ ദക്ഷിണേഷ്യൻ-അമേരിക്കൻ എന്ന നിലയിലും നേട്ടം നേടി.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെതിരെ കടുത്ത മത്സരം നേരിട്ട ഹാഷ്മി, അവസാന ഘട്ടങ്ങളിൽ വോട്ടർമാരുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു.
ഹൈദരാബാദിൽ ജനിച്ച ഹാഷ്മി ചെറുപ്പത്തിൽ അമേരിക്കയിലേക്ക് കുടിയേറി. വിദ്യാഭ്യാസ രംഗത്ത് മൂന്നു ദശാബ്ദം സേവനം അനുഷ്ഠിച്ച അവർ, 2019-ൽ വിർജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
സാമൂഹിക നീതി, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, വോട്ടവകാശം, ആരോഗ്യം എന്നിവയ്ക്കായി ഹാഷ്മി ശക്തമായ ശബ്ദമായിരുന്നു.
“ഇത് കൂടുതൽ പ്രത്യാശയും ഉൾക്കൊള്ളലുമുള്ള, കരുണയുള്ള രാഷ്ട്രീയത്തിനായി സ്വപ്നം കാണുന്ന എല്ലാ വിർജീനിയക്കാരുടെയും നിമിഷമാണ്,” വിജയത്തിന് ശേഷം ഹാഷ്മി പ്രസ്താവിച്ചു.