നോർത്ത് ഹോളിവുഡ്(ലോസ് ഏഞ്ചൽസ്) സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഓഫ് ഡ്യൂട്ടിയിലായിരുന്ന ഗ്ലെൻഡേൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആൻഡ്രൂ ജിമെനെസിനെതിരെ (45) ലോസ് ഏഞ്ചൽസ് പോലീസ് കൊലക്കുറ്റം ചുമത്തി. കോടാലി ഉപയോഗിച്ചാണ് ഇയാൾ ഭാര്യ മൈറ ജിമെനെസിനെ (45) വധിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ ആൻഡ്രൂ തന്നെ പോലീസ് സ്റ്റേഷനിലെത്തി ഭാര്യയുടെ ക്ഷേമമന്വേഷിക്കാൻ (Welfare Check) ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മൈറയുടെ മൃതദേഹം കണ്ടെത്തിയത്.
മൈറയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആൻഡ്രൂ സംശയിച്ചിരുന്നതായും, ഭാര്യയുടെ ഡയറി വായിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ സൂചിപ്പിച്ചു. എന്നാൽ പിന്നീട് ഇയാൾ കേസിൽ നിന്ന് പിന്മാറി.
കുറ്റം തെളിയിക്കപ്പെട്ടാൽ 26 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആൻഡ്രൂവിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ 20 ലക്ഷം ഡോളർ ജാമ്യത്തുകയിൽ ഇയാൾ ജയിലിലാണ്.
കൊല്ലപ്പെട്ട മൈറ ജിമെനെസ് വിൽഷയർ പാർക്ക് എലിമെന്ററി സ്കൂളിലെ അധ്യാപികയായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന മിനിസ്റ്ററായും അവർ പ്രവർത്തിച്ചിരുന്നു. മൈറയുടെ വിയോഗത്തിൽ സ്കൂൾ അധികൃതരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
"ഗാർഹിക പീഡനത്തിന്റെ ഭയാനകമായ മുഖമാണ് ഈ സംഭവം കാണിക്കുന്നത്. നിയമത്തിന് മുകളിലല്ല ആരും, അത് പൊതുജനങ്ങളെ സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്ത ഉദ്യോഗസ്ഥരായാൽ പോലും," എന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി നഥാൻ ഹോച്ച്മാൻ പറഞ്ഞു.
ആൻഡ്രൂ ജിമെനെസ് 2008 മുതൽ ഗ്ലെൻഡേൽ ഫയർ ഡിപ്പാർട്ട്മെന്റിൽ പാരാമെഡിക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേസിന്റെ വിചാരണ ഫെബ്രുവരി 19-ലേക്ക് മാറ്റി.