ചിക്കാഗോ :പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഷിക്കാഗോയിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനെതിരെ ഇല്ലിനോയ് സംസ്ഥാനത്തെ നേതാക്കൾ രംഗത്തെത്തി. വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ട്രംപിൻ്റെ ഈ നീക്കം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്ന് ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ ആരോപിച്ചു. സംസ്ഥാനത്തിൻ്റെ പരമാധികാരം സംരക്ഷിക്കാൻ തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഫെഡറൽ സർക്കാരിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് ഒരു അറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇവിടെ അത്തരമൊരു അടിയന്തിര സാഹചര്യം നിലവിലില്ല," പ്രിറ്റ്സ്കർ പറഞ്ഞു.
ഇതിനോടകം വാഷിംഗ്ടൺ ഡി.സി.യിൽ 2,000 സൈനികരെ ട്രംപ് വിന്യസിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ ആയിരിക്കും ഷിക്കാഗോയിലേക്കും സൈനികരെ അയക്കുക എന്നാണ് സൂചന.
"ട്രംപ് ഭരണം ഷിക്കാഗോയെക്കുറിച്ച് നൽകുന്ന ചിത്രം തെറ്റാണ്," ഷിക്കാഗോ മേയർ ബ്രാൻഡൺ ജോൺസൺ പറഞ്ഞു. തൻ്റെ ഭരണത്തിൽ ഷിക്കാഗോയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ഇതുവരെ, മൊത്തം കുറ്റകൃത്യങ്ങളിൽ 13 ശതമാനവും, അക്രമ കുറ്റകൃത്യങ്ങളിൽ 23 ശതമാനവും കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
"ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യമല്ലാതെ മറ്റൊരു ന്യായീകരണവുമില്ല," ഇല്ലിനോയ് ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ പ്രസ്താവനയിൽ അറിയിച്ചു. ഫെഡറൽ ഇടപെടൽ നിയമവിരുദ്ധമാണെന്ന് മേയർ ജോൺസൺ കൂട്ടിച്ചേർത്തു. അതേസമയം, നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ സൈനികരെ വിന്യസിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഷിക്കാഗോയിലുണ്ട്.
