advertisement
Skip to content

സമ്പന്നമായ ചർച്ചകളൊരുക്കി, സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു

ജോര്‍ജ് ജോസഫ്‌

മയാമി (ഫ്‌ളോറിഡ): സമ്പന്നമായ ചർച്ചകളിൽ മാധ്യമ രംഗത്തെ നൈതികതയും ധാര്‍മ്മികതയും അപഗ്രഥിക്കുകയും സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയും ചെയ്തുകൊണ്ട് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു.

ഇന്നലെ (ശനിയാഴ്ച) സമാപന സമ്മേളനം ദലീമ ജോജോ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നമ്മുടെ കൊച്ചുകേരളം പകര്‍ന്നുതന്ന സ്‌നേഹാദരവുകള്‍, അവ ഹൃദയത്തില്‍ ഉള്ളതുകൊണ്ട് മലയാളി എവിടെ ചെന്നാലും നന്മകള്‍ മാത്രം കാംക്ഷിക്കുന്നവരാണെന്നവർ ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കം, നിപ്പ, കോവിഡ് ഇതൊക്കെ താങ്ങാന്‍ കേരളത്തിന് കെല്പില്ല. അപ്പോഴും കൂടെ നിന്നവരേയും, നാട്ടിലുള്ളവരേയും അമേരിക്കൻ മലയാളി മറന്നില്ല. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇവരൊക്കെയും ദുരിത കാലത്ത് നമ്മെ സഹായിച്ചവരാണ്. ആ സ്‌നേഹവും കൈത്താങ്ങും തുടര്‍ന്നും ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ദലീമ ജോജോ അഭ്യർത്ഥിച്ചു .

മലയാളികളുടെ സ്നേഹവും സൗഹൃദവുമൊക്കെ നമ്മുടെ കൊച്ചുകേരളത്തിന്റെ സംഭാവനയാണ്. ആ കരുതല്‍ എന്നും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകണം. കേരളത്തില്‍ നിന്നും കിട്ടിയ നന്മകള്‍ മനസ്സില്‍ സൂക്ഷിച്ച് എല്ലാവരും മുന്നോട്ടുപോകണം. അമേരിക്കയിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി കേരളത്തിന് വേണ്ടി നിലകൊള്ളണമെന്നും ദലീമ ജോജോ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഈ മാധ്യമ സമ്മേളനം വന്‍ വിജയമായിരുന്നു എന്ന് പുതുപ്പള്ളിയുടെ പുതുനായകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ പറഞ്ഞു. ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അച്ചടക്കത്തോടെ നടത്തിയ സമ്മേളനം വ്യത്യസ്തമായി. തന്നോട് കാണിച്ച സ്‌നേഹാദരവുകള്‍ക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു. തന്റെ പിതാവുമായി പ്രസ് ക്ലബിനുള്ള ബന്ധങ്ങളും അദ്ദേഹം അനുസ്മരിച്ചു.

മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.പി. സജീന്ദ്രനും ആശംസകള്‍ നേര്‍ന്നു.
മാതൃഭൂമിയുടെ ഡപ്യൂട്ടി എഡിറ്ററായ അഭിലാഷ് മോഹന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഗംഭീരമായ പരിപാടി ആയിരുന്നു.

മലയാളം മിഷനെ പ്രതിനിധീകരിച്ച് എത്തിയ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട, പാലസ്തീന്റെ മക്കള്‍ അനുഭവിക്കുന്ന യാതനകളെ ഓര്‍ത്ത് 'ബാഗ്ദാദ്' എന്ന കവിത ഹൃദയാവര്‍ജ്ജകമായി ചൊല്ലി. എല്ലാവരേയും കൂട്ടി മറ്റൊരു കവിതയും ചൊല്ലി.

ഡല്‍ഹിയില്‍ നിന്ന് വന്ന 'ദി കാരവന്‍' മാഗസിന്റെ എഡിറ്ററായിരുന്ന വിനോദ് കെ. ജോസ് ചെറിയ കൂട്ടായ്മകള്‍ക്ക് വലിയ കാര്യങ്ങള്‍ വഹിക്കാനുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകളിൽ നിന്നാണ് സ്വാതന്ത്യ സമരത്തിലേതടക്കം പല വലിയ കാര്യങ്ങൾക്കും തുടക്കം കുറിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ രൂപം കൊണ്ട ഗദ്ദർ പാർട്ടിയും അദ്ദേഹം അനുസ്മരിച്ചു. അവരിൽ നിന്ന് എം.എൻ. റോയി പ്രചോദനം ഉൾക്കൊണ്ടു.

കൈരളി ടിവിയുടെ എസ്. ശരത്ചന്ദ്രന്‍ മാധ്യമ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ ഊഷ്മളമായ അനുഭവങ്ങളും പ്രസ് ക്ലബുമായി തുടരുന്ന ബന്ധങ്ങളും പങ്കുവച്ചു. ഉള്ളടക്കംകൊണ്ട് മികച്ചതായി കോണ്‍ഫറന്‍സ്. കൊച്ചിയിൽ പിണറായി വിജയനെയും ഉമ്മൻ ചാണ്ടിയെയും ഒരു വേദിയിൽ കൊണ്ടുവന്നതും അനുസ്മരിച്ചു.

24 ന്യൂസിന്റെ ക്രിസ്റ്റീന ചെറിയാന്‍ രണ്ട് വര്ഷം മുൻപ് ഷിക്കാഗോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതിന്റെ പിന്നിലെ അനുഭവങ്ങള്‍ പങ്കുവച്ചു. തന്റെ 'മുതലാളി' മധു കൊട്ടാരക്കര, തന്റെ അച്ഛനെന്ന് വിളിക്കാവുന്ന അനിയന്‍ ജോര്‍ജ് എന്നിവരേയും അനുസ്മരിച്ചു പൊട്ടിച്ചിരി സമ്മാനിച്ച് കോണ്‍ഫറന്‍സിനെ പ്ലസ്- പ്ലസ്-പ്ലസ് എന്ന് വിശേഷിപ്പിച്ചു.

മനോരമ ന്യൂസിലെ അയ്യപ്പദാസ് അരവിന്ദന്‍ വിഭവസമൃദ്ധമായ ഭക്ഷണവും മാധ്യമ സമ്മേളനവും ഒരുക്കിയതില്‍ സംഘാടകരോടുള്ള നന്ദി രേഖപ്പെടുത്തി.സ്വയം നവീകരിക്കുന്ന ദിവസങ്ങളാണ് കടന്നുപോയത്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുനില്‍ തൈമറ്റം വികാരഭരിതനായി തന്റെ പ്രവർത്തനങ്ങളെ പിന്തിരിഞ്ഞു നോക്കി. ചെറിയ സംഘടനയെങ്കിലും ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് എന്നും പ്രസ് ക്ലബിന് ലഭിക്കുന്നത്. അതുകൊണ്ടാണ് എല്ലാ കൺവൻഷനും ഒന്നിനൊന്നു മെച്ചമാകുന്നത്. ഇന്ത്യാ പ്രസ്‌ക്ലബിന്റെ പ്രസക്തി മുമ്പെത്താക്കള്‍ ഇപ്പോള്‍ ഏറിയിട്ടുണ്ട്. അതുപോലെ പല സമയത്തും കേരളത്തിന് കൈത്താങ്ങാകാന്‍ സാധിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന മാധ്യമപ്രവർത്തകരെ തുണക്കാനും മടിച്ചിട്ടില്ല.

ഹൃദയം കൊണ്ട് സംഘടനക്കൊപ്പം നില്‍ക്കുന്ന ഒരുപാട് പേര്‍ അമേരിക്കയില്‍ ഉള്ളിടത്തോളം കാലം ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക കൂടുതല്‍ ശക്തമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും സംഘടനക്ക് വേണ്ടി നിലകൊള്ളുക എന്നതുതന്നെയായിരിക്കും തന്റെ നിലപാട്. സംഘടനയുടെ മുന്‍കാല ഭാരവാഹികളെല്ലാം അതുതന്നെയാണ് പിന്തുടരുന്നത്. അതാണ് ഇന്ത്യ പ്രസ് ക്ളബിന്റെ വിജയമെന്നും സംഘടനയുടെ പുതിയ ഭാരവാഹിത്വം ഏറ്റെടുക്കുന്ന സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും സുനില്‍ തൈമറ്റം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അന്തരിച്ച മാധ്യമപ്രവർത്തകൻ ഫ്രാന്‍സീസ് തടത്തിലിന്റെ ഓര്‍മ്മകള്‍ സുനില്‍ തൈമറ്റം പങ്കുവച്ചു.

സ്ഥാനമേല്‍ക്കുന്ന പ്രസിഡന്റ് സാമുവൽ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍) നിലവിളക്ക് കൊളുത്തി പുതിയ ലാവണത്തില്‍ കയറി. ഔപചാരികമായി ജനുവരി ഒന്നിനാണ് സ്ഥാനമേൽക്കുക. പുതിയ ഭരണസമിതിയും വൈകാതെ പ്രഖ്യാപിക്കും.

വിവിധ അവാർഡുകൾ നേടിയവരെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. നാട്ടിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, സ്‌പോൺസർമാർ തുടങ്ങിയവരെയും ആദരിച്ചു

മൂന്നു ദിവസവും ഭക്ഷണ ക്രമീകരണം നടത്തിയ ന്യൂയോര്‍ക്കിലെ സിത്താര്‍ പാലസ് റെസ്റ്റോറന്റിന് ഫലകം നല്‍കി ആദരിച്ചു. ഉടമ അനൂപ്, ടോണി എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

ഉത്സവ രാവിന്റെ പ്രസന്നതയും, അമ്മ മലയാളത്തിന്റെ ശ്രേഷ്ഠ സ്വീകാര്യതയും, വര്‍ത്തമാന കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടുള്ള പുരോഗമനപരവും, ഉയര്‍ന്ന സാംസ്‌കാരിക മൂല്യങ്ങളുമുള്ള മറ്റൊരു രണ്ട് വര്‍ഷങ്ങള്‍ക്കായി ലോകം കാതോര്‍ക്കുമ്പോള്‍ ഒരു സുനിലില്‍ നിന്നും മറ്റൊരു സുനിലിലേക്കുള്ള യാത്രയുടെ ദൂരം കൈയ്യെത്തും ദൂരത്ത്.

സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തില്‍ മികച്ച സമ്മേളനമാണ് മയാമിയില്‍ സംഘടിപ്പിച്ചതെന്ന് ച അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ് അഭിപ്രായപ്പെട്ടു. പുതിയ നേതൃത്വത്തിനുള്ള ആശംസയും അദ്ദേഹം അറിയിച്ചു.

ട്രഷറര്‍ ഷിജോ പൗലോസ് സ്വാഗതവും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. മാത്യു വർഗീസ് ആയിരുന്നു എം.സി.

തുടർന്ന് വിവിധ നഗരങ്ങളിൽ നിന്ന് വന്ന കലാസംഘങ്ങളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest