advertisement
Skip to content

ജനാധിപത്യത്തെ മുറിവേല്‍പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്‍

ജോര്‍ജ് ജോസഫ്‌

മയാമി: ഫെയ്ക്ക് ന്യൂസ് ജനാധിപത്യത്തിന് അപകടം, ഭീഷണി, എന്നൊക്കെ പറയുമ്പോളും അതൊരു പുതിയ കാര്യമേ അല്ലെന്ന് മനോരമ ന്യുസിൽ നിന്നുള്ള അയ്യപ്പദാസ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര കോൺഫറൻസിൽ ചൂണ്ടിക്കാട്ടി.

അടുത്തയിടക്ക് എപ്പോഴാണ് ഒരു വ്യാജവാര്‍ത്ത കേട്ടതെന്ന് ചിന്തിച്ചുപോകാം. നമ്മള്‍ എല്ലാ ദിവസവും ഇത് കണ്ടുകൊണ്ടിരിക്കുന്നു. ഈയിടെ റഷ്യയില്‍ പുട്ടിൻ മരിച്ചതായി ഒരു വാർത്ത വന്നു . അത് റഷ്യ തന്നെ പടച്ചു വിട്ടതാണെന്നാണ് പറയുന്നത്. പുട്ടിൻ മരിച്ചാലുള്ള പ്രതികരണം അറിയാൻ.

ഫാക്ട് അല്ലാത്തത് ഫാക്ട് ആണെന്ന രൂപത്തില്‍ കൊടുത്തു തുടങ്ങുകയും, പിന്നീടൊരു ഘട്ടത്തില്‍ അതില്‍ നിന്ന് പിന്‍തിരിയാന്‍ മാധ്യമങ്ങള്‍ക്ക് പറ്റാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. കാരണം അത്തരം വാര്‍ത്തകളാണ് ഫാക്ട് എന്ന് ആളുകള്‍ കരുതുകയും അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്ത സ്ഥിതിക്ക് ചില മാധ്യമങ്ങള്‍ക്ക് അതില്‍ നിന്ന് പിന്മാറാന്‍ പറ്റാതെ വരുന്നു.

ഇസ്രയേലിലെ യുദ്ധം എടുക്കുക. ഒരുപാട് വ്യാജവാര്‍ത്തകള്‍ വരുന്നു, സൃഷ്ടിക്കപ്പെടുന്നു. അതിലൊന്നായിരുന്നു ജോ ബൈഡന്‍ ഒരു വലിയ സഹായം ഇസ്രയേലിന് ചെയ്തുകൊടുത്തു എന്നത് . ഒരു ഫെയ്ക്ക് ഡോക്യുമെന്റിന്റെ ബലത്തിലായിരുന്നു ഈ വാർത്ത. ആരാണ് ഈ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്? ഇത് ജനാധിപത്യത്തിന് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ജനാധിപത്യത്തിന് മാത്രമല്ല ഏത് സംവിധാനത്തിലാണെങ്കിലും വസ്തുതാപരമല്ലാത്ത ഏതൊരു സംഗതിയും ഭീഷണി തന്നെയാണ്.

സമീപകാലത്ത് ഇത് ആരൊക്കെ ചെയ്യുന്നുണ്ട് എന്നു ചോദിച്ചാല്‍ സര്‍ക്കാരുകള്‍ അവരുടെ താത്പര്യത്തിന് വേണ്ടി ചെയ്യുന്നുണ്ട്. വ്യക്തികള്‍ അവരവരുടെ ഇടങ്ങളില്‍ ഇരുന്ന് ചെയ്യുന്നുണ്ട്, മാധ്യമ സ്ഥാപനങ്ങളിലും ഇത് സംഭവിക്കുന്നുണ്ട് എന്നു പറയുമ്പോള്‍ ഇത് കൂട്ടായിട്ട് ആലോചിക്കുകയും തിരുത്തുകയും ചെയ്യേണ്ടതായുണ്ട്. ഒരു പക്ഷെ തിരുത്താന്‍ പറ്റിയില്ലെങ്കില്‍ എന്താണ് സത്യമെന്ന് പറഞ്ഞുകൊടുക്കാനുള്ള ശ്രമമെങ്കിലും ഉണ്ടാകേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണിത്.

ഔദ്യോഗിക സോഴ്‌സുകളെ ജനങ്ങള്‍ വിശ്വസിക്കും. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് തിരുത്താന്‍ ശ്രമിക്കുക.

അപ്പോഴും ഈ മാധ്യമങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതാവണം വാര്‍ത്ത എന്നതാണല്ലോ. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ച ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഉണ്ടെന്നിരിക്കെ, അജണ്ടകള്‍ നിശ്ചയിച്ച് തള്ളിപ്പറയുന്നതിനപ്പുറം തിരുത്താന്‍ ശ്രമിക്കുക.

വിനായകന്റെ കഥ കേരളത്തില്‍ നിറഞ്ഞുനിന്നപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കാനും, സപ്പോര്‍ട്ട് ചെയ്യാനും ഒരുപാട് പേര്‍ മുന്നോട്ടുവന്നു. രണ്ടിന്റേയും വസ്തുതകള്‍ തിരിച്ചറിയാന്‍ നമുക്ക് വിവേകം ഉണ്ടാവണം. ആ സമയത്ത് വിനായകന്റെ വീഡിയോയില്‍ തന്നെ വിനായകന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ഭാഗത്തെ കാണാന്‍ ശ്രമിക്കാതെ, അവിടെ സത്യം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് എളുപ്പത്തില്‍ പറയാന്‍ സാധിക്കും. ഇതിനൊക്കെ ഇപ്പോൾ ടൂള്‍സ് ഉണ്ട്. സാധ്യതകള്‍ ഏറെയുണ്ട്.

സര്‍ക്കാരുകള്‍ക്കും ഔദ്യോഗിക ഏജന്‍സികള്‍ക്കും കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. തീരുമാനങ്ങള്‍ സുതാര്യമാക്കി വയ്ക്കുക, മന്ത്രിസഭാ തീരുമാനങ്ങളൊക്കെ ഏറ്റവും എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക- എന്ന് വച്ചാല്‍ വ്യാജ വാര്‍ത്തയുടെ ഏതൊരു സാധ്യതയും അടയ്ക്കാനുള്ള ശ്രമം നടത്തുക.

അതുപോലെ പാകപ്പിഴകളെ തിരുത്താനുള്ള ശ്രമമാണ് ഈ കാലഘട്ടത്തില്‍ ഉണ്ടാകേണ്ടത്-അദ്ദേഹം പറഞ്ഞു.

ഹമാസിനെ ഭീകരവാദികളായി ചിത്രീകരിക്കുന്നവരാണ് പൊതുവെ മാധ്യമ പ്രവര്‍ത്തകര്‍. പക്ഷെ മലയാള മാധ്യമങ്ങള്‍ എല്ലാം അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല- റിപ്പോർട്ടർ ടിവിയുടെ സ്മൃതി പരുത്തിക്കാട് പറഞ്ഞു . അവരുടേത് സ്വാതന്ത്ര്യസമരമാണെന്നും , അവര്‍ പോരാട്ടമാണ് നടത്തുന്നതെന്നും ചിലർ പറയുന്നു. എന്നാല്‍ അവരുടെ പോരാട്ടത്തെ മഹത്വവത്കരിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ -- പലസ്തീന്‍ വിഷയം അല്ലെങ്കില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളൊക്കെ അതിന്റെ ആഴത്തില്‍ തന്നെ മലയാള മാധ്യമങ്ങളില്‍ തുടക്കം മുതല്‍ കൈകാര്യം ചെയ്യപ്പെടുന്നു.

ടിവിക്കാർക്ക് സ്വീകാര്യത കൂടുകയും പത്ര രംഗത്തുള്ളവര്‍ തഴയപ്പെടുകയും ചെയ്യുന്നു എന്നു കരുതുന്നില്ല. ഓരോ കാലഘട്ടത്തിലും ഓരോന്നിനും ലും കൂടുതല്‍ സ്വീകാര്യത ലഭിക്കും എന്ന രീതിയിലേ അതിനെ കാണുന്നുള്ളൂ. ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തില്‍ ഒരു താര പരിവേഷം ഉണ്ട്. അതൊക്കെ നിങ്ങളുടെ ഔദാര്യമായേ കാണുന്നുള്ളൂ. അതിന്റെ കാലം കഴിഞ്ഞാല്‍ ഇനി സോഷ്യല്‍ മീഡിയ ആണ് എന്നു പറയുന്നത് ഒരു വലിയ അപകടത്തിലേക്ക് എത്തിക്കും.

ഫെയ്ക് ന്യൂസ് എന്താണ്?

1980-കളില്‍ പത്രങ്ങളില്‍ ഇന്റര്‍നാഷണല്‍ ന്യൂസുകള്‍ വന്ന ഘട്ടത്തിലാണ് അത് സജീവമായത്. മണിപ്പൂരില്‍ കുക്കി- മെയ്തി പ്രശ്‌നം ഉണ്ടായപ്പോള്‍ സ്ത്രീകള്‍ എത്രമാത്രം അപമാനിക്കപ്പെട്ടു എന്നതും നമ്മള്‍ കണ്ടതാണ്. നമ്മള്‍ അതിനെയൊക്കെ അപലപിച്ചതുമാണ്. വ്യാജ വാര്‍ത്തകള്‍ കൊണ്ടു നടക്കുന്നവര്‍ പലപ്പോഴും ഭരിക്കുന്നവര്‍ തന്നെയാണ്.

കേരളത്തില്‍ ഹിന്ദു സ്ത്രീകള്‍ക്ക് തട്ടമിടാതെ ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്ന രീതിയിൽ വാര്‍ത്ത പുറത്തുവന്നു. അത് ഷെയര്‍ ചെയ്തവരിൽ ഒരാൾ അനില്‍ ആന്റണിയായിരുന്നു. അത് തെറ്റായ വാര്‍ത്ത ആണെന്ന് വന്നപ്പോൾ അദ്ദേഹം അത് പിന്‍വലിച്ചു. പക്ഷെ അത് എത്തേണ്ടിടത്ത് എത്തുകയും വടക്കേ ഇന്ത്യയിലൊക്കെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കേരളത്തെ ഒരു വ്യാജ വാര്‍ത്ത കൊടുത്ത് നശിപ്പിക്കാമെന്ന് കരുതുന്നില്ല. പക്ഷെ സര്‍ക്കാരിനെ അട്ടിമറിക്കാനും വര്‍ഗ്ഗീയ ലഹളിയിലേക്ക് കൊണ്ടുപോകാനും ഒക്കെ വ്യാജ വാര്‍ത്തകള്‍ക്ക് കഴിയും എന്നത് നമ്മുടെ മുന്നിലെ യാഥാര്‍ത്ഥ്യമാണ്.

ഇപ്പോള്‍ എല്ലാവരും മാധ്യമപ്രവര്‍ത്തകരാണല്ലോ. ചാനലുകളില്‍ ഉള്ളവരും പത്രങ്ങളില്‍ ഉള്ളവരും മാത്രമല്ല എല്ലാവരും സ്വയം മാധ്യമ പ്രവര്‍ത്തകരാകുകയും സ്വയം വാര്‍ത്ത പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അപ്പോള്‍ ഫെയ്ക്ക് ന്യുസുകാർ ആധികാരികമായി തങ്ങളാണ് സത്യം പറയുന്നവര്‍ എന്നുള്ള മട്ടില്‍ പറയുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ നമുക്ക് ഭയം ഉണ്ടാകും. പക്ഷെ ഇത് തുടരുക തന്നെ ചെയ്യും. ഏതു ഘട്ടം വരെയെന്നില്ല. എങ്കിലും ജനാധിപത്യത്തില്‍ സത്യം വിജയിക്കും എന്ന് വിശ്വസിക്കുന്നു.

ഫ്‌ളോറിഡ - ഡിട്രോയിറ്റ് ചാപ്റ്ററുകളാണ് ചർച്ചക്ക് നേതൃത്വം നല്‍കിയത്. ബിജു ഗോവിന്ദന്‍കുട്ടി സ്വാഗതവും, അലന്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി. ടാജ് മാത്യു മോഡറേറ്ററായിരുന്നു. ദലീമ ജോജോ എം.എല്‍.എ, ഇടപ്പാറ മാത്യൂസ്, മനു തുരുത്തിക്കാടന്‍, തോമസ് ടി. ഉമ്മന്‍, സൈമണ്‍ വളാച്ചേരില്‍, സിജില്‍ പാലയ്ക്കലോടി, ജോര്‍ജ് ജോസഫ്, ജീമോന്‍ റാന്നി, ഷാജി രാമപുരം, ബിനു ചിലമ്പത്ത്, കാനഡയില്‍ നിന്നെത്തിയ ബിജു കട്ടച്ചിറ തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest