advertisement
Skip to content

ഉച്ചയൂണ്

എണ്ണയും കരിയും മെഴുകിയ
ചിമ്മിനിച്ചുവരിൽ
അമ്മ എഴുതിവച്ച പാചകപംക്തിയുണ്ട്

ചോറ് വെന്തൂന്ന് പറയാൻ
ചിരട്ടക്കയിലിൽ കോരിയെടുത്ത
നാലഞ്ചു വറ്റും
കൂട്ടാൻ ആയീന്ന് പറയാൻ
ചട്ടിയുടെ ഒത്ത നടുവിൽ കണ്ട
മൂന്നാല് കുമിളയും
ഊണുകാലം വിളിച്ചുപറയുന്ന
പൊട്ടിത്തെറിച്ച
കടുക് മണികളും
ഉച്ച വെയിലിനെ സൽക്കരിച്ചിരുത്തും

ഉപ്പിലൂടെ
എരിവിലൂടെ
പുളിയിലൂടെ
വിശപ്പ് തണലിലേക്കിറങ്ങും

പിന്നെ
പിഞ്ഞാണം കഴുകി തൊടിയിലേക്ക് വീശുമ്പോൾ
ചീരത്തോട്ടത്തിൽ ചിതറിയ
അന്നം കൊത്തിയെടുക്കാൻ
സൂര്യസ്നാനം ചെയ്ത കാക്കകൾ
താഴേക്ക് ഇറങ്ങിവരും

പിന്നെയും ബാക്കിയായ
ഒരന്നത്തിന് ചുറ്റും
ഒരു കൂട്ടം ഉറുമ്പുകൾ
നിശ്ശബ്ദരായി നൃത്തം ചെയ്യും

ഞാനും കാക്കയും ഉറുമ്പും
വിശപ്പില്ലാത്തവരായി
അമ്മയെ അന്വേഷിച്
അടുക്കളയിലേക്ക് നടക്കും .

ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് രാമന്തളിയാണ് സ്വദേശം .കഴിഞ്ഞ ഇരുപത് വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം .ദുബായിൽ ജോലി ചെയ്യുന്നു .നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു .യാത്രകളും വായനയും ഇഷ്ടപ്പെടുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest