ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ ഒരു പ്രത്യേക അനുസ്മരണ യോഗം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടത്തി . ഫൊക്കാന നേതാക്കൾ കേരളത്തിൽ ഉള്ളപ്പോൾ തന്നെ ഈ അനുസ്‌മരണ യോഗം കേരള സർക്കാർ പ്ലാൻ ചെയ്തതായിരുന്നു , പക്ഷേ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണം മൂലം ഈ അനുസ്മരണം മാറ്റിവെക്കുകയാണ് അന്ന് ഉണ്ടായത് .നോർക്ക റൂട്ട്സ് ഡയറക്ടർ കൂടി ആയിരുന്ന അദ്ദേഹത്തെ ഓർമ്മിക്കാൻ മുഖ്യമന്ത്രി പ്രത്യേക താല്പര്യം പ്രകടിപ്പിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി ശിവൻകുട്ടി , മുൻ മന്ത്രിമാരായ എം. എം. ഹസൻ , കെ. സി. ജോസഫ് , എം. എ യൂസഫലി , നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമ കൃഷ്ണൻ , എസ് ഹരി കിഷോർ IAS , ഡോ. അനിരുദ്ധൻ്റെ മകൻ അരുൺ, അജിത്ത് കോളശ്ശേരിയും പ്രവാസി നേതാക്കളും, ഫൊക്കാന നേതാക്കളും, മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

ഇന്ത്യാക്കാരന്‍ എന്നതില്‍ എന്നും അഭിമാനിച്ച വ്യക്തിത്വമായിരുന്നു ഡോ എം. അനിരുദ്ധന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാഗവും ശാസ്ത്ര ഗവേഷകനും ഫൊക്കാന പ്രഥമ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനുമായിരുന്ന ഡോ എം. അനിരുദ്ധന്‍ അനുസ്മരണ യോഗത്തില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവിതാവസാനം വരെ ഇന്ത്യന്‍ പാസ്സ്പോര്‍ട്ടായിരുന്നു ഡോ അനിരുദ്ധന്. എല്ലാ കാലത്തും ഇന്ത്യാക്കാരന്‍ എന്ന് അഭിമാനിക്കുകയും ആ സ്വത്വം നിലനിര്‍ത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ എം. അനിരുദ്ധന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെയും കേരളത്തിലേയും അനിരുദ്ധനൊപ്പമുളള സൗഹൃദ നിമിഷങ്ങളും അനുഭവങ്ങളും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. സഹോദരതുല്യമായ സ്നേഹമായിരുന്നു പരസ്പരമുണ്ടായിരുന്നതെന്നും ഡോ എം. അനിരുദ്ധന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ എം. അനിരുദ്ധന്റെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ത്ഥമായ സേവനവും നേര്‍ക്ക റൂട്ട്സിന്റെ ഉന്നതിയ്ക്കു സഹായകരമായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഓര്‍മ്മിച്ചു. ഓരോ പ്രവാസിയുടേയും കണ്ണീരും സ്വപനവും അദ്ദേഹം തന്റെതു കൂടെയായി കണ്ട് അതിനായി നിരന്തര പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വി ശിവന്‍കുട്ടി അനുസ്മരിച്ചു. അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക അന്യവല്‍ക്കരണത്തിനുളള സാധ്യത മുന്നില്‍ കണ്ട് മലയാള ഭാഷാ സ്വത്വത്തിനുവേണ്ടിയും സാംസ്കാരിക തിരിച്ചറിവിനുവേണ്ടിയും അദ്ദേഹം നടത്തിയ ശ്രമങ്ങളെ അനുസ്മരണ പ്രഭാഷണത്തിന്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിച്ചു. നാടുമായുളള ബന്ധം എന്നും നിലനിര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഡോ. അനിരുദ്ധനെന്ന് സഹപ്രവര്‍ത്തകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമുളള അദ്ദഹത്തോടൊപ്പമുളള ഓാര്‍മ്മകള്‍ പങ്കുവെച്ച് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലിയും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുന്‍ മന്ത്രിമാരായ എം. എം. ഹസ്സൻ, കെ. സി. ജോസഫ്, ഡോ എം. അനിരുദ്ധന്റെ മക്കളായ അരുണ്‍ അനിരുദ്ധന്‍, ഡോ. അനുപ് അനിരുദ്ധന്‍ എന്നിവരും ലോക കേരള സഭ അംഗങ്ങള്‍, പ്രവാസിസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങില്‍ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ IAS സ്വാഗതവും, നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു.
ഡോ. അനിരുദ്ധനെ കുറിച്ചുള്ള അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോയുടെ പ്രദർശനം അദ്ദേഹം കടന്നു വന്ന വഴികളെ കുറിച്ചുള്ളതായിരുന്നു . പ്രൊഫ. അലിയാറിന്റെ ശബ്ദത്തിൽ കേട്ട ഡോ. അനിരുദ്ധൻ്റെ ജീവിതം വളരെ ഭംഗിയായി വീഡിയോയിൽ അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. അജിത് കോളശ്ശേരിയും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റിണിയുമായി ഈ പ്രോഗ്രാമുയി ബന്ധപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഫൊക്കാനയുടെ ഭാരവാഹികൾ എല്ലാം തിരിച്ചു അമേരിക്കയിൽ എത്തിയതുകൊണ്ടു ഫൊക്കാനയുടെ പ്രതിനിധിയായി ഡോ.മാത്യൂസ് .കെ.ലൂക്ക് മന്നിയോട്ട് ഈ അനുസ്‌മരത്തിൽ പങ്കെടുത്തു.
