ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും പകർന്ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രോപ്പോലീത്ത കല്പന പുറപ്പെടുവിച്ചു.
മനുഷ്യജീവന്റെ നഷ്ടത്തിലും ലോകത്തെ വിവിധയിടങ്ങളിലുണ്ടായ സ്ഥാനഭ്രംശങ്ങളിലും മെട്രോപ്പൊലീറ്റൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഭയത്തിന് പകരം ദൈവത്തിലുള്ള വിശ്വാസത്തിലും സമാധാനത്തിലും ഉറച്ചുനിൽക്കാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
ലോകത്തെ അശാന്തിയിൽ നിന്നും സമാധാനത്തിലേക്ക് നയിക്കാൻ വിശ്വാസികൾ നിരന്തരം മധ്യസ്ഥ പ്രാർത്ഥനയിൽ ഏർപ്പെടണം. ഭവനങ്ങൾ പ്രത്യാശയുടെ കേന്ദ്രങ്ങളും പള്ളികൾ സമാധാനത്തിനായുള്ള പ്രാർത്ഥനാ ഇടങ്ങളുമായി മാറണം.
വിവിധ രാജ്യങ്ങളിൽ വസിക്കുന്നവർ അവിടുത്തെ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും കർശനമായി പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷയ്ക്ക് മുൻഗണന നൽകണം.
ദുരിതം അനുഭവിക്കുന്നവർക്കും അശരണർക്കും സഹായമെത്തിക്കാനും പരസ്പരം താങ്ങാവാനും സഭാംഗങ്ങൾ സന്നദ്ധരാകണമെന്നും .യുദ്ധത്തിന് പകരം അനുരഞ്ജനത്തിന്റെ പാത തിരഞ്ഞെടുക്കാൻ ലോകനേതാക്കൾക്ക് വിവേകം ലഭിക്കാനായി സഭ പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും തിരുമേനി ഓർമിപ്പിച്ചു
ഭൗതികമായ അകലമുണ്ടെങ്കിലും സഭ എപ്പോഴും വിശ്വാസികളോടൊപ്പം സമാധാനത്തിന്റെ പക്ഷത്തുണ്ടെന്നും സഭാംഗങ്ങളെല്ലാവരും പ്രാർത്ഥനയിൽ ഒന്നാണെന്നും മെത്രോപ്പോലീത്ത ഓർമ്മിപ്പിച്ചു