കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി. ജനുവരി 19 മുതൽ 24 വരെ സംസ്ഥാനത്തെ വിവിധ കൗണ്ടികളിലായി 18-ലധികം സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
അറസ്റ്റിലായവരിൽ 105 പേരും സാൻ ഡിയാഗോ കൗണ്ടിയിൽ നിന്നുള്ളവരാണ്. ഇതിൽ 87 പേർ അനാശ്യാസ പ്രവർത്തനങ്ങൾക്കായി തടിച്ചുകൂടിയതിനും, 25 പേർ ഇടപാടുകാർ എന്ന നിലയിലും, എട്ടുപേർ പെൺവാണിഭ സംഘത്തലവൻമാർ (Pimping) എന്ന നിലയിലുമാണ് പിടിയിലായത്.
ഇരകളെ രക്ഷപ്പെടുത്തുക, സേവനങ്ങൾ തേടി എത്തുന്നവരെ (Demand) പിടികൂടുക വഴി ഇത്തരം ശൃംഖലകൾ തകർക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം.
മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് സാൻ ഡിയാഗോ ഡിസ്ട്രിക്റ്റ് അറ്റോർണി സമ്മർ സ്റ്റീഫൻ പറഞ്ഞു.
അസംബ്ലി ബിൽ 379 പ്രകാരം പോലീസിന് ലഭിച്ച കൂടുതൽ അധികാരങ്ങൾ ഇത്തരം മാഫിയകളെ അടിച്ചമർത്താൻ സഹായിച്ചതായി സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൾ വ്യക്തമാക്കി.
നമ്മുടെ സമൂഹത്തിൽ അദൃശ്യമായും പരസ്യമായും നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ സേവനം അനിവാര്യമാണെന്ന് അറ്റോർണി ജനറൽ റോബ് ബോണ്ട കൂട്ടിച്ചേർത്തു.