ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ബിസ്കൈലസ് സെന്റർ ട്രെയിനിംഗ് അക്കാദമിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് ഡെപ്യൂട്ടിമാർ കൊല്ലപ്പെട്ടു. 160 വർഷത്തിലേറെയായി വകുപ്പിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണിത്. കിഴക്കൻ ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്.
ഷെരീഫ് വകുപ്പിലെ ഉന്നത വിഭാഗമായ ആർസൻ എക്സ്പ്ലോസീവ് ഡിറ്റൈലിലെ ഉദ്യോഗസ്ഥർ രാവിലെ 7:30 ഓടെ പരിശീലന കേന്ദ്രത്തിന്റെ പാർക്കിംഗ് ലോട്ടിൽ വെച്ച് സ്ഫോടക വസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച സാന്താ മോണിക്കയിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അതിശക്തമായിരുന്നുവെന്നും ചില്ലുകൾ ചിതറുകയും ആളുകൾ നിലവിളിക്കുകയും ചെയ്തതായി ജീവനക്കാർ വെളിപ്പെടുത്തി.

സ്ഥലത്ത് വെച്ച് തന്നെ മരിച്ച ഡെപ്യൂട്ടിമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ വെള്ളിയാഴ്ച രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്, മരിച്ച ഉദ്യോഗസ്ഥർക്ക് 19 മുതൽ 33 വർഷം വരെ സേവന പരിചയമുണ്ടെന്നാണ്. "അവർ ഞങ്ങളുടെ മികച്ച ഉദ്യോഗസ്ഥരായിരുന്നു," ലൂണ പറഞ്ഞു. "ആർസൻ എക്സ്പ്ലോസീവ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഈ വ്യക്തികൾക്ക് വർഷങ്ങളുടെ പരിശീലനമുണ്ട്... അവർ മികച്ച വിദഗ്ദ്ധരാണ്, നിർഭാഗ്യവശാൽ എനിക്ക് ഇന്ന് മൂന്ന് പേരെ നഷ്ടപ്പെട്ടു." സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്നും ലൂണ കൂട്ടിച്ചേർത്തു.
സ്ഫോടനവും അതിനെത്തുടർന്നുണ്ടായ മരണങ്ങളും ലോസ് ഏഞ്ചൽസ് കൗണ്ടിയിലുടനീളം ഞെട്ടൽ ഉളവാക്കി. കൗണ്ടി കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടി ദുഃഖാചരണം നടത്തുകയും ചെയ്തു.
ബാബു പി സൈമൺ, ഡാളസ്
