advertisement
Skip to content

ഏ സി മൊയ്തീനെ പൂർണ്ണമായും പാർട്ടി സംരക്ഷിക്കും...

രാജേഷ് തില്ലങ്കേരി

കരിവണ്ണൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരെ ആര് സംരക്ഷിക്കും

വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചേ...
നിങ്ങളെന്നേ കള്ളനെന്ന് വിളിച്ചില്ലേ...

അയ്യപ്പപണിക്കരുടെ കവിതയിലെ വരികളാണ് മുകളിൽ പറഞ്ഞത്..
കേരള രാഷ്ട്രീയത്തിൽ ഈ കവിതാ ശകലത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് ആനുകാലിക സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഏ സി മൊയ്തീൻ. നിലവിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗം. മുൻ മന്ത്രി, തൃശ്ശൂർ ജില്ലാ സെക്രട്ടറി. സി പിഎമ്മിന്റെ ജില്ലയിലെ പ്രമുഖൻ. പോരാത്തതിന് സിറ്റിംഗ് എം എൽ എയും. കറകളഞ്ഞ, സംശുദ്ധ രാ്ഷ്ട്രീയ പ്രവർത്തനത്തിന്റെ മകുടോദാഹരണമായാണ് മൊയ്തീൻ സഖാവിനെ പാർട്ടി വിശേഷിപ്പിച്ചിരുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി എൻഫോഴ്‌സ് മെന്റ് അധികൃതർ എ സി മൊയ്തീന്റെ വീട്ടിൽ കഴിഞ്ഞ ദിവസം 22 മണിക്കൂർ നീണ്ട റെയിഡുവരെ പാർട്ടി അണികളും അങ്ങിനെത്തന്നെയായിരുന്നു കരുതിയിരുന്നത്.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ ജീവിതം തകർന്ന നിരവധിപേരുണ്ട്. അതിൽ സി പി എമ്മുകാരുണ്ട്. കോൺഗ്രസുകാരുണ്ട്. ബി ജെ പിക്കാരുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ തട്ടിപ്പിന് വിധേയരായത് സി പി എം അനുയായികൾ തന്നെയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം. വീടും പുരയിടവും വിറ്റവകയിൽ കിട്ടിയ പണം. പെൺമക്കളെ കെട്ടിച്ചയക്കാനായി നിക്ഷേപിച്ച പണം... ചികില്‌സയ്ക്കായി ബാങ്കിൽ നിക്ഷേപിച്ച പണം... ഇങ്ങനെ നീളുകയാണ് നിക്ഷേപകരുടെ വിവരം.

ആരെയും വേദനിപ്പിക്കുന്നതാണ് കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ കദനകഥ. രോഗിയായി ആശുപത്രിയിൽ കിടക്കുന്നവർ, മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നവർ... ഇവരൊക്കെ എന്തു പിഴച്ചു എന്ന ചോദ്യത്തിന് സി പി എം നേതൃത്വം ഇന്നേവരെ മറുപടിയൊന്നും വ്യക്തമായി പറഞ്ഞിട്ടില്ല. നിക്ഷേപകരുടെ പണം കൊടുത്തു തീർക്കുമെന്നായിരുന്നു സ്ഥലം എം എൽ എയും നിലവിൽ മന്ത്രിയുമായ ഡോ ആർ ബിന്ദുവിന്റെ പ്രതികരണം. പണം തിരിച്ചു നൽകാനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കിവരികയാണെന്നും, ഏറെ വൈകാതെ എല്ലാ നിക്ഷേപകർക്കും തങ്ങളുടെ നിക്ഷേപ തുക ലഭ്യമാവും എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവനം. നിക്ഷേപരും അവരുടെ ബന്ധുക്കളും ദൈവവചനം പോലെയായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം കേട്ടത്. എന്നാൽ മന്ത്രി ഇതും പറഞ്ഞ് പൊടിയും തട്ടി പോയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ' ഇതൊക്കെ ചെരിയേത്....' എന്ന മട്ടിലായിരുന്നു സി പി എം നേതൃത്വം. കൈപ്പിശക്, നോട്ടപ്പിശക്, തുടങ്ങിയ അഴകൊഴമ്പൻ മറുപടികൾ നിരത്തി അണികളെ പറ്റിച്ചു. പണം തട്ടിയവരുടെ സ്വത്തുകകൾ കണ്ടുെകെട്ടി ബാങ്കിന് മുതൽകൂട്ടി പ്രശ്‌നം പരിഹരിക്കുമെന്നാണ് വകുപ്പുമന്ത്രി വി എൻ വാസവാദികൾ പറഞ്ഞിരുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എം നേതാവും മുൻസഹകരണ മന്ത്രിയുമായിരുന്ന എ സി മൊയ്തീന് വ്യക്തമായ പങ്കുണ്ടെന്നുള്ള ഇ ഡിയുടെ വെളിപ്പെടുത്തൽ സി പി എമ്മിനെ വലിയതോതിൽ പ്രതിരോധത്തിൽ ആക്കിയിരിക്കയാണ്.
പാർട്ടിയുടെ ഉന്നതനായ നേതാവാണ് എ സി മൊയ്തീനെന്നും.

മൊയീതീനെതിരെയുള്ള നീക്കം കോൺഗ്രസ് - ബി ജെ പി ഒത്തുകളിയുടെ ഭാഗം എന്നൊക്കെയുള്ള റെഡിമെയ്ഡ് പ്രതികണങ്ങൾ സി പി എമ്മിന്റെ സൈബർ സഖാക്കൾ എടുത്തു പ്രയോഗിക്കുന്നുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതിനു പിന്നിൽ ഒരു ഒത്തുകളി ഫീൽ ചെയ്യുന്നുണ്ടെന്നായിരുന്നു മന്ത്രിയും സി പി എമ്മിന്റെ പ്രമുഖനുമായ വി എൻ വാസവന്റൈ പ്രതികരണം.
മൊയ്തീൻ വിഷയം, കരിമണൽ കർത്തയുടെ മാസപ്പടി തുടങ്ങിയ വിവാദങ്ങൾ സി പി എമ്മിന്റെ തിരിഞ്ഞു കുത്താൻ തുടങ്ങിയതോടെയാണ് തെരെഞ്ഞെടുപ്പ് കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയായിരുന്നു എന്ന് സി പി എമ്മിന് തോന്നിതുടങ്ങിയത്.


തോൽവി മണക്കാൻ തുടങ്ങിയതോടെ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ വസ്ത്രത്തിൽവരെ പിടിച്ചേക്കകയാണ് സൈബർ ഗുണ്ടകൾ. ഇതിനിടയിൽ കരുവന്നൂർ കേസിന്റെ അന്വേഷണവുമായി കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇ ഡി. സി പി എമ്മിന്റെ പ്രദേശിക നേതാക്കൾ്ക്ക് മാത്രമേ ഈ കോടികളുടെ തട്ടിപ്പിൽ പങ്കുള്ളൂവെന്നായിരുന്നു പാർട്ടിയുണ്ടാക്കിയ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. അതിനാൽ തട്ടിപ്പു കേസിൽ എ സി മൊയ്കീൻ എന്നല്ല ആരും പ്രതിയല്ലെന്ന നിലപാടിലാണ് സി പി എം എത്തിച്ചേർന്നത്.

എന്നാൽ എ സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിതോടെ സി പി എ്ം നേതൃത്വത്തിന് ചെറിയ ഭയം പിടികൂടിയിരിക്കയാണ്. കട്ട സപ്പോർട്ടുമായി എത്തിയിരിക്കയാണ് നമ്മുടെ താത്വികാചാര്യനായ എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയിൽ ന്യായീരിച്ചുകൊണ്ട് ആരംഭിച്ച അത്തം തിരുവോണമാവുമ്പോൾ ന്യായീകരണം ഒരു തൊഴിലായി മാറ്റേണ്ട അവസ്ഥയിൽ സി പി എം എത്തിച്ചേർന്നിരിക്കയാണ്. പാർട്ടിയുടെ പിന്തുണ മൊയ്തീൻ കൈമാറുന്ന ചടങ്ങാണ് ഇന്നലെ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യം മന്ത്രിസഭയിലെ അംഗമായിരുന്ന മൊയ്തീൻ ജയിലിൽ പോകേണ്ടിവരുമോ എന്നുമാത്രമാണ് അണികളുടെ ആശങ്ക. വൻ കിട തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുകയും പങ്കുപറ്റുകയും ചെയ്യുന്ന രീതിയിലേക്ക് ഈ പാർട്ടിയെ കൂട്ടിക്കൊണ്ടുപോവുന്നത് ആരാണ്. വതുപക്ഷ വ്യതിയാനം സി പി എമ്മിന്റെ സ്വത്വത്തെതന്നെ തകർക്കുകയാണ്. ഇ പി ജയരാജന്റെ മകന്റെ അനധികൃത സ്വത്ത് സമ്പാദനവും, കണ്ണൂരിലെ വൈദാഹം റിസോർട്ടുമായി ബന്ധപ്പെട്ടുർന്ന രാഷ്ട്രീയ വിവാദങ്ങളൊന്നും കെട്ടടങ്ങിയിട്ടില്ല.

മുഖ്യമന്ത്രിയുടെയും മകൾ വീണാ വിജയന്റെയും പേരിൽ ഉയർന്നിരിക്കുന്ന അഴിമതിയാരോപണങ്ങൾക്ക് വ്യക്തമായ മറുപട്ി ലഭിച്ചില്ല. വാർത്താ സമ്മേളനത്തിൽ ഇറങ്ങിയോട്ടം. ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിയോട്ടം... ആർക്കും ന്യായീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് അഴിമതിയുടെ നാറ്റം വ്യാപകമായിരിക്കയാണ്.
മുഖ്യമന്ത്രി മൗനം ഇപ്പോഴും തുടരുകയാണ്. ആരോപണങ്ങളിൽ മൗനം വിദ്വാനം ഭൂഷണം എന്ന നിലപാടിലാണ് മുഖ്യനും മരുമകനും. മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും ആടിനെ പട്ടിയാക്കുന്ന രീതിയാണ് അവലംഭിച്ചിരിക്കുന്നത്. എത്രനാൾ എന്നാണ് ഉയരുന്ന ചോദ്യം.

എല്ലാ ആരോപണങ്ങളും കള്ളമാണെന്നു മാധ്യമങ്ങളോട് പറയാൻ കഴിേേയണ്ടതായിരുന്നു. എന്നാൽ എന്തു കൊണ്ടോ മുഖ്യന് അതിന് കഴിയുന്നില്ല. എങ്ങിനെയാണ് വിഷയങ്ങൾ അവസാനിപ്പിക്കുകയെന്ന ചോദ്യം നിങ്ങൾക്കുനേരെ ഉയരുന്നുണ്ട്.

കെ കെ ശൈലജയുടെയും എ കെ ബാലന്റെയും ഇ പി ജയരാജന്റെയും പ്രതികരണങ്ങളും മറ്റും മുഖ്യനെയും മകളെയും ഒരുപോലെ നെഗറ്റീവായാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്. അതി ബുദ്ധിമാനായ എം വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറി എന്തോരം വെള്ളമാണ് ഓരോദിവസവും കുടിക്കേണ്ടിവരുന്നത്..
പാർട്ടി അംഗങ്ങളായ മന്ത്രിമാർ ഇമേജ് നോക്കാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കണമെന്നുള്ള ആവശ്യം ബോധപൂർവ്വം മന്ത്രിമാർ മറന്നു. അമിതമായ ആത്മവിശ്വാസത്തോടെ അധികാരത്തിലേറിയ രണ്ടാം പിണറായി സർക്കാർ ക്ഷ... ണ്ണ... പ്പ വരയ്ക്കുന്നു....

രണ്ടാം വട്ടം അധികാരത്തിൽ വന്നത് പാർ്ട്ടി അണികൾക്കും നേതാക്കൾക്കും ഇടയിൽ അഹങ്കാരും താൻപ്രമാണിത്തവും വർദ്ധിക്കാൻ ഇടവരുത്തുമെന്നും, നിലവിൽ പലരും കേരളത്തിൽ അത്യാഡംബരവും, അഹങ്കാരവും പേറി നടക്കുന്നവരാണെന്നും ഇതേ വഴിയിലൂടെ പോയാൽ സി പി എം ഇതോടെ നിലംപരിശാവുമെന്ന് പറഞ്ഞത് സാഹിത്യ അക്കാദമിയുടെ അധ്യക്ഷനും കവിയുമായ സച്ചിതാനന്ദനാണ്. അദ്ദേഹം പിന്നീടതൊക്കെ തിരുത്തിയെങ്കിലും ഒരു കാര്യം വ്യക്തമായി എത്തേണ്ടിടത്ത് എത്തിച്ചു.

പുതുപ്പള്ളികടക്കാൻ പല അടവുമാണ് സി പി എം പയറ്റുന്നത്. നിലവിൽ പഞ്ചായത്തുകളിലെ ആധിപത്യമാണ് എൽ ഡി എഫിന് കൂടുതൽ ആത്മവീര്യം പകരുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെ പരാജയപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം സി പി എമ്മിനില്ല... എങ്കിലും ഭൂരിപക്ഷത്തിൽ നാണക്കേടുണ്ടാവരുതെന്നുമാത്രമാണ് ലക്ഷ്യം.
മന്ത്രിമാരെല്ലാം പുതുപ്പള്ളിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ വിജയമുറപ്പിച്ചതുപോലെ പുതുപ്പള്ളിയിലും സി പി എം വിജയം ഉറപ്പിക്കും. ധൈര്യത്തിൽ കിടന്നുറങ്ങും. പിന്നീട് പരാജയകാരണത്തെക്കുറിച്ച് അന്വേഷണ കമ്മീഷനെ നിയമിക്കും. കുറേ ആളുകളെ പാർട്ടിയിൽ നിന്നും പുറത്താക്കും. അത്രയൊക്കെയാണ് തുടർ കലാപരിപാടികൾ.

കുഴയൽ നാടനെ വിറപ്പിച്ചിട്ട് എന്താണ് ലഭിച്ച ഗുണമെന്ന് സി പി എം അണികൾക്ക് വ്യക്തമായിട്ടില്ല.

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവ്വകലാശാലയുടെ എം എ പഠനത്തിന്റെ ഭാഗമാക്കിയ നടപടിയും ഏറെ വിവാദമായിതീർന്നിരിക്കയാണ്. ഇ പി ജയരാജൻ വിശ്വസിക്കുന്നത് ഇതൊക്കെ പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കാനായി ആരോ ചെയ്യുന്ന പണിയാണെന്നാണ്... ജയരാജാ കാര്യം തീരെ പിടികിട്ടിയിട്ടില്ല അല്ലേ....

വാൽകഷണം. ; മാത്യു കുഴൽനാടൻ വിഡ്ഡിയാണെന്നും വക്കീൽപണി അറിയാത്തവനുമാണെന്ന് മുൻ മന്ത്രിയും എം എൽ എയുമായ എം എം മണി. ഈ മണിയാശാന് ആര് മണികെട്ടും സാർ....?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest