മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു സെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവിൽ അവകാശ ലംഘനക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കുറ്റം നിഷേധിച്ചു. വെള്ളിയാഴ്ച സെന്റ് പോളിലെ ഫെഡറൽ കോടതിയിൽ ഹാജരായ ലെമൺ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു.
ജനുവരി 18-ന് സെന്റ് പോളിലെ 'സിറ്റീസ് ചർച്ചിന്' മുന്നിൽ നടന്ന പ്രതിഷേധമാണ് കേസിന് ആധാരം. ഇവിടുത്തെ പാസ്റ്റർ ഒരു ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥൻ കൂടിയാണ്.
താൻ അവിടെ എത്തിയത് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനാണെന്നും പ്രതിഷേധത്തിൽ പങ്കാളിയായിട്ടില്ലെന്നും മുൻ സിഎൻഎൻ (CNN) അവതാരകൻ കൂടിയായ ലെമൺ കോടതിക്ക് പുറത്ത് പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ മനുഷ്യാവകാശ അഭിഭാഷക നെകീമ ലെവി ആംസ്ട്രോങ്ങ് ഉൾപ്പെടെ നാലുപേരും കോടതിയിൽ കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസിൽ ആകെ ഒമ്പത് പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
കോടതിക്ക് പുറത്ത് ലെമണെ പിന്തുണച്ച് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. "മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക" എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ കോടതി പരിസരത്ത് നിലയുറപ്പിച്ചു.
1994-ലെ 'ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എൻട്രൻസ്' (FACE) നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാം.
അറസ്റ്റ് സമയത്ത് പിടിച്ചെടുത്ത ഡോൺ ലെമണിന്റെ ഫോൺ തിരികെ നൽകണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും, പരിശോധനകൾ പൂർത്തിയാകാതെ നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെ വിചാരണ അടുത്ത ആഴ്ചയും തുടരും.