വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിൽ അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം വീട്ടിൽ പോയി സമാധാനമായി നികുതി വിവരങ്ങൾ (Taxes) ഫയൽ ചെയ്ത 31-കാരൻ പിടിയിലായി. ഡൊമിനിക് നോസാസെക് എന്നയാളാണ് തന്റെ അയൽവാസിയായ ആഞ്ചലോ നെൽസണെ (50) കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി തന്നെ നേരിട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഓഫീസിലെത്തി സുരക്ഷാ ജീവനക്കാരനോട് വിവരം പറയുകയായിരുന്നു. "ഞാനൊരു തീവ്രവാദിയെ കൊന്നു, അവന്റെ തലയ്ക്കാണ് വെടിവെച്ചത്" എന്നായിരുന്നു ഇയാൾ പറഞ്ഞത്.
കൊലപാതകത്തിന് ശേഷം വീട്ടിൽ പോയി എന്ത് ചെയ്തു എന്ന ചോദ്യത്തിന്, താൻ തന്റെ നികുതി കാര്യങ്ങൾ നോക്കുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്.
അയൽവാസികൾ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും അവർ ഒരു മിലിഷ്യയുടെ ഭാഗമാണെന്നും പ്രതി വിശ്വസിച്ചിരുന്നു. കൊല്ലപ്പെട്ട വ്യക്തി ഭീകരവാദിയാണെന്നും തന്നെ ആക്രമിക്കാൻ കാത്തുനിന്നതാണെന്നും പ്രതി ആരോപിച്ചു. എന്നാൽ കൊല്ലപ്പെട്ട ആഞ്ചലോയുടെ കയ്യിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
തനിക്ക് മുൻപ് മാനസിക പ്രശ്നങ്ങളും വിഷാദരോഗവും ഉണ്ടായിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നിലവിൽ ഒന്നാം ഡിഗ്രി മനഃപൂർവമായ നരഹത്യ കുറ്റം ചുമത്തി പ്രതിയെ ജയിലിലടച്ചു. ഏകദേശം 2.1 കോടി രൂപ ($251,000) ആണ് കോടതി ഇയാൾക്ക് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.