പി പി ചെറിയാൻ
മെസ്‌ക്വിറ്റ്(ഡാളസ്):പ്രസവ വേദനയെടുത്ത് ബുദ്ധിമുട്ടിയ യുവതിക്ക് പരിചരണം നൽകാൻ വൈകിയതിനെ തുടർന്ന് വിവാദത്തിലായ ട്രിയേജ് നഴ്‌സ് ഇനി ഡാലസ് റീജിയണൽ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നവംബർ 10-ന് രാത്രി, കിയാര ജോൺസ് എന്ന യുവതി കടുത്ത പ്രസവ വേദനയിൽ പുളയുമ്പോൾ, നഴ്‌സ് അവരുടെ മെഡിക്കൽ ഹിസ്റ്ററിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും പ്രവേശന നടപടികൾ വൈകിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വേദന തുടങ്ങി ആറ് മിനിറ്റിനുള്ളിൽ യുവതി പ്രസവിക്കുകയും ചെയ്തു.
സംഭവം വിവാദമായതിനെ തുടർന്ന് അവധിയിൽ പ്രവേശിപ്പിച്ചിരുന്ന നഴ്‌സിനെ ഇപ്പോൾ സർവ്വീസിൽ നിന്ന് നീക്കം ചെയ്തു എന്ന് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.
'ജീവിതത്തെക്കാൾ പ്രധാനം പേപ്പർ വർക്കുകൾ' ആണെന്ന സമീപനമാണ് ആശുപത്രിയിൽ ഉണ്ടായതെന്ന് കിയാരയുടെ അമ്മ ആരോപിച്ചു.
സംഭവത്തെ ഗൗരവമായി കാണുന്നു എന്നും ജീവനക്കാർക്ക് സഹാനുഭൂതി, അനുകമ്പ എന്നിവയിൽ പരിശീലനം നൽകാൻ നടപടി സ്വീകരിച്ചതായും ആശുപത്രി വ്യക്തമാക്കി. കിയാരയുടെ അഭിഭാഷകർ ആശുപത്രിയുടെ നടപടികളിൽ കൂടുതൽ സുതാര്യത ആവശ്യപ്പെട്ടിട്ടുണ്ട്.