ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത്ത, ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി, വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് 'പോറ്റിയേ കേറ്റിയേ...' എന്ന ഗാനം
പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി, എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റുപാടിയവര്‍ക്കുമെതിരേ, ' വര്‍ഗീയ വിദ്വേഷം പരത്തുന്നു' എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റുപാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥ.
അയ്യപ്പന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍, ആരൊക്കെയോ ചേര്‍ന്ന്, ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടുമാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന്‍ വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന്‍ അല്ല ഇത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ് പോറ്റി. ഏതു വമ്പന്‍ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിച്ചാലും വമ്പന്മാരിലേക്ക് ഈ അന്വേഷണം നീളുകയില്ല എന്ന് മുന്‍കാല അനുഭവങ്ങള്‍ വെച്ച് നമുക്ക് അനുമാനിക്കാം.
ഇപ്പോള്‍, പൂരാഘോഷത്തനോടനുബന്ധിച്ച് തിരുവാമ്പാടി- പാറമേക്കാവ് കുടമാറ്റം നടത്തുന്നതുപോലെ പോറ്റിയും നേതാക്കന്മാരും ഒരുമിച്ചുള്ള ഫോട്ടോ പരസ്പരം പ്രദര്‍ശിപ്പിച്ച് കളിക്കുകയാണ് കമ്യൂണിസ്റ്റ്- കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍.
കടകംപള്ളി സുരേന്ദ്രനും പോറ്റിയുമായുള്ള ചിത്രം കോണ്‍ഗ്രസുകാര്‍ കാണിക്കുമ്പോള്‍, അടൂര്‍ പ്രകാശും പോറ്റിയുമൊത്ത് നില്‍ക്കുന്ന പടം കമ്യൂണിസ്റ്റുകാര്‍ പോസ്റ്റു ചെയ്യുന്നു.
സോണിയാഗാന്ധിയുടെ കൈയില്‍ പോറ്റി 'രക്ഷ' കെട്ടി കൊടുക്കുമ്പോള്‍, ഭീമാ ജൂവലേഴ്‌സിന്റെ വക ആംബുലന്‍സിന്റെ താക്കോല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് പോറ്റി കൈമാറുന്നു. (ഭീമാ ജുവലേഴ്‌സിന്റെ പേരു കടന്നുവന്നത് യാദൃശ്ചികമാകാം- അതോ വല്ല സൂചനയുമാണോ?).
സ്വര്‍ണ്ണത്തിനിപ്പോള്‍ പൊള്ളുന്ന വിലയാണെന്നു പറഞ്ഞു കേള്‍ക്കുന്നു.
'പൂച്ചയ്ക്ക് പൊന്നുരുക്കിന്നിടത്ത് എന്തുകാര്യം?' എന്നു ചോദിക്കുന്നതുപോലെ, ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയാന്‍ ഞാനാര്?
മത്തി വെട്ടുന്നിടത്ത് വായ് നോക്കിയിരിക്കുക, എലിയുടെ മാളത്തിനു പുറത്ത് കാവലിരിക്കുക ഇതൊക്കെയാണ് പൂച്ചയുടെ ഡ്യൂട്ടി. ഇതിനപ്പുറമുള്ള വലിയ വലിയ കാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുന്നതാണ് ബുദ്ധി- തല പോകുന്ന കേസാണ്. മനുഷ്യന്റെ തലയ്‌ക്കൊന്നും ഇപ്പോള്‍ മത്തിയുടെ വിലപോലുമില്ല.
പുണ്യ സങ്കേതങ്ങളായി ക്രിസ്ത്യാനികള്‍ കരുതുന്ന ദേവാലയങ്ങളിലെ നേര്‍ച്ചപ്പെട്ടിയിലും, ഹിന്ദുക്കളുടെ ക്ഷേത്ര ഭണ്ഡാരങ്ങളിലും ഭക്തന്മാര്‍ വിശ്വാസത്തോടുകൂടി സമര്‍പ്പിക്കുന്ന കാണിക്ക കൈയിട്ടു വാരുന്ന 'പോറ്റിമാര്‍' വിലസുന്നുണ്ടെന്നുള്ള പകല്‍ പോലത്തെ സത്യം ആര്‍ക്കാണറിയാത്തത്?
നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷപെട്ടാലും, മുകളിലിരുന്ന് ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍, ഓര്‍ക്കുന്നവന് കൊള്ളാം.
കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോണ്‍ഗ്രസിനാണ് മേല്‍ക്കൈ എന്നു പറയപ്പെടുന്നു. ഇത് തെറ്റാണെന്ന് കണക്കുകള്‍ നിരത്തി, മാഷ് ചിരിക്കുന്നു. ഏതായാലും ബി.ജെ.പി വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നുള്ളത് വെറും മിത്തല്ല, സത്യമാണ്.
തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സ്വന്തമാക്കിയാണ് ബി.ജെ.പി കരുത്ത് തെളിയിച്ചത്.
എന്നാല്‍, മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കി അവിടെ കൗണ്‍സിലറായി മത്സരിച്ച് വിജയിച്ച ശ്രീമതി ശ്രീലേഖ ഐ.പി.എസിനെ തഴഞ്ഞ്, ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ വി.വി. രാജേഷിനെ മേയറാക്കിയതില്‍, മാഡം കട്ടക്കലിപ്പിലാണ്.
അധികാരത്തിന്റെ സകല ആനുകൂല്യങ്ങളും ആവോളം ആസ്വദിച്ച് അനുഭവിച്ച് ജീവിച്ച ഒരു വ്യക്തിയാണ് ശ്രീലേഖ മാഡം.
താഴെക്കിടയിലുള്ള സാധാരാണ ജനങ്ങളുമായി ഇടപഴകുന്നതിനോ, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനുള്ള മെയ് വഴക്കമോ അവര്‍ക്കില്ല.
പണ്ടൊരു 'ഫൊക്കാന' സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായി ഇവിടെയെത്തി, കുറച്ച് ജാഡ കാണിച്ചത് ഓര്‍മ്മയില്‍ വരുന്നു. അവരെ മുറിയില്‍ നിന്ന് വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ പോയ ഒരു പെണ്‍കുട്ടിയോട് തട്ടിക്കയറി, ആ കുട്ടിയെ കരയിച്ചാണ് അവര്‍ പറഞ്ഞുവിട്ടത്. (അന്നത്തെ ഫൊക്കാനാ ഭാരവാഹികളില്‍ ഒരാളായിരുന്ന ശ്രീമതി അന്നമ്മ മാപ്പിളശേരിയുടെ മകള്‍). മാഡം വിചാരിച്ചത് ഓരോ തവണയും ഭാരവാഹികളെല്ലാം കൂടി ചെന്ന്, അവരുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്ന് വേദിയിലേക്ക് ആനയിക്കുമെന്നാണ്.
' നിങ്ങള്‍ കേരളത്തിലേക്ക് അവധിക്കു വരുമല്ലോ! അപ്പോള്‍ കേരളാ പോലീസിന്റെ വില ഞാന്‍ കാണിച്ചു തരാം- ഞാന്‍ വിചാരിച്ചാല്‍ തിരിച്ച് അമേരിക്കയിലേക്ക് വരുമെന്ന് നിങ്ങള്‍ കരുതേണ്ട- എന്നൊരു ഭീഷണി മുഴക്കിയിട്ടാണ് അവര്‍ വേദി വിട്ടത് (ഞാന്‍ സാക്ഷി).
അതുകൊണ്ടാണ്, ഒരു കോര്‍പറേഷനിലെ സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുവാനുള്ള മനസ് അവര്‍ക്കില്ല എന്നു ഞാന്‍ കരുതുന്നത്.
പാലാ മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്, ഇരുപത്തിയൊന്നു വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെയര്‍പേഴ്‌സണ്‍. കേള്‍ക്കാനൊരു കൗതുകമുണ്ട്.
എന്നാല്‍ അതു മാത്രം പോരല്ലോ! ഒരു നഗരത്തിന്റെ ഭരണം ശരിയായി നിര്‍വ്വഹിക്കുവാന്‍ പക്വത വേണം, പരിചയം വേണം, അനുഭവ സമ്പത്ത് വേണം- ഏതായാലും ഡ്രൈവിംഗ് സീറ്റില്‍ അച്ഛനും സഹായത്തിന് വലിയച്ചനും കൂടെയുണ്ടെന്നത് ഒരു ആശ്വാസമാണ്.
തിരുവനന്തപുരം മോഡല്‍ ആവുകയില്ല എന്നു പ്രതീക്ഷിക്കാം - നന്മകള്‍ നേരുന്നു.!
ഈ പ്രാദേശിക തെരഞ്ഞെടുപ്പിലെ നേരിയ വിജയത്തിനു പിന്നാലെ, മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ല് തുടങ്ങിക്കഴിഞ്ഞു. കട്ടിലിനടിയില്‍ നെരിപ്പോടും പുകച്ച്, കമ്പിളി പുതപ്പും പുതച്ച്, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ചേര്‍ത്തലക്കാരന്‍ അറയ്ക്കല്‍ ആന്റണി മുതല്‍ പത്തനംതിട്ടക്കാരന്‍ പി.ജെ. കുര്യന്‍ വരെ, തീവ്രത കുറവാണെങ്കിലും, വടിയും കുത്തിപ്പിടിച്ച് മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ച് അസംബ്ലി മന്ദിരത്തിലേക്ക് വേച്ചുവേച്ച് നടപ്പു തുടങ്ങിയെന്നാണ് വാര്‍ത്ത.
ഈയിടെ രാഹുല്‍ മാങ്കൂട്ടത്തിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം എന്താണെന്ന്, എന്റെ സുഹൃത്ത് റോയി (മലയാളം പത്രം) ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ ' അസൂയ' എന്നു ഞാന്‍ മറുപടി പറഞ്ഞു.
റോയിക്കും അതേ അഭിപ്രായമാണ്.
രാഹുല്‍ ഒരു പുണ്യവാളനാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. അത്യാവശ്യത്തിന് അഹങ്കാരവുമുണ്ട്. എങ്കിലും കഴിവുള്ള ഒരു ചെറുപ്പക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവനെ ഇങ്ങനെ കയറൂരി വിട്ടാല്‍ തങ്ങള്‍ക്കൊരു പാരയാകുമെന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് ഒരു തോന്നല്‍- എന്നാല്‍ പിന്നെ പണി കൊടുത്തിട്ടു തന്നെ കാര്യം.
ഒരു സുപ്രഭാതത്തില്‍ ഒരു ഇളിച്ചിവായി നടി വന്ന് ആരോ ഗര്‍ഭിണിയാണെന്നും. രാഹുല്‍ ആണ് അതിന് ഉത്തരവാദിയെന്നും പറഞ്ഞപ്പോള്‍, ആ പറഞ്ഞ നടി 'തനിക്ക് മകളെപ്പോലെയാണെന്നും' പറഞ്ഞ്, ഇടംവലം നോക്കാതെ, കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ആരോപണം ഉന്നയിച്ച ആ നടിയുടെ മുഖത്ത് 'ഞാനൊരു പഠിച്ച കള്ളിയാണെന്ന്' പച്ചകുത്തിയിട്ടുണ്ട്. (ദോഷം പറയരുതല്ലോ, ഈ നടി, നമ്മള്‍ക്കെല്ലാം പ്രിയങ്കരിയായ സോളാര്‍ സരിതയുടെ ഏഴയല്‍പക്കത്ത് വരില്ല).
എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. നിയമം അനുവദിക്കുമെങ്കില്‍, രാഹില്‍ മാങ്കൂട്ടത്തില്‍ ആണത്വമുള്ളവനാണെങ്കില്‍, പറവൂരില്‍ നിന്നും, പാലക്കാട്ടുനിന്നും, ആറന്മുളയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കണം. എനിക്കൊന്നും നേടാനല്ല.
ഇതിന്റെ പേരില്‍ 'ബാര്‍ക്' റേറ്റിംഗിനുവേണ്ടി കേരളത്തിലെ വാര്‍ത്താ ചാനലുകാര്‍ പരസ്പരം നോക്കി കുരയ്ക്കുന്നത് കാണുവാനുള്ള ഒരു പൂതികൊണ്ടു മാത്രം.
അമേരിക്കയിലെ 'വിശ്വ വിശാല പൗരന്മാരുടെ' അനുവാദത്തോടെ, മറ്റുള്ള സാദാ മലയാളികള്‍ക്ക് നന്മ നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു.