advertisement
Skip to content

നമ്പി നാരായണന്റെ ആത്മകഥ പോൾ സെബാസ്ററ്യൻറെ ആസ്വാദനം പങ്കു വെയ്ക്കുന്നു.

"ആ കോടതിമുറിയിലാണ് നീതിയുടെ കണ്ണുകൾ മുറിവേറ്റ് വീഴുന്നത് ഞാൻ ആദ്യമായി കണ്ടു നിന്നത്. പിന്നെ പലയിടത്തും എന്നെ ആ കാഴ്ച കാത്തിരുന്നു. അന്ന് എന്നെ റിമാൻഡ് കാണിക്കാൻ കാണിച്ച തിടുക്കം ആ കേസ് പഠിക്കാൻ കാണിച്ചിരുന്നെങ്കിൽ ഐ എസ് ആർ ഒ ചാരക്കേസ് അവിടെ അവസാനിക്കുമായിരുന്നു."

"കാലം ഉണക്കാത്ത മുറിവുകളില്ല.  കാലം തെളിയിക്കാത്ത തെറ്റുകളും."  ഈ വാചകങ്ങളോടെയാണ് ജി പ്രജേഷ് സെൻ എഴുതിയ നമ്പി നാരായണന്റെ ആത്മകഥ, ഓർമകളുടെ ഭ്രമണപഥം അവസാനിക്കുന്നത്.  ഒരുപക്ഷെ, ഈ പുസ്തകത്തിന്റെ വായന തുടങ്ങേണ്ടത് തന്നെ ആ വരികളിലൂടെയാണെന്ന് തോന്നുന്നു.

ആമുഖത്തിൽ നമ്പിനാരായണൻ പറയുന്നു. "എന്റെ ജീവിതത്തെയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിന് മുമ്പും ശേഷവും എന്ന് രണ്ടായി വേർതിരിച്ച സംഭവമാണ് ഐ എസ് ആർ ഒ ചാരക്കേസ്.....എങ്ങനെയാണ് മാലി യുവതിയോട് ഒരു പോലീസ് ഓഫീസർക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരക്കേസായി മാറിയതെന്നും കോൺഗ്രസിലെ ഒരു വിഭാഗം സർക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്റലിജൻസ് ബ്യുറോ ആഗോളതലത്തിലെ പല ശക്തികളുമായി കൈകോർത്ത് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് തടയിടാൻ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു."

പക്ഷെ, ഈ പുസ്തകം ചാരക്കേസിനെപ്പറ്റി അറിയാനുള്ള ഒരു പുസ്തകം എന്നതിലുപരി നമ്മുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഇന്നലെകളെപ്പറ്റി അറിയാനും നമ്മൾ നേരിടുന്ന വെല്ലുവിളികൾ ബോധ്യപ്പെടാനുമുള്ള അവസരം കൂടെ ഒരുക്കുന്നുണ്ട്.  നമ്മുടെ രാജ്യത്തിൻറെ പുരോഗതി തടയാൻ കാത്തിരിക്കുന്ന വൻശക്തികളുടെ ഗൂഢവഴികളെപ്പറ്റി ചിന്തിപ്പിക്കാനും ഈ പുസ്തകത്തിനാവും.
ചാരക്കേസ്


ഐ എസ് ആർ ഓ ചാരക്കേസ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കമാണ്.  അതിന്റെ തുടക്കം മുതലുള്ള നാൾ വഴികൾ മാത്രമല്ല, സി ബി ഐ യുടെ കേസ് അന്വേഷണ റിപ്പോർട്ടും പുസ്തകത്തിന്റെ ഭാഗമാണ്.  രാഷ്ട്രീയവും പോലീസും നീതിന്യായ വ്യവസ്ഥിതികളും  എല്ലാം എങ്ങനെ നിരപരാധികളെ ക്രൂശിക്കാൻ കൂട്ടു നിൽക്കുന്നു എന്നതിന്റെ നേർക്കാഴ്ച ഈ പുസ്തകം നൽകും.  കുറ്റ വിചാരണയ്ക്കും വിധിപ്രസ്താവത്തിനും മുൻപ് വിധിയെഴുതി ശിക്ഷ നടപ്പാക്കുന്ന മാധ്യമങ്ങളും വ്യക്തികളും എത്ര വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് ഈ പുസ്തകത്തിലെ വരികൾ നമ്മെ ചിന്തിപ്പിക്കും.

"1994 ഒക്ടോബർ 15 നായിരുന്നു പി എസ് എൽ വി യുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം."  അതുകഴിഞ്ഞ് 5 ദിവസങ്ങൾക്കു ശേഷം "1994 ഒക്ടോബർ 20ന് തനിനിറമെന്ന സായാഹ്നപത്രം മറിയം റഷീദയെന്ന മാലിയിൽ നിന്നുള്ള ഒരു യുവതി ചാരപ്രവർത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതായ ഒരു വാർത്ത പുറത്തു വിടുകയുണ്ടായി.  സി പി എം മുഖപത്രം ദേശാഭിമാനി പിറ്റേന്നു തന്നെ ഇതുമായി ബന്ധപ്പെട്ട വാർത്തകളുമായി രംഗത്ത് വന്നു.  രണ്ടു ദിവസം കഴിഞ്ഞപ്പോൾ കേരള കൗമുദി വലിയൊരു ബോംബു പൊട്ടിച്ചു. മുഖ്യമന്ത്രി കരുണാകരന്റെ അടുപ്പക്കാരനായിരുന്ന ഐ ജി രാമൻ ശ്രീവാസ്തവയ്ക്ക് ചാരക്കേസുമായി ബന്ധമുണ്ടെന്നായിരുന്നു അത്.  ശാസ്ത്രജ്ഞരിൽ നിന്ന് ഹണി ട്രാപ്പിലൂടെ മറിയം റഷീദ ഐ എസ് ആർ ഒ യിലെ ക്രയോജനിക് എൻജിന്റെ ചിത്രങ്ങളും രേഖകളും പാകിസ്താനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം."

നവംബർ 30 ന് പോലീസ് നമ്പി നാരായണന്റെ വീട്ടിലെത്തുന്നു."ഡി ഐ ജി സിബി മാത്യൂസ് സാറിന് താങ്കളെ കണ്ട് എന്തോ ചോദിക്കാനുണ്ട്.  അത്രേ ഉള്ളൂ."ഞാൻ വേഗം അവരുടെ അനുവാദം വാങ്ങി, അകത്തേക്കു പോയി ഒരു ഷർട്ടും പാന്റ്‌സും ധരിച്ചു വന്നു.  ഞാൻ അവർക്ക് പിന്നാലെ പുറത്തേക്കു നടന്നു.  പിന്നിൽ തളർന്ന കണ്ണുകളുമായി നിന്ന മീന ഒരു നിമിഷം നിലത്തൂർന്നു വീണു.  ഞാൻ തിരിഞ്ഞു നോക്കിയില്ല."
പിറ്റേ ദിവസത്തെ മനോരമ പത്രത്തിലൂടെ താൻ അറസ്റ്റിലായെന്ന് അദ്ദേഹത്തിന് മനസ്സിലാവുന്നു.

"പക്ഷെ, ഞാൻ തിരിച്ചറിഞ്ഞു.  അറസ്റ്റിലാവാൻ കുറ്റം ചെയ്യണമെന്നില്ല എന്ന്.   കുറ്റക്കാരനാക്കണമെന്ന് ചിലർക്ക് തോന്നിയാൽ മതിയെന്ന്!  അങ്ങനെ ആർക്കൊക്കെയോ തോന്നിയതിന്റെ ഭാഗമാണ് ഞാനിപ്പോൾ ഈ ബെഞ്ചിലിരിക്കുന്നത്." അദ്ദേഹം ചിന്തിച്ചു.
കോടതിയിലേക്ക് കൊണ്ട് പോകുന്നു.

"ആ കോടതിമുറിയിലാണ് നീതിയുടെ കണ്ണുകൾ മുറിവേറ്റ് വീഴുന്നത് ഞാൻ ആദ്യമായി കണ്ടു നിന്നത്.  പിന്നെ പലയിടത്തും എന്നെ ആ കാഴ്ച കാത്തിരുന്നു.  അന്ന് എന്നെ റിമാൻഡ് കാണിക്കാൻ കാണിച്ച തിടുക്കം ആ കേസ് പഠിക്കാൻ കാണിച്ചിരുന്നെങ്കിൽ ഐ എസ് ആർ ഒ ചാരക്കേസ് അവിടെ അവസാനിക്കുമായിരുന്നു." റിമാൻഡിങ് കോടതികൾ പോലീസ് റിപ്പോർട്ടുകൾക്ക് താഴെയുള്ള റബ്ബർ സ്റ്റാമ്പുകളാവരുത് എന്ന അടിസ്ഥാനപാഠം.

"കേന്ദ്ര ഏജൻസിക്ക് മാത്രം അന്വേഷിക്കാൻ അധികാരമുള്ള കേസ് കേരള പോലീസ് അന്വേഷിച്ചിരുന്നു."
പിന്നെ പോലീസ് കസ്റ്റഡിയിലേക്ക്.  കിടപ്പുമുറിയിലെ ട്യൂണ മൽസ്യത്തെപ്പറ്റിയൊക്കെ അപ്പോഴേക്കും മാധ്യമങ്ങൾ കഥകൾ മെനഞ്ഞു തുടങ്ങിയിരുന്നു.

"കൂട്ടിലടച്ച വാഹനത്തിൽ നഗരത്തിലൂടെ മൃഗശാലയിലെ ജീവികളെ കൊണ്ടുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.  ഏതാണ്ടതുപോലെ ഞാനാ വാഹനത്തിൽ കമ്പിയഴികൾക്ക് പിന്നിൽ നിന്ന്, നഗരം നടന്നും ഓടിയും പോകുന്നതു കണ്ടു."

സത്യം എന്തെന്നറിയാൻ താല്പര്യമില്ലാത്ത മുൻ‌കൂർ രചിച്ച തിരക്കഥ അംഗീകരിച്ചാൽ മതി എന്ന് ശഠിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ. മൂന്നാം മുറകൾ.  പേര് ചോദിച്ചപ്പോൾ പരിഹസിച്ചു കൊണ്ട് അവർ പറഞ്ഞു.  "എന്റെ പേര് സത്യാ.  മറ്റേ ആളെ ചൂണ്ടി പറഞ്ഞു ഇത് ധർമ്മം......."  "ഗൗരവക്കാരായ അവരുടെ മുഖത്തേക്ക് നോക്കി എന്റെ പേര് 'നീതീ' എന്നു പറയാൻ" അദ്ദേഹം  ആഗ്രഹിച്ചു.  പക്ഷെ പറഞ്ഞില്ല.
ചോദ്യം ചെയ്യലിനിടയിൽ ഇരിക്കാൻ ഒരു കസേര പോലും അദ്ദേഹത്തിന് നിഷേധിച്ചു. 'നിനക്കീ രാജ്യത്ത് കസേരയും ഇല്ല...കാരണം നീയൊരു ചാരനാണ്!'

മുൻപ്, "പ്രധാനമന്ത്രി വന്നാലും ഈ സീറ്റിൽ നിന്ന് എഴുന്നേൽക്കരുത്.  റോക്കറ്റ് ലോഞ്ചിങ് സമയത്ത് ഈ കസേര അതിനേക്കാൾ പ്രധാനമാണ്." എന്ന് പറഞ്ഞ വിക്രം സാരാഭായിയുടെ വാക്കുകൾ അദ്ദേഹം ഓർത്തു.  "ഇരിക്കൂ...ആരു വന്നാലും എഴുന്നേൽക്കരുത്."  ശ്രീമതി ഗാന്ധിയുടെ സാന്നിധ്യത്തിൽ സാരാഭായ് പറഞ്ഞ ആ വാക്കുകൾ കാറ്റിൽ ആവർത്തിച്ചു മുഴങ്ങിക്കൊണ്ടിരുന്നപ്പോൾ" അദ്ദേഹത്തിന്റെ "മുഖമടച്ച് രണ്ട് കരണത്തും അടിവന്നുവീണു.  എനിക്ക് കസേര നിഷേധിച്ച ഐ ബി ക്കാരനായിരുന്നു അത്."

"ഒരു കാര്യം മറക്കരുത്.  എന്നെ കൊല്ലാതെ വിട്ടാൽ നിങ്ങളെക്കൊണ്ട് ഇതിനെല്ലാം ഞാൻ ഉത്തരം പറയിക്കും.  നിങ്ങൾക്കും ഇല്ലേ കുടുംബം?  എന്റെ ജീവിതം തകർത്തതിന്റെ കണക്ക് ഞാൻ ചോദിച്ചിരിക്കും."

"സാർ, ഇത് കള്ളക്കഥയാണ്.  ചാരനല്ലെങ്കിൽ കേസിൽ നിന്ന് മോചിതനായി സാർ വരൂ.  വന്ന് ആ ചെരുപ്പൂരി ഞങ്ങളെ അടിക്കൂ...അത് കൊള്ളാൻ ഞങ്ങൾ റെഡിയായിരിക്കാം." ചോദ്യം ചെയ്തവർ പരിഹസിച്ചു.  പക്ഷെ, അദ്ദേഹം ചിരിച്ചില്ല.  "പകരം സൂക്ഷിച്ചു വെച്ചു.  23 വർഷം എന്റെ ആ പഴയ ചെരിപ്പുകൾ.  ആ ദ്രോഹികളുടെ കരണത്തടിയ്ക്കാനല്ല. എന്റെ പ്രതിഷേധത്തിന്റെ തീയണയാതിരിക്കാൻ.  കാരണം, ഞാനൊരു അഭിമാനിയായ അച്ഛന്റെ മകനായിരുന്നു."

പീഡനങ്ങൾ തുടർന്നു.
"മുറിയിൽ മറ്റാരെയോ വളഞ്ഞിട്ട് മർദ്ദിക്കുന്നത് ഞാൻ നോക്കി നിൽക്കുമ്പോലെ എനിക്ക് തോന്നി.  എന്നെ മാറ്റി നിർത്തി എന്റെ ശരീരത്തെ മാത്രം മർദ്ദിക്കുന്നത് ഞാൻ നിർവികാരനായി കണ്ടുനിന്നു."

അദ്ദേഹം പൊരുതാനുറച്ചു.
"മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തിൽ എനിക്ക് വലിയ മതിപ്പില്ലായിരുന്നു.  പണ്ട്.  കാരണം സായുധ യുദ്ധത്തെയും ബ്രിട്ടീഷ് അതിക്രമത്തെയും അഹിംസ കൊണ്ടും സത്യാഗ്രഹം കൊണ്ടും നേരിടാമെന്ന തീരുമാനം ശരിയല്ലായിരുന്നു എന്നാണ് അന്നത്തെ ധാരണ.  നമ്മളെ അക്രമിക്കുന്നവനെ തിരിച്ചടിച്ച് പ്രതിരോധിക്കുകയല്ലേ വേണ്ടതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  അത് അന്നത്തെ അപക്വ മനസ്സിന്റെ ഒരു വിശ്വാസം.,,,സത്യാഗ്രഹം അത് വലിയ തലത്തിലുള്ളതും നിശബ്ദവും ശക്തവുമായ ഒന്നാണെന്നും ഞാൻ തിരിച്ചറിഞ്ഞു."

"മുപ്പത്തിയാറ് മണിക്കൂർ ഉണ്ണാതെ ഉറങ്ങാതെ വെള്ളം പോലും കുടിക്കാതെ ശരിക്കുമൊരു സത്യാഗ്രഹിയായി ഞാൻ നിന്നു."
കേസ് സി ബി ഐ ക്ക് വിട്ടു.

"അങ്ങനെ 24 മണിക്കൂർ മാറി മറിഞ്ഞപ്പോൾ അന്തസ്സും അഭിജാത്യവമുള്ള ഉദ്യോഗസ്ഥരെയും തെമ്മാടികളെയും ഞാൻ കണ്ടു.  തെമ്മാടികളിൽ നിന്ന് അന്തസ്സുള്ളവരിലേക്കുള്ള സത്യത്തിന്റെ ദൂരം കേവലം 24 മണിക്കൂറാണെന്ന്" അദ്ദേഹം മനസ്സിലാക്കി.

അവസരം കിട്ടിയാലുടൻ എന്നെ തല്ലാനായിരുന്നു കേരള പോലീസ് അത്യുത്സാഹം കാട്ടിയത്.  കുറ്റം ആരോപിക്കപ്പെട്ടയാൾ യഥാർത്ഥത്തിൽ അത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു ചിന്തിക്കുന്നതുപോലും അവരുടെ വിഷയമേ അല്ല എന്ന മനോഭാവമായിരുന്നു അവരുടേത്.

അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരൂപത്തിലുള്ള മനോഗതം ഓരോ മലയാളിയും ഇന്നിന്റെ സാഹചര്യത്തിൽ ചിന്തിക്കേണ്ടതാണ്.

"സി ബി ഐ യിൽ ഒരു കോൺസ്റ്റബിളിന് വെറും മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ കുറ്റവാളിയെയും പ്രതിയെയും തിരിച്ചറിയാനാകും എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്.  ഗ്രേറ്റ്!

കേരളത്തിൽ ഒരു കേരളീയൻ മറ്റൊരു കേരളീയനോട് പെരുമാറുന്നത് ഇങ്ങനെയാണോ?  എനിക്കറിയില്ല."

സി ബി ഐ ഓഫീസിലെ ചുവരിൽ ശക്തമായ വാക്കുകൾ എഴുതിയിരിക്കുന്നത് അദ്ദേഹം കണ്ടു.

"ദൈവത്തോട് പ്രാർത്ഥിക്കൂ.  അദ്ദേഹം വരും.  അദ്ദേഹം പെട്ടെന്നു വരില്ല...പക്ഷെ അദ്ദേഹം തീർച്ചയായും വരും."

പറയാനുള്ളത് കേൾക്കാൻ ചെവിയുള്ളവർ കേട്ടു.  ലോകത്തുള്ള 150 കമ്പനികൾക്ക് 2000 രൂപ വാങ്ങി അവർ ആവശ്യപ്പെട്ട അത്രയും ഡ്രോയിങ്ങുകൾ നൽകിയ സ്ഥാപനമാണ് ഐ എസ് ആർ ഒ എന്നവർ കേട്ടു.   കോടികൾ വിലയിട്ട് അത്തരം രേഖകൾ മീൻകുട്ടയിൽ ചുവന്നു നടന്നു വിൽക്കാൻ ശ്രമിച്ചാൽ വാങ്ങാനാരുമുണ്ടാവില്ലെന്ന് അവർ കേട്ടു.  നൂറു കണക്കിന് വിമാനങ്ങൾ അതിന്റെ ഡ്രോയിങ്ങോടെ കിട്ടി എല്ലാ വർഷവും എല്ലാ പാർട്സുകളും ഓവറോളിംഗ്‌ കഴിച്ചിട്ടും നമുക്കിനിയും ഒരു വിമാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും നമുക്കില്ലാത്ത ക്രയോജനിക് എഞ്ചിൻ വിൽക്കാനാവില്ലെന്നും കേട്ടു.  നുണ പരിശോധന യന്ത്രത്തിലൂടെ കേട്ടതൊക്കെ ഉറപ്പിച്ചു.

"അമ്പത്തിരണ്ടാം ദിവസം ജാമ്യം ലഭിച്ചു.  കുറ്റവാളിയിൽ നിന്നും നിരപരാധിയിലേക്കുള്ള ദൂരം പിന്നെയും കൂടുതലായിരുന്നു."
"ഇന്ത്യയുടെ പി എസ് എൽ വി പ്രോഗ്രാം ഇന്ന് ലോകത്തു തന്നെ ഏറ്റവും മികച്ചതാണ്.  ഭാരമേറിയ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രയോജനിക് റോക്കറ്റ് എൻജിനുകൾ നമ്മൾ തന്നെ നിർമ്മിക്കുന്നു.  അങ്ങനെ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ പങ്കാളികളാകുന്നു.  അപ്പോളും, ഈ നേട്ടത്തെ 15 വർഷമെങ്കിലും വൈകിപ്പിക്കാൻ ചാരക്കേസിനായി എന്ന് മറക്കരുത്." എന്നദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു.

നല്ല എഴുത്ത്

ക്യാപ്റ്റൻ എന്ന നല്ല സിനിമയുടെ സംവിധായകനായിട്ടായിരിക്കും ജി പ്രജേഷ് സെന്നിനെ മലയാളികൾ കൂടുതൽ അറിയുക.   ജീവചരിത്രകാരൻ ഒരു സിനിമാക്കാരൻ കൂടിയാകുന്നത് വായനക്കാരുടെ സൗഭാഗ്യമാണ്.  അനുഭവങ്ങളെ ഫ്രയിമുകളാക്കി കണ്മുന്പിലേക്കിട്ടു തരും.  രംഗങ്ങളുടെ വൈകാരികത മുഴുവനും അതിലുണ്ടാവും.  പുസ്തകത്തിൽ നിന്നുള്ള ഒരു ഒരു ഭാഗം മാത്രം മതി ഞാനീ പറയുന്നത് സത്യമെന്നതിന്റെ സാക്ഷ്യത്തിന്. ചോദ്യം ചെയ്യൽ കഴിഞ്ഞ് ജയിലിലേക്കുള്ള യാത്രയും അവിടെയെത്തുമ്പോൾ നമ്പി നാരായണന്റെ മാനസിക വ്യാപാരവും ജയിലിലെ അന്തരീക്ഷവുമെല്ലാം ഏതാനും വാക്കുകളിലൂടെ വരച്ചിടുന്നത് കാണുക.

"ജയിൽ വലിയൊരു ലോകമാണ്.  ആ ലോകത്തിന്റെ വാതിൽ നമുക്ക് മുന്നിൽ തുറന്നടയുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവമുണ്ട്.  അത് സ്വാതന്ത്ര്യം അനുഭവിച്ച് പുറത്ത് കഴിയുന്ന നമുക്കറിയില്ല.  ആ വാതിൽ തുറക്കുമ്പോൾ നമ്മൾ അറിയാതെ ഒരു വേവലാതിയിലെത്തും.  ഹൃദയം ഞെരിഞ്ഞമരുന്ന വേവലാതി.  ഞാനത് തിരിച്ചറിഞ്ഞു.  കള്ളന്മാരും കൊലപാതകികളും മാത്രം കിടക്കുന്ന പിശാചിന്റെ താഴ്വാരമാണ് ജയിലെന്ന് ഞാൻ വിചാരിച്ചു. അല്ല, ജയിൽ സത്യത്തിനുമേൽ അസത്യം വരച്ചുവെക്കാനുള്ള വന്മതിൽ കൂടിയാണ് എന്ന് എന്റെ അനുഭവം ബോധ്യപ്പെടുത്തി.

എല്ലാവരും തലകുനിച്ച് അകത്തേക്ക് നടന്നു.  ഞാൻ മാത്രം തലയുയർത്തി നടന്നു."
"ഞാനെന്റെ സെല്ലിലേക്ക് ചുരുങ്ങി.  എട്ട് കമ്പികൾ ലംബമായി നിരത്തിയ ഒരു ഇരുമ്പഴി.  അതിനുള്ളിലാണ് തടവറ.  മനുഷ്യൻ മനുഷ്യന് മുന്നിൽ തീർക്കുന്ന അതിർത്തി. കുറ്റവും ശിക്ഷയും ഏറ്റു പറച്ചിലുകളും കണ്ണീരും നനഞ്ഞൊട്ടിയ കാരാഗൃഹം."
സിനിമാ രചനയിൽ നല്ല എഴുത്തുകാർ കഥാപാത്രങ്ങളുടെ സ്വഭാവം കാണികൾക്ക് മുന്പിലേക്കെത്തിക്കുന്നത് ഒന്നോ രണ്ടോ സംഭവങ്ങളിലൂടെയായിരിക്കും.  പുസ്തകത്തെ ഒതുക്കമുള്ളതാക്കാനും പറയുന്ന കാര്യങ്ങൾ ശക്തമായി പറയാനും ഈ ശൈലി ഏറെ ഉപകാരപ്പെട്ടു.  നമ്പി നാരായണൻ തന്റെ അച്ഛനെ ഓർക്കുന്നിടത്ത്, ഒരു സംഭവത്തിലൂടെ  "ഞാൻ ഒളിച്ചിരുന്ന് പുകവലിക്കുന്നത് അദ്ദേഹം കണ്ടിരുന്നു.  കണ്ടിട്ടും അക്കാര്യം എന്നോട് ചോദിച്ചില്ല.  എന്നെ വഴക്ക് പറഞ്ഞില്ല.  പകരം അച്ഛൻ ആ ശീലം നിർത്തി മാതൃക കാണിച്ചു." ആ വ്യക്തിയുടെ സ്വഭാവം വരച്ചു കാണിക്കുന്നു.  നമ്പി നാരായണന് തന്റെ അമ്മയോടുള്ള സ്നേഹവും കരുതലും ഇത് പോലെ ഒരൊറ്റ സംഭവം കൊണ്ടാണ് വ്യക്തമാക്കുന്നത്.  "ഒരു കറിച്ചട്ടി നിറയെ മീൻകഴിച്ചിട്ട് എന്തിനാ കള്ളം പറയുന്നത്?  എന്റെ അമ്മ പാവമല്ലേ.  അവരെ കള്ളിയാക്കുന്നോ?"  എന്ന ഒരൊറ്റ രംഗം മതി അതിന് സാക്ഷി പറയാൻ.  ഇത് സംഭവങ്ങളിലൂടെ മാത്രമല്ല, കാച്ചിക്കുറുക്കിയുള്ള വാചകങ്ങളിലൂടെയും അവതരിപ്പിക്കാൻ എഴുത്തുകാരനാവുന്നുണ്ട്.

"പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു രാഷ്ട്രീയപ്രവർത്തകയായി ഒരിക്കലും പെരുമാറിയിരുന്നില്ല.  അവർ രാജ്യത്തിൻറെ വികസനം മാത്രം ലക്‌ഷ്യം വെച്ച് ജീവിച്ച ഒരു ഉരുക്കു വനിതയായിരുന്നു."

"അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് എല്ലാക്കാലത്തും കാട്ടിത്തന്ന ഒരാളാണ് ശേഷൻ.  അദ്ദേഹം ഓരോ കസേരകളിൽ ഇരിക്കുമ്പോഴും നമ്മൾ ആ കസേരയുടെ പവർ തിരിച്ചറിയാൻ തുടങ്ങി."

"ശ്രീ വി എസ് അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു.  അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നിൽക്കുന്ന ഒരാളായി ഞാൻ കരുതിയിരുന്നു.  എന്നാൽ ചാരക്കേസിന്റെ പലഘട്ടത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്റെ മനസ്സിലെ വിഗ്രഹം ഉടച്ചു."
അനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കാൻ കഴിവുള്ള എഴുത്തുകാരനാണ് താൻ എന്ന് ജി പ്രജേഷ് സെൻ പുസ്തകത്തിലൂടെ ഉറപ്പിച്ചു പറയുന്നുണ്ട്.

ആകാശക്കാഴ്ചകളുടെ ഇന്നലെകൾ

ഒരു പഴയ പത്രക്കടലാസിൽ കണ്ട പരസ്യത്തിൽ നിന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ നിർണ്ണായക വഴികളിൽ കൂടെയുണ്ടാവാൻ കഴിഞ്ഞ പ്രതിഭയുടെ ഐ എസ് ആർ ഒ ജീവിതം നമ്മുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് പിന്നിലെ കഷ്ടപ്പാടുകളിലേക്കുള്ള ഒരു ജാലകകാഴ്ച  തരുന്നുണ്ട്.

"നടക്കാൻ പഠിക്കുന്ന ഓരോ കുട്ടിയും നിരവധി തവണ വീഴും.  വീഴ്ചയും മുറിവും വേദനയും കണ്ണീരുമൊക്കെ ചേരുമ്പോഴേ നടത്തം നിലത്തുറയ്ക്കൂ.  ഞങ്ങളും അങ്ങനെ ഒക്കെയായിരുന്നു.  നടക്കാനറിയില്ല.  നടന്നുപോയവർ മുന്നിലെങ്ങുമില്ല.  പുതുതായി നടന്നു ശീലിക്കണം.  ശ്രമകരമായിരുന്നു ആ തുടക്കം.  പറഞ്ഞു തരാൻ ആളില്ല.  കൈപിടിച്ച് നടത്താൻ മുതിർന്നൊരു ശക്തിയില്ല.  ആകെയുള്ളത് ബിഷപ്ഹൗസിലെ നാല് മേശകൾ.  ആ മേശകൾക്ക് ചുറ്റും വട്ടമിട്ടിരുന്ന് ഞങ്ങൾ അഞ്ചു പേർ പറന്നുയരാൻ പഠിച്ചു.  നടത്തമായിരുന്നില്ല ലക്‌ഷ്യം.  പറന്നുയരൽ തന്നെയായിരുന്നു."

"സ്വന്തമായി ഒരു വാക്വo പമ്പ് പോലുമില്ലാതെയാണ് അന്തരീക്ഷത്തിന് വെളിയിലേക്ക് റോക്കറ്റ് പറത്തിവിടാൻ നമ്മൾ സ്വപ്നം കണ്ടുതുടങ്ങിയത് എന്നതാണ് വലിയ തമാശ."

"കിഴക്കേ കോട്ടയിൽ ഇറങ്ങി ആ റോക്കറ്റുമായി ഞാൻ നടന്നു.  ഉച്ചവെയിൽ കനത്തുപൊള്ളി.  എന്റെ മുഖവും കോപ്പർ ഡാർട്ടും ഏതാണ്ട് ഒരേ നിറമായി."

ഇങ്ങനെയുള്ള കഠിന സമയത്തിലൂടെ പോകുമ്പോഴും നാം സ്വപ്‌നങ്ങൾ കാണാൻ മറന്നിരുന്നില്ല. ശക്തമായ തീരുമാനങ്ങൾ എടുക്കാൻ മടിച്ചിരുന്നില്ല.

"ലോകം മുഴുവൻ വ്യാവസായിക വിപ്ലവം ഉണ്ടായപ്പോൾ ഇന്ത്യയ്ക്ക് മാത്രം അതിൽ മുന്നേറ്റമുണ്ടായില്ല.  അതിന് കാരണം ബ്രിട്ടീഷ് ഭരണമായിരുന്നു."  ഇന്ത്യ ഇന്ന് അതിനായി സ്വപ്നം കാണുമ്പോൾ അത് തകർക്കാൻ വൻ ശക്തികൾ തന്നെ രംഗത്തുണ്ട്.  ഹോമി ഭാഭയുടെയും വിക്രം സാരാഭായിയുടെയും മരണത്തിലുള്ള സംശയം നമ്പി നാരായണൻ മറച്ചു വെക്കുന്നില്ല.  ആ സംശയങ്ങൾ ഉപ്പുള്ള ചോറ് തിന്നുന്ന ആർക്കും ദഹിക്കുന്നതുമാണ്.  നാം ചരിത്രം പഠിക്കുന്നത് തെറ്റുകൾ അവർത്തിക്കാതിരിക്കാനാണ്.  ഒരു പക്ഷെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവിക്ക് വേണ്ടി നാം എടുക്കേണ്ട കരുതലുകളെപ്പറ്റിയുള്ള ഓർമപ്പെടുത്തലാണ് 'ഓർമകളുടെ ഭ്രമണപഥം'.
ഇഴയടുപ്പമുള്ള വ്യക്തിബന്ധങ്ങൾ


വ്യക്തിബന്ധങ്ങൾക്ക് ഏറെ മൂല്യം കൊടുക്കുന്ന ഒരു നമ്പി നാരായണനെയാണ് ഓർമകളുടെ ഭ്രമണപഥത്തിൽ കാണാനാവുക.  അച്ഛന് അസുഖമാണെന്നറിയുമ്പോൾ ലീവ് കൊടുക്കാതിരുന്ന സുപ്പീരിയറിന്റെ മുന്നിലേക്ക് രാജിക്കത്തെഴുതി യാത്ര പുറപ്പെടുന്ന ഒരാൾ.  അമ്മയെ വിഷമിപ്പിക്കാനാവില്ല എന്നതിനാൽ അമേരിക്കയിലുള്ള ഉപരിപഠനം വേണ്ടെന്ന് വെക്കുന്ന ഒരാൾ.

"അവിടെയൊന്നും പോയി പഠിച്ചിട്ട് കാര്യമില്ല.  ഇവിടെ തന്നെ നമ്മൾ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത്.  എവിടെ ആയാലും എനിക്ക് അമ്മയാണ് സന്തോഷം.  അമ്മയാണെന്റെ ലോകം." എന്ന് പറയുന്ന ഒരാൾ. "അമ്മയുടെ മരണശേഷം ഏകാന്തത മറികടക്കാൻ ഞാൻ എന്റെ ജോലിയെ പ്രണയിച്ചു....എന്റെ ജീവിതം എന്റെ ജോലിക്ക് വേണ്ടി ഞാൻ സ്വയം ബലിയർപ്പിച്ചു."  എന്ന് സമ്മതിക്കുന്ന ഒരാൾ.
അങ്ങനെ ഒരാൾ, അറസ്റ്റിന് സാക്ഷിയാവേണ്ടി വന്ന ഭാര്യ "എന്റെ അറസ്റ്റിനു സാക്ഷിയായ അവൾ നിലത്തൂർന്നു വീണു.  അവളിലെ ഓർമ്മകൾ നശിച്ചു.  പിന്നെ പതിയെ കടുത്ത മാനസിക അസ്വാസ്ഥ്യത്തിലേക്ക് വഴുതിപ്പോയി.  അവളിലെ ചൈതന്യം എന്നെന്നേക്കുമായി തകർന്നു വീണു." എന്നറിയുമ്പോഴുള്ള വേദന എത്രയധികമായിരിക്കും?

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു രംഗം കൂടെ ഇവിടെ ചേർക്കാം.  ജാമ്യം കിട്ടി "വീട്ടിൽ വന്ന ഞാൻ ആദ്യം തീരുമാനിച്ചത് ആത്മഹത്യ ചെയ്യാനായിരുന്നു.  കാരണം, ഞാൻ അതുവരെ ഉണ്ടാക്കിയ എല്ലാം നഷ്ടമായത് പോലെ തോന്നി.  വന്ന അടുത്ത ദിവസം തന്നെ പാരമ്പര്യ വസ്തുവായ ഒരേക്കർ ഭൂമിയും പിന്നെ ഏന്റെ  വീട് എന്നിവ ചേർന്ന സ്വത്തുക്കൾ ചേർത്ത് വിൽപത്രം തയ്യാറാക്കാൻ എന്റെ സുഹൃത്ത് കെ എൻ നരസിംഹൻ വക്കീലിനോട് പറഞ്ഞു.

അദ്ദേഹം വിൽപത്രം തയ്യാറാക്കി വീട്ടിലേക്ക് വിളിച്ചപ്പോൾ എന്റെ മകളാണ് ഫോണെടുത്തത്.  അവൾക്ക് അപ്പോൾ എന്തോ സംശയം തോന്നി.  അവൾ എനിക്കരികിൽ വന്നു പറഞ്ഞു.

"അച്ഛൻ ആത്മഹത്യ ചെയ്യാൻ തയ്യാറെടുക്കുന്നത് പോലെ തോന്നുന്നു.  മരിച്ചാൽ അച്ഛന് സമാധാനം കിട്ടുമെന്ന് തോന്നുന്നെങ്കിൽ ഞങ്ങൾ തടഞ്ഞാലും അച്ഛനത് ചെയ്യും.  ഒരു കാര്യം..ഇങ്ങനെ ചാരനായി മരിച്ചാൽ ലോകാവസാനം വരെ അച്ഛനൊരു ചാരനായിരിക്കും.  ഞങ്ങൾ ചാരനെ സന്തതിപരമ്പരകളും. ആ കളങ്കം ഞങ്ങളെ വിട്ട് പോകില്ല.  അച്ഛനെയും.  മരിക്കണമെങ്കിൽ ആകാം. പക്ഷെ, ചാരനല്ലെന്ന് തെളിയിച്ചിട്ട് പോരെ?  അച്ഛൻ വലിയൊരു സത്യമാണെന്ന് ഞങ്ങൾ മക്കൾ വിശ്വസിക്കുന്നു."

"ഒരിക്കൽ ഞാനെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്.  എന്നാൽ ജനം എല്ലാം അറിയണമെങ്കിൽ ഞാൻ ജീവിച്ചിരിക്കണമല്ലോ. ഈ പുസ്തകം ഒരു പ്രതികാരമല്ല, അതിനേക്കാൾ ശക്തമായ സത്യാന്വേഷണ പരീക്ഷയാണ്."

നന്ദി സാർ!  സത്യത്തിനും നീതിക്കും വേണ്ടി അങ്ങ് നടത്തുന്ന പോരാട്ടത്തിന് ഒരായിരം സലിയൂട്ട്!!!
പോൾ സെബാസ്റ്റ്യൻ

ഓർമ്മകളുടെ ഭ്രമണപഥം - നമ്പി നാരായണൻ, ജി പ്രജേഷ് സെൻ
പ്രസാധനം - കറന്റ് ബുക്സ് തൃശ്ശൂർ
ഒന്നാം പതിപ്പ് - വില 350 രൂപ
പേജുകൾ - 336

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest