വാഷിംഗ്‌ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് മുന്നറിയിപ്പ് നൽകി. 2026-ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ മിസൈൽ പദ്ധതികൾ കാലക്രമേണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളായി മാറിയേക്കാം. ഇത് അമേരിക്കൻ മണ്ണിൽ വരെ എത്തുവാൻ ശേഷിയുള്ളവയാണ്.
റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നിവർക്കൊപ്പം പാകിസ്ഥാനും മിസൈൽ സാങ്കേതികവിദ്യയിൽ അതിവേഗം മുന്നേറുകയാണ്. 2035-ഓടെ ലോകമെമ്പാടുമുള്ള മിസൈലുകളുടെ എണ്ണം 16,000 കടക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ദക്ഷിണേഷ്യയിലെ സംഘർഷാവസ്ഥ ഇപ്പോഴും ആശങ്കാജനകമാണ്. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണം ആണവയുദ്ധ ഭീഷണി ഉയർത്തിയെങ്കിലും പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ സ്ഥിതിഗതികൾ ശാന്തമാക്കിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പാകിസ്ഥാനും താലിബാനും തമ്മിലുള്ള അതിർത്തി തർക്കങ്ങളും ഭീകരവാദപ്രവർത്തനങ്ങളും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്.
പാകിസ്ഥാൻ നിലവിൽ ദക്ഷിണേഷ്യയ്ക്ക് പുറത്തുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹൈപ്പർസോണിക് ആയുധങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഈ ഭീഷണിയുടെ ആഴം കൂട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.