advertisement
Skip to content

പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ നോവൽ റിവ്യൂ

"സ്നേഹം അങ്ങനെയുമുണ്ട്. ഏതു മുറിവും സഹിച്ചുകൊണ്ട്.ഏതവമാനവും സഹിച്ചുകൊണ്ട്. ചിലപ്പോൾ ഒരിക്കലുംതിരിച്ചുകിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്." "സൗന്ദര്യവും ധനവും നോക്കിയാണോ സ്നേഹിക്കുന്നത്?

"മനുഷ്യനെന്ന കടങ്കഥയുടെ രഹസ്യമന്വേഷിക്കുന്നവർ ഒടുവിൽ എന്റെ കാൽപാടുകൾ നോക്കി വരും." എന്നുറച്ചു വിശ്വസിച്ചുകൊണ്ട് മനുഷ്യന്റെ ഉള്ളിലുള്ള മഹാ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ അന്വേഷിച്ച അദ്വിതീയനായ നോവലിസ്റ്റാണ് ദസ്തയെവ്സ്കി. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാവും എന്ന വാദം സമർത്ഥിക്കാൻ ഉചിതമായ ഉദാഹരണമാണ് അന്ന ദസ്തയേവ്സ്കി. കടക്കാരാൽ പൊറുതി മുട്ടി, ചൂതുകളിയിൽ ഭ്രമിച്ചു, ലക്ഷ്യബോധമില്ലാതെ നടന്നിരുന്ന ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ച് എഴുത്തിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സഹായിക്കുക മാത്രമല്ല, ജനമനസ്സുകളിൽ ഒരു വിശുദ്ധന്റെ സ്ഥാനം നേടിക്കൊടുക്കാനും മുന്നിൽ നിന്നവളാണ് അന്ന.

ചൂതാട്ടക്കാരൻ എന്ന നോവലിന്റെ കേട്ടെഴുത്തുകാരിയായി ദസ്തയേവ്സ്കിയുടെ അടുത്തെത്തിയതാണ് അന്ന. ഇരുപത്തിയാറ് ദിവസം കൊണ്ട് ആ നോവലെഴുതിക്കഴിയുമ്പോഴേക്കും അന്നയും ദസ്തയേവ്സ്കിയും ഏറെ അടുത്തിരുന്നു. അന്നയും ദസ്‌തയെവ്സ്കിയുമായുള്ള ആ ഇരുപത്തിയാറു ദിവസങ്ങളിലെ ഇടപെടലുകളിലൂടെയും പ്രണയമുഹൂർത്തങ്ങളിലൂടെയും ദസ്തയേവ്സ്കി എന്ന പച്ചയായ മനുഷ്യനെയും അദ്ദേഹത്തിന്റെ ചിന്താഗതികളെയും സൃഷ്ടികളെയും വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഒരു സങ്കീർത്തനം പോലെ എന്ന നോവലിലൂടെ പെരുമ്പടവം ശ്രീധരൻ.

വായനക്കാരുടെ മനസ്സിനെ ഇളക്കി മറിക്കുന്ന രചനകളാണ് ദസ്തയേവ്സ്കിയുടെത്. മനുഷ്യ ഹൃദയത്തിന്റെ ആഴങ്ങളിലുള്ള ഇരുണ്ട പ്രപഞ്ചത്തിലേക്ക് ഊളയിട്ട് അവിടെയുള്ള വ്യഥകൾ, സംഘർഷങ്ങൾ, നിസ്സഹായത, വിലാപങ്ങൾ എന്നിവ മാത്രമല്ല, ക്രൂരതയും വന്യതയും സ്വാർത്ഥതയും ഈ എഴുത്തുകാരൻ വായനക്കാരിലേക്ക് തീക്ഷ്ണമായ വികാരഭാവങ്ങളോടെ എത്തിക്കുന്നുണ്ട്. അത്തരം ഒരു എഴുത്തുകാരന്റെ ജീവിതം എഴുതുക എളുപ്പമേയല്ല. അത്തരമൊരു വലിയ സാഹസമാണ് ഒരു സങ്കീർത്തനം പോലെ എന്ന നോവലിൽ പെരുമ്പടവം ശ്രീധരൻ എടുത്തിരിക്കുന്നത്.
നോവലിസ്റ്റിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, "പീഡാനുഭവങ്ങളിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവിനെ ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ നിന്ന് ഞാൻ കണ്ടെടുത്തു." "ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആളെന്ന് ദസ്തയേവ്സ്കിയെ സങ്കൽപ്പിക്കാൻ കഴിഞ്ഞ നിമിഷത്തിൽ ഏതോ ഒരു പ്രകാശം കൊണ്ട് എന്റെ അകം നിറയുന്നത് പോലെ എനിക്ക് തോന്നി." ആ പ്രകാശത്തെ ജനസാമാന്യങ്ങളിലേക്ക് എത്തിക്കുക എന്നത് ശ്രമകരം തന്നെ. ആ ശ്രമകരമായ ദൗത്യമാണ് മികവോടെ പെരുമ്പടവം ശ്രീധരൻ നിർവഹിച്ചിരിക്കുന്നത്. "മനുഷ്യനും വിധിയും തമ്മിൽ, മനുഷ്യനും അനന്തതയും തമ്മിൽ, മനുഷ്യനും ദൈവവും തമ്മിൽ നേർക്കുനേരെ നിൽക്കുന്ന ദിവ്യമായ നിമിഷങ്ങൾ ഞാൻ സങ്കല്പിച്ചു." "ചൂതുകളി കേന്ദ്രത്തിലെ കറങ്ങുന്ന ഭാഗ്യചക്രത്തിന്റെ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കളങ്ങളിൽ പണം വെച്ചു ചൂത് കളിച്ച് നേടുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോൾ അത് മനുഷ്യനും വിധിയുമായുള്ള ഒരു ചൂതുകളിയായിത്തീരുന്നു. ദസ്തയേവ്സ്കിയെ അങ്ങനെ ആദ്യം കണ്ടത് ഞാനാണ്. ആ കണ്ടെത്തലാണ് എന്റെ സൃഷ്ടി. എന്റെ നോവൽ."

സെയിന്റ് പീറ്റേഴ്‌സ്ബർഗിലെ ചിത്രശാലയിൽ നിന്ന്

അതിസങ്കീർണ്ണമായ വിഷയങ്ങളുടെ ആഴത്തിലുള്ള പരിചിന്തനങ്ങളും ദർശനങ്ങളും പകരുന്ന ഈ നോവൽ പക്ഷെ എഴുതാൻ തിരഞ്ഞെടുത്തിരിക്കുന്നത് ലളിതമായ ഭാഷയും സങ്കീർണ്ണമല്ലാത്ത അവതരണ രീതിയുമാണ്. സ്ഥലകാലങ്ങളെ ഏതാനും വാക്കുകളെക്കൊണ്ട് എളുപ്പത്തിൽ വായനക്കാരുടെ മനോമുകരത്തിൽ ചിത്രസമാനമായി നോവലിസ്റ്റ് വരച്ചിടുന്നു. നോവലിന്റെ ആദ്യത്തെ പാരഗ്രാഫ് തന്നെ ഈ ലാളിത്യമാർന്ന പ്രതിഭയ്ക്ക് ഉദാഹരണമാണ്.

"ചുമരിലെ പഴയ നാഴികമണി ഏഴടിക്കുന്നതു കേട്ട് ദസ്തയേവ്സ്കി ഞെട്ടിയുണർന്നു നോക്കുമ്പോൾ ജനാലയ്ക്കു മുകളിലെ വിവിധ നിറങ്ങളിലുള്ള ചില്ലുകളിലൂടെ ഇളവെയിൽ അകത്തേക്കു ചാഞ്ഞു വീഴുന്നു. ഇന്നത്രയ്ക്കു മഞ്ഞും തണുപ്പുമില്ലെന്നു തോന്നുന്നു. പുറത്തു തെരുവിലൂടെ ഒരു കുതിരവണ്ടി പോകുന്നതിന്റെ ഒച്ച കേൾക്കാം." ചിത്രസമാനമായ അവതരണം... ഉപയോഗിച്ചിരിക്കുന്നതോ ഏതാനും വാക്കുകൾ. ഇനി പശ്ചാത്തല വർണ്ണനയിൽ നിന്ന് കഥാപാത്ര പരിചയത്തിലേക്ക് വരുമ്പോഴോ? അവിടെയും ഈ രീതി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

"പതിമൂന്നാം നമ്പർ അപ്പാർട്മെന്റിനു മുമ്പിൽ ചെന്നുനിന്ന് അന്ന മണിയടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഇളംപച്ച നിറത്തിലുള്ള നീളൻ കുപ്പായം ധരിച്ച ഒരു സ്ത്രീ വാതിൽ തുറന്ന് ചോദ്യഭാവത്തിൽ അന്നയെ നോക്കി. അതു ഫെദോസ്യ ആയിരുന്നു. ഒരു നീണ്ട ആയുഷ്കാലത്തിന്റെ മടുപ്പും വിരസതയും മുഴുവൻ ആ വൃദ്ധയുടെ മുഖത്തുണ്ടെന്ന് അന്നയ്ക്കു തോന്നി." നോക്കുക! ഒരൊറ്റ വരിയിൽ ഫെദോസ്യ എന്ന വേലക്കാരിയുടെ ഇതുവരെയുള്ള ജീവിതം പെരുമ്പടവം ശ്രീധരൻ അവതരിപ്പിച്ചു കഴിഞ്ഞു. അതെ സമയം ദസ്തയേവ്സ്കിയെ കാണുന്ന അന്നയുടെ കാഴ്ച അർഹിക്കുന്ന പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട് എഴുത്തുകാരൻ.

"അവൾ കണ്ടിട്ടുള്ള ദസ്‌തയെവ്സ്കിയുടെ ചിത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ആ രൂപം. നിഗൂഢവും വന്യവുമായ ഒരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്. കുറേക്കൂടെ പപ്രശ്ശനായിരിക്കുന്നു. ഇരുണ്ട അഗാധതയിൽ നിന്ന് എന്ന് തോന്നിപ്പിക്കുന്ന ഒരാത്മാവിനെ ആ രൂപം ഓർമിപ്പിച്ചു. ശരാശരി പൊക്കമുണ്ട്. അധികം വണ്ണമില്ല. നേർത്ത തവിട്ടുനിറം കലർന്ന ചെമ്പിച്ച തലമുടി കോതി വച്ചിരിക്കുന്നു. അന്നയെ വിസ്മയിപ്പിച്ചത് ആ കണ്ണുകളാണ്. ഒന്ന് ഇരുണ്ട തവിട്ടു നിറത്തിലും മറ്റേത് കറുത്തിട്ടും. കറുത്ത കണ്ണിന്റെ കൃഷ്ണമണി നീലനിറത്തിൽ കലങ്ങിക്കിടക്കുന്നു. സങ്കല്പത്തിലുണ്ടായിരുന്ന വിഷാദം നിഴലിട്ട കണ്ണുകൾക്ക് പകരം എന്തോ രഹസ്യസ്വഭാവമുള്ള ആ കണ്ണ് അവളെ വിസ്മയിപ്പിച്ചു."

ഇങ്ങനെ കഥാപത്രത്തിന്റെ ബാഹ്യചിത്രം മാത്രമല്ല ഉള്ളിന്റെ ഉള്ളറകളിലേക്കും എത്തുന്നുണ്ട് ആ എഴുത്ത്. "അന്ന ഏതോ ഒരുൾപ്രേരണയോടെ ദസ്തയേവ്സ്കിയുടെ നേരെ നോക്കി. ആഴങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു നിശ്ചലത അവൾ ആ കണ്ണുകളിൽ കണ്ടു." "ഇരുണ്ട ഒരു മഹാ ശൂന്യത പോലെയായിരുന്നു മനസ്സ്." "അന്ന നോക്കുമ്പോൾ ദസ്തയേവ്സ്കിയുടെ മുഖം ഒരു വിശുദ്ധന്റേതു പോലെ ഇരുന്നു." എന്നൊക്കെ നാം വായിക്കും. എന്നാൽ, ഇതേ അളവിൽ ദസ്തയേവ്സ്കിയുടെ കണ്ണുകളിലൂടെയുള്ള അന്നയുടെ കാഴ്ച വായനക്കാരിലേക്ക് എത്തിക്കുവാൻ എഴുത്തുകാരന് സാധിച്ചില്ല എന്ന പരാതിക്കും ഇടമുണ്ട്.
"മൂടിക്കെട്ടിയ ഒരു മഴക്കാല സന്ധ്യ പോലെയായിരുന്നു മറവി." "അനുഭവത്തിൽ നിന്നറിയണം. ചിലപ്പോൾ ചിലരുടെ മൗനം അവരുടെ അലർച്ചയേക്കാൾ ഭയാനകമാണ്." "കാലത്തിലൂടെ തിരിഞ്ഞു നടക്കുകയായിരുന്നു. ആദിമയുഗങ്ങളിലേക്ക്. ഇളംനിലാവിനൊത്ത വെളിച്ചവും നിശബ്ദതയും കെട്ടിക്കിടക്കുന്ന ആ വഴിക്കൊരു ഗ്രാമീണ ഭംഗിയുണ്ടായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ തോന്നി അത് ജെരൂസലേമിലേക്കുള്ള വഴിയാണെന്ന്." ഇങ്ങനെ ആലങ്കാരികമായ കവിത തുളുമ്പുന്ന എഴുത്തും ഈ നോവലിൽ നമുക്ക് കാണാം.
സഹനത്തിന്റെ സങ്കീർത്തനം.

സഹനത്തിന്റെ മുൾക്കിരീടച്ചെടികളെ അനുഗ്രഹത്തിന്റെ പൂക്കൾ വളരുന്നവയാണവ എന്ന് പറഞ്ഞു നനച്ചു പരിപാലിക്കുന്ന ദസ്തയേവ്സ്കിയെ അവതരിപ്പിക്കുന്ന നോവലാണ് ഒരു സങ്കീർത്തനം പോലെ.

സഹനത്തിന്റെ അർത്ഥം തേടിയ അന്വേഷിയെ .കാണാം. "ദൈവത്തിനൊരാഗ്രഹമുണ്ടായിരുന്നു. ശാപങ്ങൾകൊണ്ട് ഒരാളെ അനുഗ്രഹിക്കണമെന്ന്! എങ്ങനെയിരിക്കുമെന്നറിയാൻ. പുള്ളി ഇപ്പോൾ എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്." എന്ന് തമാശ പറയുമ്പോഴും സത്യം മറച്ചു വെക്കുന്നില്ല. "നിനക്കറിയില്ല കുട്ടീ, എത്ര ദൂരം താണ്ടിയാണ് ഞാനിവിടെ എത്തിയതെന്ന്! എത്ര കുരിശുമരണങ്ങൾ! ഞാനനുഭവിച്ച ദുരന്തങ്ങളെപ്പറ്റി പറയുമ്പോൾ ആ വാക്കാണ് യോജിക്കുന്നത്." "ഞാനനുഭവിച്ചതിന്റെ പകുതി കഷ്ടതകൾ അനുഭവിച്ച ഒരാൾ ഉണ്ടെന്നു വിചാരിക്ക്. തീർച്ചയായും അയാൾ ഒരു മുഴുഭ്രാന്തനായിരിക്കും. ദൈവത്തിന്റെ കൃപ കൊണ്ട് ഞാൻ ഭ്രാന്തിന്റെ വക്കിൽ പിടിച്ചു നിൽക്കുന്നു. അതിൽ വീഴാതെ. അല്ലെങ്കിൽ മുഴുവനായിട്ടങ്ങു മുങ്ങിപ്പോകാതെ."
"അന്ന അദ്ദേഹത്തെ സഹതാപത്തോടെയാണ് നോക്കിക്കാണുന്നത്. ദുഃഖംകൊണ്ട് ഒരു കാടുപോലെ എരിയുന്ന മനസ്സല്ലേ അദ്ദേഹത്തിന്റേത്? എന്നിട്ട് അതിന്റെയൊന്നും പുറമെ കാണിക്കുന്നില്ല. വിധിയുടെ നഖങ്ങളിൽ കോർത്തുകിടന്നു പിടയുമ്പോഴും അതിന്റെ വേദനയെ ഒരനുഗ്രഹമായി കാണുന്ന ഇര!" എന്നാൽ ഈ സഹനത്തെ ദസ്തയേവ്സ്കി മഹത്വവൽക്കരിക്കുകയാണ്.

"ഭാവിയിലെ സന്തോഷത്തിനുള്ള അവകാശം നാം നേടേണ്ടത് കയ്‌പേറിയ അനുഭവങ്ങളിലൂടെയാണ്. കൂടുതൽ തീവ്രമായ വേദനകളിലൂടെ മാത്രമേ അതു കരസ്ഥമാക്കാനാവൂ. എന്തിനെയും വിശുദ്ധമായി തീർക്കുന്നതാണ് പീഡാനുഭവം." എന്ന് സൈദ്ധാന്തീകരിക്കുന്ന ദസ്തയേവ്സ്കി ചോദിക്കുന്നു. "സഹിക്കാൻ ഒന്നുമില്ലാത്ത ജീവിതം യഥാർത്ഥത്തിൽ ജീവിതമാണോ?"
ഹൃദയത്തിൽ തൊട്ട ഒരാൾ

ഒരു സങ്കീർത്തനം പോലെ ഒരു പ്രണയനോവൽ കൂടെയാണ്. അന്നയും ദസ്തയേവ്സ്കിയുമായുള്ള പ്രണയം ഈ നോവലിന്റെ പ്രമേയമാണ്. ഈ പ്രണയത്തെ ഏറ്റവും നൈർമ്മല്യത്തോടെ, വിശുദ്ധിയോടെ അവതരിപ്പിക്കാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. "അഗാധമായ ഹൃദയഭാവത്തോടു കൂടി ദസ്തയേവ്സ്കി അന്നയുടെ കണ്ണുകളിലേക്ക് നോക്കി. അന്നേരം ഒരു കടൽ പോലെ അവളുടെ ഹൃദയവും ഇളകി മറിഞ്ഞു. തന്റെ ഹൃദയത്തിലും ഒരു കടലുണ്ടെന്ന് അന്നാദ്യമായാണ് അവൾ അറിയുന്നത്." ഹൃദയത്തിൽ നിന്നാണ് ഈ പ്രണയം ഉത്ഭവിക്കുന്നത്. പ്രണയം മാത്രമല്ലെ, ജനനവും മരണവും നടക്കുന്നത് ഹൃദയത്തിലാണെന്ന് വിശ്വസിക്കുന്ന ഒരാളായിരുന്നു ദസ്തയേവ്സ്കി. "മറ്റു ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന നിഗൂഢവും അത്ഭുതകരവുമായ ഒരു മന്ത്രശക്തിയുണ്ട് ആ ഹൃദയത്തിന്." എന്ന് അന്ന നിരീക്ഷിക്കുന്നു. "കുറെ നാള് മുമ്പാണ്. ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്കു കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്?" എന്ന് ദസ്തയേവ്സ്കി അന്നയോട് ചോദിക്കുന്നുണ്ട്. ഹൃദയവിശുദ്ധിയിൽ കോർത്ത ഈ പ്രണയ നോവൽ അതിനൊത്ത ആർദ്രതയോടെയാണ് എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നത്. "ഒടുവിൽ തന്റെ കൈവെള്ളയിൽ അദ്ദേഹം ചുംബിച്ച ആ നിമിഷം! എന്റെ ദൈവമേ! എന്ന് അന്ന ഹൃദയത്തിൽ വിളിച്ചു. ഒരുപക്ഷേ, ആ നിമിഷമായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ഏറ്റവും സുന്ദരമായ നിമിഷം. ഏറ്റവും അമൂല്യമായ നിമിഷം. ഏറ്റവും ദിവ്യമായ നിമിഷം. തനിക്കിപ്പോൾ വിങ്ങിപ്പൊട്ടാൻ തോന്നിയതെന്തുകൊണ്ടാണെന്ന് അന്ന വീണ്ടും ആലോചിച്ചു. എന്തുകൊണ്ടാണ് തന്റെ കണ്ണുകൾ നിറഞ്ഞത്?" ദസ്തയേവ്സ്കിയുടെ ഭാഗത്തു നിന്ന് നോവലിസ്റ്റ് ചിന്തിച്ചെഴുതുന്നത് ഇങ്ങനെയാണ്. "എന്നെ ഇതിനു മുൻപ് ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല. ഇത്ര അഗാധമായിട്ട്, ഇത്ര തീക്ഷ്ണമായിട്ട്. ഇത്ര നിസ്വാർത്ഥമായിട്ട്. ഇത്ര വിശുദ്ധമായിട്ട് എന്നുകൂടി പറഞ്ഞാലേ അത് പൂർണ്ണമാകൂ. എന്തുകൊണ്ട്? എന്റെ കുറ്റങ്ങൾ അറിഞ്ഞ് എന്റെ കുറവുകൾ അറിഞ്ഞ് എന്റെ ദൗർബല്യങ്ങൾ അറിഞ്ഞ് എന്റെ ചീത്തയായ വാസനകളറിഞ്ഞ്. അങ്ങനത്തെ ഒരു സ്നേഹത്തെപ്പിന്നെ ഞാനെങ്ങനെ കാണണം? സത്യത്തിൽ എനിക്ക് ഇപ്പോഴാണ് ദൈവത്തോട് കടപ്പാടു തോന്നുന്നത്. ഈ സ്നേഹം കാണിച്ചു തന്നതിന്." വിശുദ്ധമായ പ്രണയത്തിന്റെ സങ്കീർത്തനമാണ് ഈ നോവൽ.
സ്നേഹത്തിന്റെ പ്രഭാഷകൻ

ദസ്തയേവ്‌സ്‌കിക്ക് അന്നയോടുണ്ടായ പ്രണയം അദ്ദേഹത്തിന്റെ ആദ്യത്തേതല്ല. തന്റെ പൂർവ്വ പ്രണയങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സ്നേഹത്തിന്റെ പ്രഭാഷകനാവുന്ന ദസ്തയേവ്സ്കിയെയാണ് പെരുമ്പടവം ശ്രീധരൻ അവതരിപ്പിച്ചിരിക്കുന്നത്. ദസ്തയേവ്സ്കിയുടെ സ്നേഹം യുക്തിയുടെ മതിൽക്കെട്ടുകൾക്കുള്ളിൽ തടവിലല്ല. "സ്നേഹം അങ്ങനെയുമുണ്ട്. ഏതു മുറിവും സഹിച്ചുകൊണ്ട്.ഏതവമാനവും സഹിച്ചുകൊണ്ട്. ചിലപ്പോൾ ഒരിക്കലുംതിരിച്ചുകിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്." "സൗന്ദര്യവും ധനവും നോക്കിയാണോ സ്നേഹിക്കുന്നത്?

സ്നേഹത്തിനങ്ങനെയൊന്നുമില്ല. സ്നേഹം അന്വേഷിക്കുന്നത് സ്നേഹമാണ്. അല്ലാതെ സൗന്ദര്യവും ധനവും പദവിയുമൊന്നുമല്ല." സ്വപ്നം പോലെ ഒരു സ്നേഹം. പ്രളയം പോലെയൊരു പ്രണയം. "ആ സ്നേഹം ഹൃദയത്തിൽ വന്നലയ്ക്കുന്നു. ഒരു പ്രളയവാരിധിയുടെ പ്രക്ഷുബ്ദതയോടെ. എങ്ങനെയായിരുന്നു ആ സ്നേഹത്തിന്റെ ആരംഭം? ഓർത്തുനോക്കുമ്പോൾ അതിനോരാരംഭമില്ല. പൊടുന്നനവെ ഒരു പ്രളയം പോലെ അത് സംഭവിച്ചു. നിശബ്ദമായിട്ട്. ആത്മാവും ആത്മാവും തമ്മിലുള്ള ഒരാകർഷണം. അതിന്റെ ലയം. ഓർക്കുമ്പോൾ ഒരു സ്വപ്നം പോലെയാണ്."
"സ്നേഹമെന്നു പറഞ്ഞാൽ മനസ്സിന്റെയും ശരീരത്തിന്റെയും ഉത്സവം! അല്ലാതെന്ത്? സ്നേഹത്തിൽ ഒരു സ്വാർത്ഥതയുണ്ട്. താൻ സ്നേഹിച്ചതിനെ തനിക്കു തന്നെ വേണം. മുഴുവനായിട്ട്." ചിലപ്പോൾ നഷ്ടപ്പെടുമ്പോഴേ സ്നേഹം അതിന്റെ വില മനസ്സിലാക്കുകയുള്ളൂ. തന്റെ ആദ്യ ഭാര്യ മരിച്ചതിനെപ്പറ്റി ദസ്തയേവ്സ്കിയെക്കൊണ്ട് നോവലിസ്റ്റ് ചിന്തിപ്പിക്കുന്നതിങ്ങനെയാണ്. "അത്രമേൽ സ്നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ എത്ര നിശൂന്യമാക്കിത്തീർക്കുമെന്ന് ഇപ്പോൾ ഞാനറിയുന്നു." "ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോഴാണ് ശവക്കുഴിയിൽ അവളോടൊപ്പം എന്താണ് അടക്കിയിരിക്കുന്നതെന്ന് ഞാനറിയുന്നത്."

അതേ സമയം പരസ്പരം അറിയാതെയുള്ള, അംഗീകരിക്കാതെയുള്ള സ്നേഹം ഒരു തടവറയാണെന്നും ഈ പ്രഭാഷകൻ എടുത്തു പറയുന്നുണ്ട്. "ആശിച്ചും നിരാശപ്പെടുത്തിയും കഷ്ടപ്പെടുത്തിയുമുള്ള ഈ സ്നേഹം എന്തൊരു സ്നേഹമാണ്!" "സ്നേഹം വഷളായാൽ അതിനേക്കാൾ വഷളായിട്ട് വേറെ വല്ലതുമുണ്ടോ?"
ദൈവവുമായി ഒരു സംവാദം

ദൈവവുമായി സംവദിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഏകാന്തതതയുടെ ഈ താപസി, ദസ്തയേവ്സ്കി. "തിന്മ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? തിന്മ ചെയ്യാൻ മനുഷ്യനെ നിര്ബന്ധിക്കുന്നതെന്താണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേയ്ക്ക് തോന്നുന്നില്ലേ? മനുഷ്യന്റെ സൃഷ്ടിയുടെ കാര്യത്തിലെങ്കിലും ആ സംശയം ന്യായമാണെന്ന് ഞാൻ വിചാരിക്കുന്നു. മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യനിൽ ആ ദൗർബല്യങ്ങൾ വച്ചതാരാണ്?" പ്രപഞ്ച രഹസ്യങ്ങളും മനുഷ്യന്റെ കഷ്ടപ്പാടിനുള്ള ഉത്തരവുമാണ് അദ്ദേഹം ചോദിക്കാനുദ്ദേശിക്കുന്നത്.

"മനുഷ്യർ ഉറങ്ങി കിടക്കുമ്പോൾ രാത്രിക്കിത്ര ഭംഗിയെന്തിന്? പെട്ടെന്ന് ദസ്തയേവ്സ്കി ദൈവത്തെക്കുറിച്ചോർത്തു. ദൈവേച്ഛയിൽ ഒളിച്ചിരിക്കുന്ന നിഗൂഢതയെന്ത്?" ഓരോ മനുഷ്യരിലുമുള്ള നന്മയുടെയും തിന്മയുടെയും ഉത്തരവാദിത്വം അവരുടെ ഉള്ളിൽ അത് നിറച്ച ദൈവത്തിനാണ് എന്ന് ചിന്തിക്കുന്ന കഥാപാത്രം. മനുഷ്യരുടെ തെറ്റുകൾക്ക് മനുഷ്യനെ മാത്രം കുറ്റം പറയാൻ പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം. "വെറുക്കുന്ന ഒരാളെ അതേ സമയം തന്നെ സ്നേഹിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? കാര്യങ്ങളെല്ലാം നമുക്ക് മനസ്സിലാകുന്നില്ല.മനസ്സ് വലിയ ആഴമുള്ള ഒന്നാണ്.ചിലപ്പോൾ നോക്കുമ്പോൾ ഒരു ഘനനീലിമ. ചിലപ്പോൾ അടി കാണാം. അനുഗ്രഹവും ശാപവും വേർതിരിക്കുന്നത് എങ്ങനെ?"

ചോദ്യങ്ങൾ അവസാനിക്കുന്നില്ല. പക്ഷെ ദൈവവുമായുള്ള ബന്ധത്തിലൂടെ മാത്രമേ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവൂ എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് ഒരു സങ്കീർത്തനം പോലെയിലെ ദസ്തയേവ്സ്കി.

"സ്നേഹത്തെയും വ്യസനങ്ങളെയും കുറിച്ചെഴുതുമ്പോൾ ഈ മനുഷ്യൻ ഒരു സ്നേഹദൂതനെപ്പോലെ തോന്നിപ്പിക്കുന്നു." എന്ന അന്നയുടെ വാക്കുകൾ നമ്മുടെ മനസ്സിൽ എഴുതുന്നതിന് നോവലിസ്റ്റിന്റെ തൂലികയ്ക്ക് ആവുന്നുണ്ട്. ഒപ്പം തന്നെ "സ്നേഹത്തെയും അതിന്റെ വ്യസനങ്ങളെയും കുറിച്ചെഴുതുമ്പോഴത്തെ എഴുത്തുകാരൻ വേറെ, ആ എഴുത്തുകാരൻ കുടികൊള്ളുന്ന മനുഷ്യൻ വേറെ." എന്ന പ്രായോഗികതയും നമ്മെ സ്വപ്നത്തിൽ നിന്ന് ഉണർത്തുന്നുണ്ട്.
"ചില നേരങ്ങളിൽ ഒരപരിചിതനെപ്പോലെ നഗരം തന്നെ നോക്കുന്നു. നീ ഏതാണെന്ന് ചോദിക്കുന്നു. അപ്പോൾ താൻ ഈ ഭൂമിയിൽ ആർക്കും വേണ്ടാത്ത ഒരാളായിത്തീരുന്നു. അതൊക്കെ കുറച്ചു നേരത്തേക്കേയുള്ളൂ. പിന്നെ വീണ്ടും ഈ നഗരം തന്റെ പ്രിയപ്പെട്ട നഗരമായിത്തീരുന്നു. കഠിനമായ സങ്കടവും കടിച്ചമർത്തിക്കൊണ്ട് ഈ നിരത്തുകളിലൂടെ കടന്നു പോകുമ്പോൾ ഈ നഗരം സാന്ത്വനിപ്പിക്കുന്നു. നിശബ്ദമായിട്ട്." അതിജീവനത്തിനുള്ള ഒറ്റമൂലികൾ അടങ്ങിയതാണ് ഈ പുസ്തകം.

"എല്ലാവരും തന്നെ അവഗണിക്കുന്നു എന്നു വിഷാദിച്ചാൽ മതിയോ? താൻ എല്ലാവരിൽ നിന്നും അകന്നു പോവുകയാണെന്നെന്താ തോന്നാത്തത്? നിന്ദനവും ഒറ്റപ്പെടുത്താലും അവഗണനയുമൊക്കെയുണ്ട്. അത് അന്നയ്ക്കുമറിയാം. എന്നാൽ ഈ ആൾ ഈ അപകർഷതാബോധമൊക്കെ ഉപേക്ഷിച്ച് ഇതാ ഞാൻ എന്നു പറഞ്ഞാൽ പ്രശ്നം തീർന്നു. പക്ഷെ സ്വയം തോന്നണ്ടേ?" എന്ന് അന്നയെക്കൊണ്ട് പറയിക്കുന്ന നോവലിസ്റ്റ് പക്ഷെ, അന്ന തരണം ചെയ്ത പ്രതിസന്ധികളുടെ കടലിനെയും ദസ്തയേവ്സ്കി എന്ന നോവലിസ്റ്റിന്റെ മഹത്വത്തിന്റെ നാളുകളെയും നോവലിന്റെ കാലത്തിൽ നിന്ന് പുറത്തു നിർത്തിയത് വായനക്കാരുടെ ദൗർഭാഗ്യം എന്നെ പറയേണ്ടൂ.

ദസ്തയേവ്സ്കി എന്ന വലിയ എഴുത്തുകാരനിലേക്കുള്ള ഒരു തീർത്ഥയാത്രയാണ് പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest