ന്യൂ യോർക്ക് : ചരിത്രം സാക്ഷി നിന്ന അർദ്ധരാത്രിയിൽ സോഹ്രാൻ മാംദാനി ന്യൂ യോർക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു. 34 വയസിൽ യുഎസിന്റെ മഹാനഗരത്തിൽ മേയറാവുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ, ആദ്യത്തെ ഇന്ത്യക്കാരൻ, ആദ്യത്തെ മുസ്‌ലിം.
മൻഹാട്ടനിൽ 1945 മുതൽ ഉപയോഗിക്കാതെ കിടന്ന സിറ്റി ഹാൾ സബ്‍വെ സ്റ്റേഷനിൽ വച്ചാണ് വിശുദ്ധ ഖുറാനിൽ കൈവച്ചു മാംദാനി പ്രതിജ്ഞയെടുത്തപ്പോൾ അതും ചരിത്രത്തിൽ ആദ്യത്തേതായി. മാംദാനിയുടെ ഭാര്യ രമ ദുവാജി ആണ് ഖുറാൻ കൈയ്യിൽ പിടിച്ചിരുന്നത്.
മാംദാനിയുടെ ഉറ്റ രാഷ്ട്രീയ ബന്ധുവും പ്രസിഡന്റ് ട്രംപിന്റെ ബദ്ധശത്രുവുമായ ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
"ഇതു സത്യത്തിൽ ഒരു ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും പ്രത്യേകാവകാശവുമാണ്," മാംദാനി പ്രതിജ്ഞയ്ക്കു ശേഷം പറഞ്ഞു.
വ്യാഴാഴ്ച്ച ഉച്ചയ്ക്കു ഒരു മണിക്കു സിറ്റി ഹാളിനു മുന്നിൽ ജനങ്ങളുടെ പങ്കാളിത്തമുള്ള ചടങ്ങിൽ മാംദാനി വീണ്ടും പ്രതിജ്ഞയെടുക്കും. ഇടതു പക്ഷ സെനറ്റർ ബെർണി സാൻഡേഴ്‌സ് ആയിരിക്കും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക.
ബ്രോഡ്‍വെ ആഘോഷത്തിൽ മുങ്ങും. ക്വീൻസിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന മാംദാനിയും ദുവാജിയും ഇനി മൻഹാട്ടനിൽ ഔദ്യോഗിക വസതിയിലേക്കു മാറും.
യുഗാണ്ടയിൽ 1991ൽ കമ്പാലയിലാണ് അന്താരാഷ്ട്ര ചലച്ചിത്ര പ്രതിഭ മീര നായരുടെയും പണ്ഡിതനായ മഹ്‌മൂദ് മാംദാനിയുടെയും പുത്രനായി സോഹ്രാൻ ജനിച്ചത്. ഏഴു വയസിൽ ന്യൂ യോർക്ക് നിവാസിയായി.