സെന്റ് പോൾസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് മാതൃകയായി 'ഒരു ദിവസത്തെ വരുമാനം' ദാനപദ്ധതി
പി പി ചെറിയാൻ
മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇടവകയിൽ നടന്ന 'ഫാമിലി സൺഡേ' ) ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു.

സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാനാണ് വിനിയോഗിച്ചത്. ഇടവകയുടെ ഈ കാരുണ്യസ്പർശം
എത്തിച്ചേർന്നത് ടൗൺ ഓഫ് സണ്ണിവെയ്ൽ പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങൾക്കും , സിറ്റി ഓഫ് മെസ്‌ക്വിറ്റ് നഗരപരിധിയിലെ സേവന പ്രവർത്തനങ്ങൾക്കും , ഷെയറിംഗ് ലൈഫ് നിർദ്ധനരായ ആളുകളെ സഹായിക്കുന്ന ഈ മൂന്നു പദ്ധതികൾക്കുമാണ്
സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഡിസംബർ 21,28 ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ റജിൻ രാജു അച്ചന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സണ്ണിവെയ്ൽ,മെസ്‌ക്വിറ്റ് സിറ്റികളിൽ നിന്നും എത്തിച്ചേർന്ന സിറ്റി മേയർ ,പോലീസ് ഓഫിസർമാർ എന്നിവർ ഉൾപ്പെടുന്ന ഔദ്യോഗീക ചുമതലക്കാർക്ക് സേവന പ്രവർത്തനങ്ങൾക്കായുള്ള ചെക്കുകൾ ട്രസ്റ്റിമാരായ ജോൺ മാത്യു, സക്കറിയാ തോമസ് എന്നിവർ കൈമാറി.

സഭയുടെ ഈ ഉദ്യമം കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായും മാറി. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മറ്റുള്ളവർക്കായി നൽകാൻ തയ്യാറായ എല്ലാ ഇടവകാംഗങ്ങളെയും ഈ അവസരത്തിൽ സെക്രട്ടറി സോജി സ്കറിയാ അഭിനന്ദികുകയും നന്ദി അറിയിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം,സണ്ണിവെയ്ൽ ടൌൺ മേയറും സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗവുമായ സജി ജോർജും ചടങ്ങിൽ പങ്കെടുത്തു