advertisement
Skip to content

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനമേറ്റു

ജോര്‍ജ് ജോസഫ്‌

മയാമി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) സ്ഥാനമേറ്റു. മയാമിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു നിലവിലുള്ള പ്രസിഡന്റ് സുനിൽ തൈമറ്റം പകർന്നു നൽകിയ ദീപനാളം ഏറ്റുവാങ്ങി നിലവിളക്ക് തെളിയിച്ച് ച്ച സ്ഥാനമേറ്റത്.

ഔപചാരികമായി ജനുവരി ഒന്നിനാണ് ചുമതല എല്ക്കുന്നത്. മറ്റു ഭാരവാഹികളെ വൈകാതെ തെരഞ്ഞെടുക്കും.

രണ്ടു പതിറ്റാണ്ടിലേറെയായി മുഖ്യധാരാ ദൃശ്യമാധ്യമരംഗത്തും പ്രിന്റ്-ഓൺലൈൻ മീഡിയ രംഗത്തും സജീവമാണ് സുനിൽ സുനിൽ ട്രൈസ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന സാമുവൽ ഈശോ

1986 ൽ അമേരിക്കയിൽ എത്തി വീഡിയോ-ടെലിവിഷൻ പരസ്യങ്ങളിലൂടെ ആണ് മാധ്യമ രംഗത്തേക്കുള്ള ചുവടു വയ്പ്. ആദ്യത്തെ ടെലിവിഷൻ വീഡിയോ പരസ്യം സിത്താർ പാലസ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിന് വേണ്ടി തയ്യാറാക്കി. പിന്നീട് വീഡിയോ പ്രോഗ്രാമുകൾ നിർമ്മിക്കാൻ തുടങ്ങിയത് മാധ്യമ രംഗത്തേക്ക് പൂർണമായും തിരിയാനുള്ള പ്രചോദനമായി. അക്കാലത്തെ ഏറ്റവും ജനശ്രദ്ധ നേടിയെടുത്ത രണ്ടു മണിക്കൂർ നീളുന്ന വീഡിയോ പ്രോഗ്രാം 'റിഥം 2000' അമേരിക്കയിൽ നിന്നുള്ള വീഡിയോ-ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതെന്നു പറയാം.

2003 ഏപ്രിൽ രണ്ടിന് മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ചാനൽ 'ഏഷ്യാനെറ്റ്' നോർത്തമേരിക്കയിൽ ലോഞ്ച് ചെയ്തപ്പോൾ അതിന്റെ ന്യൂ യോർക്ക്-ന്യൂ ജേഴ്‌സി-കണക്ടിക്കട്ട് സംസഥാനങ്ങളുടെ ചുമതല അതിന്റെ സാരഥിയായി പൂർണസമയം ഏഷ്യാനെറ്റിനോടൊപ്പം നീണ്ട 8 വർഷത്തോളം ഏഷ്യാനെറ്റ് യു.എസ്.എ യുടെ പൂർണ ചുമതലയിൽ പ്രൊഡക്ഷൻ-പ്രോഗ്രാമിങ്-മാർക്കറ്റിംഗ്‌, കൂടാതെ വിതരണ ശൃംഖലയും നിർവഹിച്ചു.

ഏഷ്യാനെറ്റിനു വേണ്ടി നിരവധി പ്രോഗ്രാമുകൾ അമേരിക്കയിൽ നിന്ന് എല്ലാ ആഴ്ചയിലും തയാറാക്കിയിരുന്നു. അന്ന് തുടങ്ങിയ 'യു.എസ്. വീക്കിലി റൗണ്ടപ്' ഇപ്പോഴും വിജയകരമായി തുടരുന്നു. ആദ്യ കാലങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് പ്രോഗ്രാമുകൾ നാട്ടിൽ എത്തിക്കാനുള്ള വിഷമതയായിരുന്നു. ന്യൂ ജേഴ്‌സിയിൽ നിന്ന് ന്യൂ യോർക്കിലെ കെന്നഡി എയർപോർട്ടിൽ ടേപ്പുമായി പോയി തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രക്കാരെ തേടി പിടിച്ചു അവരുടെ പക്കൽ ടേപ്പ് കൊടുത്തയക്കുന്നതായിരുന്നു ഏറ്റവും നൽകിയ വെല്ലുവിളിയും മറക്കാനാവാത്ത അനുഭവവും.
നോർത്ത് അമേരിക്കയിലെ ഏഷ്യാനെറ്റ് പ്രേക്ഷകർ പ്രോഗ്രാം കാണാൻ കാത്തിരിക്കുകയാണല്ലോ എന്ന് ചിന്തിക്കുമ്പോൾ ഈ വിഷമങ്ങൾ എല്ലാം മറക്കുമായിരുന്നു. നാല് വർഷത്തോളം ഈ സ്ഥിതി തുടർന്നു. ഇന്റർനെറ്റ് ട്രാൻസ്ഫർ സെർവിസിലൂടെ ഫയൽ അയയ്ക്കാനുള്ള സൗകര്യം വന്നതോടെയാണ് ഈ പ്രയാസങ്ങൾ നീങ്ങിയത്.

പിന്നീട് പ്രമുഖ ഓൺലൈൻ മാധ്യമം ഇ-മലയാളിയുടെ മാനേജിംഗ് എഡിറ്ററും പാർട്ട്ണറുമായി. ഇ-മലയാളിയിൽ തുടങ്ങി പിന്നീട് ഇംഗ്ലീഷിൽ ഇന്ത്യലൈഫ് ആൻഡ് ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടൽ, മാഗസിൻ, കൂടാതെ ഇന്ത്യലൈഫ് ടിവി വരെ വിജയകരമായി നടത്തുന്നു. ഇപ്പോൾ ഇ-മലയാളി മാസികയും ഇഎം-ദി വീക്കിലിയും ഉണ്ട്

മലയാളം ഐ.പി.ടി.വി വിതരണ ശൃംഖലയാണ് സുനിലിന്റെ വിതരണ ശൃംഖലയുടെ തുടക്കം. വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവരോടൊപ്പം 2010-ൽ തുടങ്ങിയതിനു ശേഷം പിന്നീട് 2011-ൽ മലയാളം ടെലിവിഷൻ യു.എസ്.എ എന്ന പേരിൽ 24 മണിക്കൂർ ചാനൽ തുടങ്ങി. പിന്നീടത് പ്രവാസി ചാനൽ ആയി. വളരെ ചുരുക്കം പ്രോഗ്രാമുകളിൽ നിന്ന് നിരവധി വർഷത്തെ കഠിന പ്രയത്നത്തിലൂടെ ആണ് ഈ പന്ത്രണ്ടു വർഷവും ചാനൽ മുടങ്ങാതെ വിജയകരമായി പ്രക്ഷേപണം തുടരുന്നത്. പ്രവാസി ചാനലിന്റെ ഗ്ലോബൽ ലോഞ്ച് 2021 ൽ കൊച്ചി ബോൾഗാട്ടി പാലസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. ചാനലിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 11 വർഷത്തിന് ശേഷം ആദ്യമായി നോർത്തമേരിക്കയിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവാസി ചാനലിന്റെ റീജിയണൽ ഡിറക്ടർമാരെ ഔദോഗികമായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു.

പ്രസ് ക്ലബ് എന്ന ആശയം ഉടലെടുക്കുന്ന ആദ്യദിനം മുതൽ ഒപ്പം നിന്ന വ്യക്തിയെന്ന നിലയിൽ അഭിമാനമുണ്ട്. ദൃശ്യമാധ്യമങ്ങൾക്ക് വേണ്ടിയാണ് പ്രസ് ക്ലബ്ബ് എന്ന ആശയം തുടങ്ങിയത്. പ്രോഗ്രാമുകളുടെ വിഷ്വൽസ് കവർ ചെയ്യാൻ സംഘടനയുടെ പിന്തുണ ആവശ്യമാണെന്ന ചിന്തയാണ് അതിലേക്ക് നയിച്ചത്. പിന്നീട്, എല്ലാ മാധ്യമങ്ങളെയും ഒരുകുടക്കീഴിൽ നിർത്തുന്ന സംഘടനയായത് രൂപാന്തരപ്പെട്ടു. പ്രസ് ക്ലബ്ബിൽ ഏവരും ഉറ്റുനോക്കുന്നത് മാധ്യമശ്രീ, മാധ്യമ രത്ന അവാർഡു ചടങ്ങുകൾ, കോൺഫറൻസ് എന്നിവയാണ്.
മുഖ്യധാര മാധ്യമപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്. സെക്രട്ടറിയായിരിക്കെ ഷിക്കാഗോയിൽ വച്ചുനടന്ന കോൺഫറൻസിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്.

വ്യക്തമായ കാഴ്ചപ്പാടോടെ ഈ സംഘടനയെ നടത്താനുള്ള പാടവമുള്ളവരാണ് ഇന്നേ വരെ ഇതിന്റെ തലപ്പത്തു വന്നിട്ടുള്ളത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രെഷറർ ഷിജോ പൗലോസ് എന്നിവരും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും വളരെ നല്ല പ്രവർത്തനങ്ങളാണ് നടത്തിയത്. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും വൈസ് ചെയർ ആയ ഞാനും എല്ലാത്തിനും പ്രസ് ക്ലബ് ഭാരവാഹികൾക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കുന്നു-അദ്ദേഹം പറഞ്ഞു

അടുത്ത 2 വർഷത്തേക്കുള്ള ഭാവി പരിപാടികൾ എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി ബോർഡ് എന്നിവരോടൊലാചിച്ചു തയ്യാറാക്കും. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്താനുള്ള ശ്രമം തീർച്ചയായും നടത്തും എന്ന് ഉറച്ചു പറയുന്നു. അതിന്റെ തുടക്കമായി കഴിഞ്ഞ വർഷം തന്നെ ഏകീകൃതമായുള്ള ഓൺലൈൻ ആപ്ലിക്കേഷൻ തയ്യാറാക്കുകയും അത് വഴി കൂടുതൽ മാധ്യമ പ്രവർത്തകരെ പ്രസ് ക്ലബ്ബിന്റെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുകയും ചെയ്യുന്നു എന്ന് പറയുന്നതിൽ കൃതാർഥത ഉണ്ട്. കേരളത്തിലെ മാധ്യമ പ്രവർത്തകരുമായി കൂടുതൽ ഇടപഴകാനും അറിവ് പ്രദാനം ചെയ്യുന്നതിനായി ഓൺലൈൻ ട്രെയിനിങ് സെഷനുകൾ നടത്താനുള്ള ശ്രമങ്ങളും നടത്തും.

അമേരിക്കയിലെ മലയാള മാധ്യമ സ്ഥാപനങ്ങൾ എല്ലാം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരസ്യങ്ങളുടെ അഭാവമാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ കയ്യെടുത്തു അമേരിക്കയിലെ മലയാള മാധ്യമ സ്ഥാപനങ്ങളുടെ ഈ പ്രശ്നത്തിൽ ഇടപെടാനുള്ള ശ്രമങ്ങൾ നടത്തണം. ഇന്നത്തെ സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരും പ്രത്യേകിച്ചു മലയാളികളും മുഖ്യധാരാ രാഷ്രീയത്തിലുണ്ട്, അവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുവാനും നമ്മുടെ ആശങ്കകൾ അവരെ അറിയിക്കാനും അതോടൊപ്പം തന്നെ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ഉള്ള ഇന്ത്യക്കാരുമായി സംവദിക്കാനും ശ്രമം നടത്തും .

വീഡിയോ ഓൺ ഡിമാൻഡ് (വിഡിഒ) എന്ന പുത്തൻ ട്രെൻഡിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന വിധത്തിലാണ് മറ്റൊരു സംരംഭമായ മീഡിയ ആപ്പിന്റെ രൂപകല്പന. മീഡിയ ആപ്പ് യുഎസ്എ യുടെ ലോഞ്ചിങ് ഫ്ലോറിഡയിൽ വച്ച് പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസിന്റെ സാന്നിദ്ധ്യത്തിൽ ജോസ് കെ.മാണി എം.പിയാണ് നിർവ്വഹിച്ചത്. ലൈവ് ഇവന്റുകൾ തത്സമയം കാണുന്നതിനും പ്രേക്ഷകരുടെ സമയത്തിനും സൗകര്യത്തിനും അനുയോജ്യമായ രീതിയിൽ ഏത് നേരത്തും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനും ആപ്പ് ഒരുപോലെ സഹായകമാകും.

ലോക കേരള സഭയോടനുബന്ധിച്ചു ബഹു. മുഖ്യമന്ത്രി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം, നോർത്തമേരിക്കയിലെ ഏറ്റവും പ്രെസ്റ്റീജിയസ് ആയി കരുതുന്ന കേരള സെന്റർ ന്യൂയോർക്കിന്റെ മാധ്യമരംഗത്തെ (ഏഷ്യാനെറ്റ്) മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്, ന്യൂ യോർക്ക് നാസാ കൗണ്ടി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം, ന്യൂ ജേഴ്‌സി ബെർഗെൻ കൗണ്ടി ഏർപ്പെടുത്തിയ എക്സെലൻസ് ഇൻ മീഡിയ അവാർഡ്, നമ്മളെ വിട്ടു പോയ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനിൽ നിന്നും തിരുവന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് 'അമേരിക്ക ടുഡേ' എന്ന പ്രോഗ്രാമിന് പ്രത്യേക പുരസ്‌കാരം, നിരവധി തവണ ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ എന്നീ ദേശീയ സംഘടനകളുടെ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട് .

ഭാര്യ ആൻസി വേണി ഈശോ, അമ്മ അച്ചാമ്മ ഈശോ, മക്കൾ ജിതിൻ, ജെലിണ്ട, ജോനാഥൻ. ന്യൂ ജേഴ്‌സി ബെർഗെൻഫീഡിൽ താമസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest