advertisement
Skip to content

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മ നിലനിർത്താൻ ഫൗണ്ടേഷൻ രൂപീകരിച്ചു

ന്യൂയോർക്ക് : കാൽ നൂറ്റാണ്ടുകാലത്തിലധികം അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി, ജോസച്ചന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു" രൂപം നൽകി. നോൺ പ്രോഫിറ്റ് ഓർഗനൈസഷനായി ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു, 501(C ) (3) സ്റ്റാറ്റസും ഉടൻ ലഭിക്കും.
ഷോളി കുമ്പിളുവേലിയാണ് ഫൗണ്ടേഷൻ ചെയർമാൻ. ബിജു കാപ്പുകാട്ടിൽ (വെർജീനിയ) സെക്രട്ടറിയായും, ജോസഫ് കാഞ്ഞമല സി.പി.എ (ന്യൂയോർക്ക് ) ട്രഷറർ ആയും പ്രവർത്തിക്കും. ഫൗണ്ടേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താഴെ പറയുന്നവർ അംഗങ്ങളായ ഡയറക്ടർ ബോർഡിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ടോം പെരുമ്പായിൽ (സോമർസെറ്റ്, ന്യൂജേഴ്‌സി)
ബാബു ജോസഫ് സി.പി.എ. (പാറ്റേഴ്സൺ , ന്യൂജേഴ്‌സി)
ജേക്കബ് ചൂരവടി (റോക്‌ലാൻഡ്, ന്യൂയോർക്ക്)
പൈലപ്പൻ കണ്ണൂക്കാടൻ (ഷിക്കാഗോ)
ടോം തോമസ് (സ്റ്റാറ്റൻ അയലൻഡ്, ന്യൂയോർക്ക്)
ലാലി കളപ്പുരക്കൽ (ലോങ്ങ് അയലൻഡ്, ന്യൂയോർക്ക്)
ഷേർലി അടാട്ട് (ബ്രോങ്ക്സ്, ന്യൂയോർക്ക്)
ജോൺ വാളിപ്ലാക്കൽ (ബ്രോങ്ക്സ്, ന്യൂയോർക്ക്)
രണ്ടു വർഷമാണ് ഡയറക്ടർ ബോർഡിൻറെ കാലാവധി.

ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സഹായം എത്തിക്കുക, അതുപോലെ വൃക്ക രോഗികൾക്ക് ചികിത്സാ സഹായം നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. കൂടാതെ, വർഷംതോറും ജോസച്ചൻറെ ഓർമ്മയാചരണവും ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും
1945 മെയ് 30 -)O തീയതി കണ്ടത്തിക്കുടി ജോൺ - ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ . ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ അർബൻ യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കി, 1971 മാർച്ച് 27 -)o തീയതി വത്തിക്കാനിൽവച്ചു കർദ്ദിനാൾ ആഗ്നെലോ റോസ്സിയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
1973 ൽ കേരളത്തിൽ തിരിച്ചെത്തി. തലശ്ശേരി - മണിമൂളി ഇടവകയിൽ അസിസ്റ്റൻറ് വികാരിയായി ശുശ്രൂഷ ആരംഭിച്ച ജോസച്ചൻ , കൽപറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ, കൂനൂർ , ബാർലിയർ, വറുവൻകാടു എന്നിവിടങ്ങളിൽ ഇടവകകൾ സ്‌ഥാപിക്കുകയും വികാരിയായി ശുശ്രൂഷ ചെയ്യുകയും ചെയ്തു.

തലശ്ശേരി- മാനന്തവാടി രൂപതകളിലെ വിവിധ അദ്ധ്യാത്‌മിക മേഖലകളിലും ജോസച്ചൻ പ്രവർത്തിച്ചിട്ടുണ്ട് . മാനന്തവാടി സെന്റ്‌ ജോസഫ്'സ് പ്രസ് മാനേജർ, മാനന്തവാടി രൂപതയുടെ ചാൻസലർ , സൺഡേ സ്‌കൂൾ ഡയറക്ടർ , ഫാമിലി അപ്പസ്തോലേറ്റിന്റെ ഡയറക്ടർ , സെന്റ്‌ ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ, തൂങ്കുഴി പിതാവിൻ്റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്തട്ടുണ്ട്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി, സിനഡ് തീരുമാന പ്രകാരം 1995 ൽ അമേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, തുടക്കത്തിൽ ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നൽകുകയും, തുടർന്നു ന്യൂ ജേഴ്സിയിലേയും, ന്യൂയോർക്കിലേയും വിവിധ സ്‌ഥലങ്ങളിലും സീറോ മലബാർ വിശ്വാസികളെ സംഘടിപ്പിക്കുകയും ഇടവകകൾ സ്‌ഥാപിക്കുകയും ചെയ്യ്തു . 2002 മാർച്ച് മാസം ന്യൂയോർക്കിലെ ബ്രോക്സിൽ സെൻറ് തോമസ് സീറോ മലബാർ ഇടവക സ്‌ഥാപിക്കുകയും, 2020 ൽ റിട്ടയർ ആകുന്നതുവരെ ബ്രോങ്ക്സ് ഫൊറോനാ ഇടവക വികാരിയായി ശുശ്രുഷ ചെയ്തു. ന്യൂ യോർക്കിലും കണക്‌റ്റിക്കെട്ടിലും വിവിധ സ്‌ഥലങ്ങളിൽ സീറോ മലബാർ ഇടവകയും, മിഷനുകളും സ്‌ഥാപിക്കാനും ജോസച്ചൻ മുൻകൈ എടുത്തു. ഇക്കാലയളവിൽ കലശലായ വൃക്ക രോഗം പിടിപെടുകയും രണ്ടു പ്രാവശ്യം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയനാനുകയും ചെയ്തു. റിട്ടയർ ആയതിനുശേഷം നാട്ടിലും അമേരിക്കയിലുമായി വിശ്രമ ജീവിതം നയിച്ചുവന്ന ജോസച്ചൻ, 2024 ഡിസംബർ 21-)0 തീയതി ന്യൂയോർക്കിൽ നിര്യാതനായി.
നാട്ടിലും അമേരിക്കയിലുമായി അമ്പത്തിയഞ്ചു വർഷക്കാലം സിറോ മലബാർ വിശ്വാസികൾക്കായി തൻ്റെ ജീവിതം സമർപ്പിക്കുകയും, അമേരിക്കയിലെ സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകുകയും ചെയ്ത, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യവും ദീപ്തവുമായ ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തേണ്ടത് ഓരോ വിശ്വാസികളുടേയും കടമയാണ്.
ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയുവാനും, അതുമായി സഹകരിക്കാനും താല്പര്യമുള്ളർ താഴെ പറയുന്നവരെ ബന്ധപ്പെടുക :

ഷോളി കുമ്പിളുവേലി - 914 330 6340
ജോസഫ് കാഞ്ഞമല - 917 596 2119
ബിജു കാപ്പുകാട്ടിൽ - 804 550 8494

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest