വാഷിംഗ്‌ടൺ ഡി സി:ഗ്രീൻ കാർഡും എച്-1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് പറഞ്ഞു.
"എച്-1 ബി ഭീകരമാണ്," അദ്ദേഹം ഫോക്സ് ന്യൂസിൽ പറഞ്ഞു. "അത് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഞാൻ. ഞങ്ങൾ അതു മാറ്റും. ഗ്രീൻ കാർഡും മാറ്റും.
"അതാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്. ഈ രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ മാത്രം കൊണ്ടുവരും. ആ മാറ്റത്തിനു കാലമായി."
'ഗോൾഡ് കാർഡ്' പ്രോഗ്രാം കൊണ്ടു വരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. $5 മില്യൺ മുടക്കി കാർഡ് വാങ്ങുന്നവർക്കു യുഎസിൽ സ്ഥിരതാമസം ലഭ്യമാവും.
ഈ പരിപാടിയിൽ ഒട്ടേറെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നു ലുട്നിക് അവകാശപ്പെട്ടു. 250,000 പേർ കാത്തു നിൽക്കുന്നുണ്ട്. അതിൽ നിന്നു $1.25 ട്രില്യൺ വരുമാനം പ്രതീക്ഷിക്കുന്നു.
വിദേശത്തു നിന്നു മികവുള്ള ജീവനക്കാരെ കൊണ്ടു വരാൻ യുഎസ് കമ്പനികൾ ഉപയോഗിക്കുന്ന എച്-1 ബി പ്രോഗ്രാമിനു ട്രംപ് ജനുവരിയിൽ പിന്തുണ നൽകിയിരുന്നു. രാജ്യത്തിന് ആവശ്യമുള്ള മികച്ച ജോലിക്കാരെയും സ്പെഷ്യലിസ്റ്റുകളെയും കിട്ടാൻ ഈ പ്രോഗ്രാം ഏറ്റവും നല്ലതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൊവാഴ്ച്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആ അഭിപ്രായം ട്രംപ് ആവർത്തിച്ചു. മികവുള്ളവരെ കൊണ്ടുവരുമ്പോൾ സമ്പദ് വ്യവസ്ഥയ്ക്കു മെച്ചം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. "അതിനു എച്-1 ബി പ്രോഗ്രാം പ്രയോജനപ്പെടും."
ആദ്യ ഭരണകാലത്തു 2016ൽ ട്രംപ് പക്ഷെ എച്-1 ബിയെ അധിക്ഷേപിച്ചിരുന്നു. ദുരുപയോഗവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന പ്രോഗ്രാം എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കൻ ജീവനക്കാർക്കു പകരം കുറഞ്ഞ ശമ്പളത്തിൽ വിദേശിയരെ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എച്-1 ബി വിസകൾക്കു നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.
