വാഷിംഗ്‌ടൺ ഡി സി :വെനസ്വേലൻ വിമാനങ്ങൾ യുഎസ് നാവിക കപ്പലുകൾക്ക് മുകളിലൂടെ പറന്ന് അപകടമുണ്ടാക്കാൻ ശ്രമിച്ചാൽ അവയെ വെടിവെച്ചിടുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. തെക്കേ അമേരിക്കയ്ക്ക് സമീപം യുഎസ് കപ്പലിന് അടുത്ത് വെനസ്വേലൻ സൈനിക വിമാനങ്ങൾ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ തവണയും പറന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
കഴിഞ്ഞ ദിവസം, മയക്കുമരുന്ന് കടത്തിയ വെനസ്വേലൻ കപ്പൽ യുഎസ് സൈന്യം ആക്രമിച്ചിരുന്നു. ഇതിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സൈനിക സംഘർഷത്തിന് ഇത് ന്യായീകരണമല്ലെന്നും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രതികരിച്ചു. ചർച്ചയ്ക്ക് എന്നും തങ്ങൾ തയ്യാറാണെന്നും എന്നാൽ തങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെനസ്വേലയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് വ്യാപകമായി എത്തുന്നുണ്ടെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 'ട്രെൻ ഡി അറാഗ്വ' എന്ന സംഘത്തിലെ അംഗങ്ങൾ അവിടെയുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, സൈനിക ഭീഷണിയിലൂടെ യുഎസ് ഭരണമാറ്റം ലക്ഷ്യമിടുകയാണെന്ന് മഡുറോ ആരോപിച്ചു. മയക്കുമരുന്ന് കടത്ത് തടയാൻ യുഎസ് സൈന്യം കരീബിയൻ മേഖലയിലെ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
