വാഷിംഗ്‌ടൺ ഡി സി :തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന തെളിവുകൾ ഹാജരാക്കിയിട്ടും, പെറുവിയൻ മാധ്യമപ്രവർത്തകരായ ഡെയ്‌വി സോറിയക്കും ഭാര്യക്കും അമേരിക്ക അഭയം നിഷേധിച്ചു. പെറുവിലെ മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ ഭരണത്തിലെ അഴിമതികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഇവർക്ക് വധഭീഷണി ഉണ്ടായത്.
ഇവരുടെ വീട്ടുപടിക്കൽ മൂന്ന് വെടിയുണ്ടകൾ അടങ്ങിയ കത്തുൾപ്പെടെ രണ്ട് വധഭീഷണികൾ ലഭിച്ചിരുന്നു. "നേതാവിനെതിരെ (മുൻ പ്രസിഡന്റ്) സംസാരിക്കുന്നത് ജീവൻ നഷ്ടപ്പെടുത്തിയേക്കാം" എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്.
അജ്ഞാത സന്ദേശങ്ങളിലൂടെയുള്ള വധഭീഷണികൾ ഒരാൾക്ക് അഭയം നൽകാൻ തക്കവണ്ണമുള്ള "പീഡനമായി " കണക്കാക്കാൻ കഴിയില്ലെന്ന് യുഎസ് ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് നിരീക്ഷിച്ചു. ഭീഷണികൾ നടപ്പിലാക്കാൻ അയച്ചവർക്ക് ഉടനടി സാധിക്കുമെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ഒരാൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതുവരെ രാജ്യം കാത്തിരിക്കണോ എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചോദിക്കുന്നു. വധഭീഷണി മാത്രം അഭയത്തിന് മതിയായ കാരണമല്ലെന്ന വിധി അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യുഎസിൽ അഭയ അപേക്ഷകൾ അനുവദിക്കുന്ന നിരക്ക് കുത്തനെ ഇടിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (2025-ൽ ഇത് വെറും 12 ശതമാനമാണ്).
തങ്ങളെ തിരിച്ചയച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് ദമ്പതികൾ ഭയപ്പെടുന്നു. നിലവിൽ ഇവർ ഈ വിധിക്കെതിരെ വീണ്ടും അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണ്