വാഷിങ്ടൺ:വെനിസ്വേലക്കാരുടെ "താൽക്കാലിക സംരക്ഷണ പദവി" അവസാനിപ്പിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു.ഇതോടെ 200,000-ത്തിലധികം വെനിസ്വേലക്കാർക്ക് അമേരിക്കയിൽ താമസിക്കാനുള്ള നിയമപരമായ അവകാശം നഷ്ടമാകും.
വെനിസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി കണക്കിലെടുത്ത് ബൈഡൻ ഭരണകൂടം 2021-ലും 2023-ലും ഈ പദവി നൽകിയിരുന്നു. എന്നാൽ, ഈ പദവി തെക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ഡിഎച്ച്എസ് പ്രസ്താവനയിൽ അറിയിച്ചു. പൊതു സുരക്ഷ, ദേശീയ സുരക്ഷ, കുടിയേറ്റ നയം, വിദേശനയം തുടങ്ങിയവ പരിഗണിച്ച് വെനിസ്വേലൻ പൗരന്മാരെ താൽക്കാലികമായി തുടരാൻ അനുവദിക്കുന്നത് അമേരിക്കയുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഡിഎച്ച്എസ് കൂട്ടിച്ചേർത്തു.
വെനിസ്വേലക്കെതിരെ യുഎസ് സൈനിക നടപടികൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തീരുമാനം. മയക്കുമരുന്ന് കടത്ത് തടയുന്നതിനും വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തെ അട്ടിമറിക്കുന്നതിനും വേണ്ടിയാണ് സൈനിക നടപടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 10-ന് താൽക്കാലിക സംരക്ഷിത പദവിക്ക് കാലാവധി അവസാനിക്കും. ഈ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, വെനിസ്വേലക്കാർക്ക് എതിരെ ഉടൻ തന്നെ കൂട്ടത്തോടെയുള്ള പുറത്താക്കലോ നാടുകടത്തലോ ഉണ്ടാകുമോ എന്നത് വ്യക്തമല്ല.
