advertisement
Skip to content

വെള്ളിയോടൻ എഴുതിയ പെണ്ണച്ചി എന്ന നോവൽ റിവ്യൂ

"അവളുടെ നാവിനും ചുണ്ടിനും ഇടയിൽ പ്രണയശലഭങ്ങൾ പാറിനടക്കുന്നുണ്ടായിരുന്നു""കവിതയുടെ ഭാവസാന്ദ്രതയിൽ അനധികൃതമായി മുഴച്ചു നിൽക്കുന്ന ഒരു അന്യഭാഷാ പദം പോലെ ക്ളീറ്റസ്" "ഭാര്യ?" "ഒരു ദുരന്തമാണ്"

"ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുക, കേവലമൊരു പുൽത്തകിട് ഇറുക്കിയെടുക്കുന്നത് പോലെ എളുപ്പമാണ്. ഓരോ വിവാഹബന്ധങ്ങളും ഇരു ദിശകളിലേക്ക് സഞ്ചരിക്കുമ്പോൾ, ദിശയറിയാതെ, നിസ്സഹായരായി വഴിയോരത്ത് നില്ക്കാൻ വിധിക്കപ്പെടുന്ന ചില ജീവിതങ്ങളാണ് എല്ലാ ജീവിതങ്ങളുടെയും ബാക്കിപത്രങ്ങൾ.'

"വിവാഹം ഒരു വ്യവസ്ഥാപിതമായ സ്ഥാപനമാണ്.ജീവിതത്തെ ആ വൃത്തത്തിനകത്ത് ഒതുക്കി നിർത്തുമ്പോൾ അപസ്വരങ്ങളില്ലാതെ പോകുന്നു. വൃത്തത്തിന് പുറത്തു കടക്കുമ്പോഴാകട്ടെ കൂട്ടം തെറ്റിയ കാട്ടാനയെപ്പോലെ ചിന്നം പിന്നം വിളിച്ച് പായുന്നു. ലക്ഷ്യങ്ങളില്ലാതെ." എല്ലായിടത്തും അനാഥമാക്കപ്പെടുന്നത് വിവാഹം എന്ന മെഷിനറിയിൽ നിർമിക്കപ്പെടുന്ന നിഷ്കളങ്കതയുടെ ബാല്യങ്ങളാണ്. അത്തരമൊരു ബാല്യത്തിന്റെ കഥയാണ് വെള്ളിയോടൻ (Velliyodan Cps) എഴുതിയ പെണ്ണച്ചി എന്ന നോവൽ പറയുന്നത്.

തപ്പു. അതാണവന്റെ പേര്. അവന് അമ്മയോടും അച്ഛനോടും ഇഷ്ടമാണ്. ഫെമിനിസ്റ്റും കവിയുമായ അമ്മയും ആണധികാരങ്ങൾ ഉപയോഗിക്കാൻ മടിക്കുന്ന ഒരച്ഛനും അവനുണ്ട്. വേർതിരിവിന്റെ വേലിക്കെട്ടുകളിൽ അവൻ അമ്മയോടൊപ്പമാണ് താമസം. അച്ഛന്റെ കൂടെ കളിക്കണമെന്നും അച്ഛൻ പറയുന്ന കഥകൾ കേൾക്കണമെന്നുമെല്ലാം അവനാഗ്രഹമുണ്ട്. പക്ഷെ, അമ്മ അതിന് ഒട്ടും സമ്മതിക്കുന്നില്ല. ഒരു പക്ഷെ, തനിക്കാരുമില്ലാതെയായിപ്പോകുമോ എന്ന അനിശ്ചിതത്വമാകാം സുചല എന്ന അമ്മയെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്.

തപ്പുവിന്റെ അമ്മ ഒരു സാധാരണ സ്ത്രീയല്ല. വളരെ എജ്യൂക്കേറ്റഡും മാന്യനുമാണ് തന്റെ ഭർത്താവ് നന്ദനെന്ന് അവൾക്കറിയാം. അമാന്യമായ ഒരു വാക്ക് പോലും അയാൾ ഉരിയാടാറില്ല. ഒരിക്കൽ പോലും ദേഹോപദ്രവം ഏല്പിച്ചിട്ടുമില്ല. പക്ഷെ, തന്റെ അസ്തിത്വം നഷ്ടപ്പെടുത്താൻ അവൾ തയ്യാറല്ല. "സുചല നന്ദൻ എന്ന് പേര് വെച്ചാൽ, നിങ്ങളെന്നെ വിട്ട് പോകുമ്പോൾ ഞാൻ വീണ്ടും പേര് മാറ്റേണ്ടി വരില്ലേ. അച്ഛനുമായുള്ള ബന്ധം മുറിച്ചു മാറ്റാൻ പറ്റില്ലല്ലോ." എന്നവൾ ചോദിക്കുന്നുണ്ട്. ഭർത്താവിന്റെ മേൽ തനിക്കൊരു മേൽക്കൈ ഉണ്ടെന്നത് അവളുടെ ഒരു തോന്നൽ മാത്രമായിരുന്നില്ല. "എല്ലാ വേദനകളെയും ദുഃഖങ്ങളെയും അവൾ ഒറ്റ ദേഹം കൊണ്ട് നേരിട്ടു. എന്നാൽ നന്ദനാകട്ടെ വേദനകളെ ചാരി വെക്കാൻ ഒരിടം തേടുകയായിരുന്നു. നന്ദൻ അന്നും അങ്ങനെത്തന്നെയായിരുന്നു. അവളെക്കാൾ ദുർബലൻ." തന്റെ അധീശത്വം നഷ്ടപ്പെട്ടു പോകുമെന്നൊരു ഭയം ഉടലെടുത്തത് അവളെ ഉലച്ചു. ഇതുവരെയും വിധേയപ്പെട്ടു നിൽക്കുന്ന നന്ദൻ ആ വിധേയത്വം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. പുരുഷാധിപത്യത്തിന്റെ വിത്തുകൾ അയാളിൽ മുളച്ച് തുടങ്ങിയിരിക്കുന്നു എന്ന ചിന്തമാത്രം മതിയായിരുന്നു അവളിലെ ഫെമിനിസ്റ്റിനെ ഉണർത്താൻ. ഭർത്താവിന് ഒരിക്കലും ഒരു പെണ്ണിന്റെ സത്വബോധം അംഗീകരിക്കാൻ കഴിയില്ല എന്നവൾ വിധിയെഴുതുന്നു. ഉള്ളിന്റെ ഉള്ളിൽ അവൾ സത്യസന്ധയും നിഷ്കളങ്കയുമാണ്. പക്ഷെ, അവൾ ചെന്നു വീഴുന്നത് ഫെമിനിസ്റ്റ് ആശയങ്ങളിലേക്കും ഡിജിറ്റൽ ലോകത്തെ കപടസൗഹൃദങ്ങളിലേക്കുമാണ്.

അനിശ്ചിതത്വത്തിന്റെ നാളുകൾക്കൊടുവിൽ ജീവിതത്തിന് അത്താണിയായി മറ്റൊരാൾ വരുമെന്ന് പ്രതീക്ഷിച്ചപ്പോൾ സുചല അയാളോട് പറഞ്ഞു. "നിന്റെ വേദനകൾ നിന്നിൽ നിന്നും എന്നിലേക്ക് സ്വയം സഞ്ചരിക്കുന്നു. നീ അവളെ നിയമപരമായും ഹൃദയം കൊണ്ടും ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ ഞാൻ നിന്നോടൊപ്പം ചേരാനും തയ്യാറാണ്." പക്ഷെ അവളൊരു കുരുക്കിൽ അകപ്പെടുകയായിരുന്നോ? അവളിലെ സ്വാതന്ത്രയാകാൻ കൊതിക്കുന്ന സ്ത്രീക്ക് എന്ത് സംഭവിക്കും? എന്താണ് ഭാവി അവർക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്? തപ്പുവിന് അവന്റെ ജീവിതം വീണ്ടു കിട്ടുമോ എന്നിങ്ങനെയുള്ള ആകാംക്ഷ നിറച്ചുള്ള ചോദ്യങ്ങൾ നോവൽ വായിക്കുന്നവർക്കായി മാറ്റി വെച്ചിരിക്കുന്നു.

ഒറ്റയിരുപ്പിൽ വായിച്ചു പോകാവുന്ന നോവൽ എന്നതാണ് പെണ്ണച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചെറിയ പുസ്തകം. പിടിച്ചിരുത്തുന്ന കഥയും എഴുത്തും. കഥാപാത്രങ്ങൾക്ക് വേണ്ടി തുടിക്കുന്ന മനസ്സ് വായനക്കാരിൽ സൃഷ്ടിക്കുന്ന ജീവിത സന്ദർഭങ്ങൾ വായനയെ ഹൃദ്യമാക്കുന്നു.

ഈ നോവലിൽ ജീവിതം മാത്രമേയുള്ളൂ. കണ്ണ് തുറന്നു നോക്കിയാൽ നമുക്ക് ചുറ്റും ഈ കഥാപാത്രങ്ങളെ കാണാം. ഒന്നല്ല, ഒട്ടേറെ. ചുറ്റും നോക്കുമ്പോൾ കാമുകനു വേണ്ടി ലക്ഷക്കണക്കിന് രൂപ ക്രെഡിറ്റ് കാർഡുകളിൽ നിന്നെടുത്ത് തിരിച്ചടക്കാനാവാതെ ജയിലിൽ കിടന്ന ഫിലിപ്പീനി സഹപ്രവർത്തക എനിക്കുണ്ട്. ഫെമിനിസത്തിന്റെയും വിപ്ലവത്തിന്റെയും അഗ്നിവലകളിൽ കുടുങ്ങി, സഹപ്രവർത്തകരുടെ കപടമുഖങ്ങൾ വെളിവാകുമ്പോൾ തിരിച്ചറിവുകളുടെ മി ടൂ കളും വിവാഹമോചനത്തിന്റെ അനാഥത്വം അനുഭവിക്കുന്ന ബാല്യങ്ങളും ഇടയ്ക്കിടെ വായനയിലും കാഴ്ചയിലുമൊക്കെ വന്നു പോകുന്നുണ്ട്. വിധിയുടെ മാരക പ്രഹരത്തിൽ പകച്ചു പോകുന്ന ജീവിതങ്ങളുമുണ്ട്. അതെ, ഈ നോവൽ നുണയോ നേരോ അല്ല. ജീവിതം മാത്രമാണ്.

സാമൂഹ്യമാധ്യമങ്ങൾ വ്യക്തി ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഒരു ഇരയാണ് സുചല. ഈ സാമൂഹ്യമാധ്യമങ്ങളുടെ പൊയ്‌മുഖത്തെ നോവലിസ്റ്റ് നന്നായി പരിഹസിക്കുന്നുണ്ട്. അതിന്റെ സ്വാധീനത്തെ എടുത്തു കാട്ടുന്നുണ്ട്. നോവലിൽ നിന്നുള്ള ചില വാചകങ്ങൾ ചേർക്കുന്നു.

"ഹാൾ നിറയെ യുവാക്കൾ. സ്ത്രീകളുടെ എണ്ണം തുലോം കുറവായിരുന്നു. ഫേസ്ബുക്കിലെ സൗന്ദര്യശാസ്ത്രത്തിന്റെ ഇരകൾ."
"ഒടുക്കം ആൺയുവത്വങ്ങളൊക്കെയും അവളോട് ചേർന്ന് നിന്ന് സെൽഫിയുടെ ചങ്ങലകൾ തീർത്തു. ഒക്കെയും ഫേസ്ബുക്കിൽ ജീവൻ വെക്കാനുള്ളവ."
"മുഖപുസ്തകത്തിന്റെ താളുകളിൽ അവനോടൊപ്പമുള്ള സെൽഫികൾ അപ്‌ലോഡ് ചെയ്ത് കൊണ്ടായിരുന്നു അവൾ സ്നേഹം പ്രകടിപ്പിച്ചിരുന്നത്."
"അവൾക്ക് മകനോടുള്ള സ്നേഹത്തിന്റെ ആഴം വാക്കുകളിൽ നിന്നും വേർതിരിച്ചെടുത്ത് ഫേസ്ബുക്കിലെ ഫോളോവേര്സിന്റെയൊക്കെ ഹൃദയം മുറിഞ്ഞു."

"അമ്മയുടെ പോസ്റ്റിന് കുറെ ലൈക് കിട്ടുമല്ലോ. അച്ഛന്റെതിന് തീരെ കുറവാണല്ലോ. അവൻ സംശയം മറച്ച് വെച്ചില്ല.".......കാക്കയെന്താ കരുതിരിക്കുന്നത് എന്ന് ചോദിക്കുന്ന പ്രായമാണ്. മുതിർന്നവർ നൽകുന്ന ഉത്തരങ്ങളാണ് അവരുടെ അറിവ്.
"ഉറങ്ങിക്കിടന്ന തപ്പുവിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ കുത്തിയിറക്കി. ഗൾഫിലെ ജോലിഭാരം ചൂഷണം ചെയ്യപ്പെടുന്ന പെണ്ണുടൽ. മൂന്ന് വയസ്സുകാരന്റെ ജന്മദിനത്തിന് പോലും പങ്കെടുക്കാൻ കഴിയാത്ത അമ്മയുടെ മുറിവേറ്റ ഹൃദയം. പ്രവാസത്തിന്റെ വേദന. മകന്റെ ജന്മദിനം പോലും കവർന്നെടുക്കുന്ന സ്നേഹരഹിതനായ ഭർത്താവ്."

കമന്റുകൾക്കൊക്കെയും ഉറക്കമൊഴിച്ച് അവൾ മറുപടി നൽകിക്കൊണ്ടിരുന്നു. വേദനിക്കുന്ന അമ്മയുടെ മറുപടി.

സ്ത്രീ വിമോചനമെന്നത് സ്ത്രീകൾ മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കലാണോ അതോ സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കലാണോ, സ്ത്രീകളെ കൈ പിടിച്ചു കയറ്റലാണോ എന്ന് നിശ്ചയം പോരാത്ത കഥാപാത്രമായാണ് സുചലയെ നോവലിസ്റ്റ് വരച്ചു കാണിക്കുന്നത്. ചില നോവൽ വരികൾ അത് സാക്ഷ്യപ്പെടുത്തുന്നു.

"സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശം തനിക്ക് സ്വന്തമാക്കണം."
"സ്ത്രീകളെ മുഴുവൻ പുരുഷന്റെ ആകർഷണ വലയത്തിൽ നിന്നും പുറത്തെത്തിച്ച്, ശക്തമായ ഒരു സ്ത്രീ സമൂഹം കെട്ടിപ്പടുക്കണം."
"സ്വാതന്ത്ര്യത്തിന് അതിരുകളില്ല നന്ദേട്ടാ. എനിക്ക് പോകണം. അതിരുകളില്ലാത്ത ആകാശത്തിലേക്ക്. നിങ്ങൾക്കറിയില്ലെ ഞാനൊരു ഫെമിനിസ്റ്റാണെന്ന്."

"ഹേ സ്ത്രീജനങ്ങളെ, പുരുഷന് നല്കാൻ കഴിയുന്ന അനുഭൂതികളൊക്കെയും നമുക്ക് സ്വയം അനുഭവിപ്പിക്കാൻ കഴിയും. പിന്നെന്തിന് നാം പുരുഷ ലോകത്തെ ഭയപ്പെടണം? നാം സ്വയം

രതിയനുഭവിക്കുക. പുരുഷന്റെ ആശ്രിതത്വത്തിൽ നിന്നും മുക്തമാവുക."

"നമ്പർ ആവശ്യപ്പെട്ട് സന്ദേശമയച്ച് നിമിഷങ്ങൾക്കകം നമ്പർ കിട്ടി. ഹൊ! എന്തൊരു വേഗം. അവളോർത്തു. എല്ലാ ആണുങ്ങളും ഇങ്ങനെയാ. സൗഹൃദത്തിന്റെ തേരിലേറി സ്ത്രീകൾ ഒരിഞ്ചു പുരുഷനിലേക്ക് അടുക്കുമ്പോൾ, കാമത്തിന്റെയും പ്രേമത്തിന്റെയും ആകാശവണ്ടിയിൽ കയറി മൈലുകളോളം അവർ പാഞ്ഞടുക്കും. ചുണ്ടിൽ ഒലിപ്പിച്ച് കൊണ്ട്. അവർ എത്ര ഉന്നതരായാലും.

വൃത്തികെട്ട ജന്തുക്കൾ. പുരുഷനോളം നികൃഷ്ടമായി മറ്റൊരു ജീവിവർഗ്ഗം ഈ ഭൂമിയിലില്ലെന്ന് അവൾക്ക് തോന്നി. എന്നാൽ ലോകം അവരുടെ കൈയിലാണ്. അതിന്റെ ഉത്ഭവനാളുകൾ മുതൽ ഇന്നോളം അങ്ങനെ തന്നെ."

പക്ഷെ, സുചലയുടെ ഈ മുഖം ഒരു മാസ്ക് മാത്രമാണെന്ന് മറ്റൊരിടത്ത് എടുത്തു പറയുന്നുമുണ്ട്. "നിശ്ചയങ്ങളിൽ നിന്ന് പിറകോട്ട് പോകുന്നത് തന്നെപ്പോലുള്ള ഫെമിനിസ്റ്റ് ചിന്താഗതിക്കാർക്ക് ഉചിതമല്ല. അങ്ങനെ സംഭവിച്ചാൽ നാളെ താൻ ചോദ്യം ചെയ്യപ്പെടും." എന്ന ചിന്തയാണ് അവളെ അവിടെ പിടിച്ചു നിർത്തുന്നത്. കാപട്യത്തിന്റെ ദുഷ്ടലാക്കുള്ളവർ കൊരുക്കുന്ന മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിയും കരളലിയിക്കുന്ന കള്ളക്കഥകൾ വിശ്വസിച്ചും മായാ വലയിലേക്ക് ചാടാൻ വെമ്പി നിൽക്കുന്ന ഇരകളോട് നോവലിസ്റ്റ് നൽകുന്ന ഒരു മുന്നറിയിപ്പാണ് പെണ്ണച്ചി.
"ഒരിടത്ത് സ്ത്രീ വേട്ടയാടപ്പെടുമ്പോൾ മറ്റൊരിടത്ത് പുരുഷൻ വേട്ടയാടപ്പെടുന്നു. ഒരിടത്ത് പുരുഷൻ വേട്ടക്കാരനാവുമ്പോൾ മറ്റൊരിടത്ത് സ്ത്രീ വേട്ടക്കാരിയാവുന്നു." ഇവിടെ സ്ത്രീയും പുരുഷനുമില്ല, ഇരയും വേട്ടക്കാരുമേയുള്ളൂ എന്നാണ് നോവലിസ്റ്റിന്റെ നിലപാട്.

ഭാഷ ലളിതം സുന്ദരം. ആഖ്യാനം നേർ രേഖയിൽ. വായന എളുപ്പവും ലളിതവും. ഇടയിൽ താഴെ ചേർത്തത് പോലുള്ള ലളിത സുന്ദര കവിത തുളുമ്പുന്ന ചില വരികളും കണ്ടെടുക്കാം.

"അവളുടെ നാവിനും ചുണ്ടിനും ഇടയിൽ പ്രണയശലഭങ്ങൾ പാറിനടക്കുന്നുണ്ടായിരുന്നു"
"കവിതയുടെ ഭാവസാന്ദ്രതയിൽ അനധികൃതമായി മുഴച്ചു നിൽക്കുന്ന ഒരു അന്യഭാഷാ പദം പോലെ ക്ളീറ്റസ്"
"ഭാര്യ?" "ഒരു ദുരന്തമാണ്"

"മനുഷ്യന്റെ എല്ലാ അഹംബോധങ്ങൾക്കും മേലുള്ള ദൈവത്തിന്റെ കണ്ണീരാണീ പ്രളയമെന്ന് തോന്നിപ്പോകുന്നു."
നോവലിസ്റ്റ് ശ്രദ്ധിക്കേണ്ടിയിരുന്ന, അല്ലെങ്കിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ നോവൽ കൂടുതൽ നന്നാവുമായിരുന്ന ചില കാര്യങ്ങൾ കൂടെ ചേർക്കട്ടെ.
നന്ദനും സുചലയുമായുള്ള വേർപിരിയലിന്റെ യഥാർത്ഥ കാരണം നോവലിസ്റ്റ് പറഞ്ഞില്ലെന്ന് തോന്നി. കാരണം, അവർ തമ്മിൽ ഒരുമിച്ചു താമസിക്കുമ്പോഴേ നന്ദന്റെ ഫേസ്ബുക് സുചല ബ്ലോക്ക് ചെയ്യുന്നുണ്ട്. അതിന്റെ കാരണം പറയുന്നില്ല. കൂടാതെ, വേർ പിരിയലിന് പറയുന്ന കാരണം അത്ര വിശ്വസനീയവുമല്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, തപ്പുവിന്റെ അമ്മയുമായുള്ള ബന്ധത്തെ നിർവചിക്കാൻ നോവലിസ്റ്റിനായില്ല എന്നതിലാണ്. മകനോട് അമ്മക്കുള്ള സ്നേഹം തന്നെയാണ് തപ്പുവിനെ കൂടെ കൂട്ടാൻ സുചലയെ പ്രേരിപ്പിക്കുന്നത്. അല്ലാത്ത പക്ഷം വിവാഹത്തിന് പുറത്തേക്ക് പോകുന്ന സ്ത്രീ ബാധ്യതകളില്ലാതെ പോകാനാണ് ശ്രമിക്കുക. രോഗാവസ്ഥയിൽ തപ്പു അച്ഛനെ മാത്രം പ്രതീക്ഷിച്ചു എന്നത് വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ നോവലിസ്റ്റിനായിട്ടില്ല. കൂടാതെ, സുചലയെ ഫെമിനിസത്തിലേക്ക് നയിച്ച കാരണങ്ളെപ്പറ്റി (അതുണ്ടാവും) സൂചന നൽകുന്നില്ല. നന്ദന്റെ മനസ്സിലേക്കും നോവലിസ്റ്റ് അല്പം യാത്ര ചെയ്യേണ്ടിയിരുന്നെന്ന് തോന്നി. ഒരു ഭൗതികവാദിയെ ആത്മീയമാർഗ്ഗത്തിലേക്ക് കൊണ്ട് വന്നത് അല്പം ധൃതി പിടിച്ചായോ എന്നും സംശയം തോന്നി. ഇങ്ങനെ, കഥാപാത്രങ്ങളുടെ മനസ്സിലേക്കുള്ള യാത്രയിലും സന്ദർഭങ്ങളുടെ നിർമ്മാണത്തിലും അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ നോവൽ അടുത്ത ഒരു തലത്തിലേക്ക് ഉയരുമായിരുന്നു.

ഒരു തുടക്കക്കാരന്റെ യാതൊരു പതറിച്ചയുമില്ലാതെ, എങ്ങനെ വായനക്കാരെ കൈയ്യിലെടുക്കാം എന്ന് ശ്രീ വെള്ളിയോടൻ ആദ്യ നോവലിൽ തന്നെ കഴിവ് തെളിയിക്കുന്നു. തുടർച്ചയായി കഥകൾ എഴുതിക്കൊണ്ടിരിക്കുന്ന വെള്ളിയോടൻ കഥാ എഴുത്തിന്റെ സ്ഥിരം ശൈലിയെ നോവൽ രചനയിൽ പൂർണ്ണമായും മാറ്റി നിർത്തി നോവലിന് യോജിച്ച ഭാഷയും അവതരണവും തിരഞ്ഞെടുത്തിരിക്കുന്നു എന്നത് സന്തോഷകരമാണ്.

"രണ്ടുപേരും ഇരുവഴികൾ തേടിയാൽ അനാഥമാക്കപ്പെടുന്നത് തപ്പുവിന്റെ ബാല്യവും കൗമാരവുമാണ്...അവന്റെ അനാഥമാക്കപ്പെടുന്ന ബാല്യത്തിന് പകരം നല്കാൻ തങ്ങൾ രണ്ടുപേരുടെയും ഈ ജന്മം മതിയാവുകയില്ല." വായനക്കാരിൽ ചിന്തകൾ ബാക്കി വെക്കുന്ന നോവലാണ് പെണ്ണച്ചി.

പ്രസാധനം - ഒലിവ് ബുക്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest