ന്യൂയോര്ക് : വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചു. ലഹരിക്കടത്ത്, ആയുധ ഇടപാട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
ശനിയാഴ്ച പുലർച്ചെ അമേരിക്കൻ സൈനിക താവളത്തിലെത്തിച്ച മഡുറോയെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (DEA) ഓഫീസിൽ ഹാജരാക്കി കുറ്റപത്രം സമർപ്പിച്ചു. പീ ഡിഡി, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ തുടങ്ങിയ പ്രമുഖരെ പാർപ്പിച്ചിട്ടുള്ള അതേ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
മഡുറോയുടെ അറസ്റ്റിനെത്തുടർന്ന് തലസ്ഥാനമായ കാരക്കാസിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഒരു വിഭാഗം ജനങ്ങൾ ആഘോഷിക്കുമ്പോൾ, സർക്കാർ അനുകൂലികൾ ഇതിനെ 'തട്ടിക്കൊണ്ടുപോകൽ' എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു.
അമേരിക്കൻ വ്യോമാക്രമണത്തിൽ വെനസ്വേലയിലെ പ്രധാന സൈനിക കേന്ദ്രമായ 'ഫ്യൂർട്ടെ ടിയുണ'യിലെ ആറോളം കെട്ടിടങ്ങൾ തകർന്നതായി ബിബിസി വെരിഫൈ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
മഡുറോയെയും ഭാര്യയെയും വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കും.