advertisement
Skip to content

വികസനത്തിന്റെ സ്വാദ് ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വികസനത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും ഓരോ കുടുംബത്തിനും ആസ്വദിക്കാൻ കഴിയണം എന്നതാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്--ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മുൻപ് ശരാശരി കേരളീയൻ കടുത്ത നിരാശയിൽ ആയിരുന്നു. ഒന്നും ഇവിടെ നടക്കില്ല എന്ന നിരാശ. അനുവദിച്ചുകിട്ടിയ പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏഴു വർഷം മുൻപ് സംഭവിച്ച മാറ്റങ്ങൾ ജനത്തിന് കണ്ടറിയാം. ഒരിക്കലും നടക്കില്ല എന്ന് കരുതി ഓഫീസ് പൂട്ടിപ്പോയതായിരുന്നു ഗെയിൽ പൈപ്പ്‌ലൈൻ അധികൃതർ. ആ പൈപ്പ്‌ലൈനിലൂടെ മംഗലാപുരത്തേക്ക് വാതകം എത്തി, നമ്മുടെ അടുക്കളയിൽ പോലും പൈപ്പ് വഴി പാചകവാതകം എത്തി. കൊച്ചി-ഇടമൺ പവർ ലൈൻ യാഥാർഥ്യമായി. അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ പൊതുവിദ്യാലയങ്ങളിൽ പുതുതായി 10 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ ചേർന്നു. ആശുപത്രികളിൽ മരുന്നില്ല, ഡോക്ടർമാരില്ല, നഴ്സുമാരില്ല, സൗകര്യങ്ങൾ ഇല്ല എന്ന പതിവ് അവസ്ഥക്ക് മാറ്റം വന്നു. പൊതുവിൽ നല്ല മാറ്റങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായി--മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഞെരുക്കത്തിലൂടെ സംസ്ഥാനത്തെ പ്രയാസപ്പെടുത്തിയിട്ടും ഒരു മേഖലയിലും കേരളം പിന്നാക്കം പോയില്ല. എല്ലാ രംഗങ്ങളിലും നല്ല രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.

നവകേരള സദസ്സിന് വന്നുചേരുന്ന വൻ ജനക്കൂട്ടം സർക്കാരിന് കൂടുതൽ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒരു പ്രതിസന്ധിക്ക് മുന്നിലും നാം തളരുകയോ തകരുകയോ ഇല്ല. ജനങ്ങളുടെ ഐക്യവും ഒരുമയും ഉത്സാഹവും ഉയർത്തിപ്പിടിച്ചു നാം നവകേരളത്തിലേക്ക് ചുവടുകൾ വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ലൈഫ് മിഷന് വേണ്ടി സൗജന്യമായി ഒരേക്കർ ഭൂമി നൽകിയ അഡ്വ എ ഗോപാലൻ നായർ, 60 സെന്റ് നൽകിയ കോട്ടോടിയിലെ ആലീസ് ജോസ് എന്നിവരെ വേദിയിൽ മുഖ്യമന്ത്രി അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest