advertisement
Skip to content

അബിൻ പി സി എഴുതിയ "വോട്ട് ഫോർ ഹെവൻ" നോവൽ റിവ്യൂ

"സത്യായിട്ടും സാർ...ഞാൻ വേവിക്കാത്ത മീനൊക്കെ പൂച്ചയ്ക്ക് തന്നെയാ കൊടുക്കാറുള്ളത്...എന്നിട്ടും അവറ്റകൾ അടുക്കളയിൽ കയറി കട്ട് തിന്നാറുണ്ട് സാർ..."

സ്വർഗ്ഗലോകത്തേക്ക് പോകാൻ കുറുക്കുവഴികളുണ്ടോ? ദൈവത്തിന് വേണ്ടിയെന്ന് പറഞ്ഞു മനുഷ്യൻ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടി തന്നെയാണോ? സ്വർഗ്ഗത്തിലേക്ക് ആളെ എടുക്കുന്നത് വോട്ടിംഗ് സമ്പ്രദായത്തിലൂടെയാണോ? ഒരു വട്ടം സ്വർഗ്ഗത്തിൽ പോയി വരാൻ അവസരം കിട്ടിയാൽ നാം ഇപ്പോൾ ജീവിക്കുന്നത് പോലെത്തന്നെയാണോ ജീവിക്കുക? ഇത് പോലെ രസകരവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ വായനക്കാരെ വഴി നടത്തി സമകാലീന ഭാരത പശ്ചാത്തലത്തിൽ ഒരു പ്രണയകഥയുടെ വിധി നിർണ്ണയിക്കുന്ന നോവലാണ് അബിൻ പി സി Abin Pc എഴുതിയ "വോട്ട് ഫോർ ഹെവൻ".

വിഷയങ്ങളിലെ വൈവിധ്യങ്ങളെക്കാൾ രചനയിലെ പരീക്ഷണങ്ങളാണ് ആധുനിക നോവലിന്റെ മുഖമുദ്ര. ശുദ്ധമായ ആക്ഷേപഹാസ്യവും ശക്തമായ പ്രമേയാവതരണ രീതിയും നോവലിന്റെ വിവിധ ഭാഗങ്ങളിലായി ഇഴ ചേർത്താണ് അബിൻ വോട്ട് ഫോർ ഹെവൻ എഴുതിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് അധ്യായങ്ങൾ വായനക്കാരെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കും. ഈ രീതിയിൽ നോവൽ മുഴുവൻ എഴുതിയിരുന്നെങ്കിൽ എന്ന് മോഹിപ്പിക്കും വിധം മനോഹരമാണ് ഈയെഴുത്ത്. അബിന്റെ എഴുത്തിന്റെ ശക്തി ആക്ഷേപഹാസ്യത്തിലാണെന്ന് ഉറപ്പിച്ചു പറയാം. സ്വർഗ്ഗയാത്രയിലാണ് ആൽവിൻ പി എന്ന നാടകകൃത്ത്. യാത്രയിൽ കൂടെയുള്ളത് അഫ്‌ഗാനിസ്ഥാനിൽ നിന്ന് താലിബാന്റെ അനുയായികളിൽ ഒരാളാണ്. ഇവർ തമ്മിലുള്ള സരസമായ സംഭാഷത്തിലൂടെയാണ് നോവലിലേക്ക് വായനക്കാർ പ്രവേശിക്കുന്നത്. അവർ തമ്മിലുള്ള സംസാരമൊന്ന് കേട്ടു നോക്കൂ.

"ഹാ...അപ്പം തീവ്രവാദിയാ...;;ല്ലേ?' ഞാൻ ആകാംക്ഷനായി.
"ഫ്രീഡം ഫൈറ്റേഴ്സ്..." ഇത്തിരി ഹുങ്കോടെ തീവ്രവാദി സ്നേഹിതൻ പറഞ്ഞു.
"ഓ...ഞാൻ കണ്ട്ക്ക്...ടിവില്ല്...തോക്കൊക്കെ പിടിച്ച് വെള്ള ജുബ്ബയും തടിയൊക്കെയായി മലേമ്മക്കൂടെ പോന്നത്.......അപ്പം ഏട്ടാ ഇങ്ങളെന്താ സ്വാര്ഗ്ഗത്തിലോട്ട് പോന്നത്?....?" വളരെ സംശയത്തോടെ ഞാൻ ചോദിച്ചു.
"ഒസാമാജിയെ കാണണം."

"ഹേ...അങ്ങേര്...സോറി. ജി ഇവിടെ സ്വർഗ്ഗത്തിലാണോ?" ഞാൻ വളരെ ആകാംക്ഷയോടെ ചോദിച്ചു.

"പിന്നെ, ജി ഇല്ലായെ പിന്നാരാ സ്വർഗ്ഗത്തിൽ ഉണ്ടാവാ..! ഞങ്ങൾ ആ സ്വർഗ്ഗനാഥനു വേണ്ടിയാണല്ലോ ഭൂമിയിൽ പോരാടിയത് തന്നെ...!" വളരെ ആത്മാഭിമാനത്തോടെ ഒസാമ അനുയായി പറഞ്ഞു.

"ഞാക്കൊന്നും അതിന്റെ ആവശ്യം വന്നിക്കില്ലായിരുന്നു. ഞങ്ങള്ടെ നാടന്നെ ഒര് സ്വർഗ്ഗം പോലായിരുന്നു....! കെട്ടിക്കില്ലേ? ദൈവത്തിന്റെ സ്വന്തം നാട്..കേരളം?" ഞാനും ഒരു ആത്മാഭിമാനത്തോടെ പറഞ്ഞു.

വടക്കിന്റെ പ്രാദേശിക ഭാഷയും കാര്യം പറയലും ആക്ഷേപഹാസ്യവുമെല്ലാം കോർത്തിണക്കിയ രുചികരമായ ഒരു അബിൻ ശൈലി ഇവിടെ രൂപപ്പെടുന്നത് കാണാം.

"ആ മഞ്ഞ ബോർഡ് കാണുവാൻ വേണ്ടി ഞാൻ ജനലിലൂടെ തലയിട്ട് പുറത്തേക്ക് കുറെ നോക്കി. പക്ഷെ നീലാകാശപ്പരപ്പിൽ എനക്ക് മഞ്ഞയുടെ ഒരു അംശം പോലും കണ്ടെത്തുവാൻ കഴിഞ്ഞുമില്ല. ഈ മഞ്ഞ ബോർഡ് എന്നുവെച്ചാൽ ഞാൻ ഉദ്ദേശിച്ചത് "നന്ദി വീണ്ടും വരിക ഭൂമി" അല്ലെങ്കിൽ "സ്വാഗതം സ്വർഗ്ഗത്തിലേക്ക്" എന്നുള്ളതാണെന്നും ഞാൻ പറഞ്ഞു കൊള്ളട്ടെ.' ഇങ്ങനെ, സ്വർഗ്ഗയാത്രയിൽ പോലും മനുഷ്യൻ സൂക്ഷിക്കുന്ന സങ്കുചിതത്വത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് നോവലിസ്റ്റ്.

സ്വർഗ്ഗത്തെ സ്വപ്നം കാണുന്ന മനുഷ്യൻ, അവിടെ കാണുന്ന സുന്ദരികളെ സ്വപനം കാണുന്നതിങ്ങനെ. "സുന്ദരി എന്ന് വെച്ചാൽ അതിസുന്ദരി. ഇങ്ങള നാട്ടിലെ ഐശ്വര്യാ റോയിയെ സുന്ദരി എന്ന് വിളിച്ചതിൽ ഞാൻ ലജ്ജിച്ചുപോയി. ഈ ഒരു അവസരത്തിൽ ഇനി ഇവളങ്ങാനും ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ അലക്‌സാണ്ടറും സീസറും എന്തിന്, നമ്മുടെ ടിപ്പു സുൽത്താൻ പോലും യുദ്ധം ചെയ്യും....നാടിനും നാട്ടാർക്കും വേണ്ടിയല്ലെന്ന് മാത്രം.....ഇനി ഇവളെയെങ്ങായും ഞാനാ കല്യാണം കഴിച്ചതെങ്കിൽ...ചായ മാണ്ടാ...ചോറ് മാണ്ടാ...ഒരു മണ്ണാങ്കട്ടയും മാണ്ടാ എന്നതാവേനും എന്റെ അവസ്ഥ." ഭൂമിയെ മാഗ്നിഫയിങ് ഗ്ലാസ്സിലൂടെ കണ്ടാൽ സ്വർഗ്ഗമായി എന്ന അജ്ഞതയും നിഷ്കളങ്കതയും മണ്ടത്തരവും എല്ലാം ചേർത്ത് ഒരു രസഗുളയായാണ് ആദ്യത്തെ അധ്യായങ്ങൾ എഴുതിയിട്ടുള്ളത്.

നേരിട്ട് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ എടുക്കപ്പെടാത്തവർ പരലോക വിചാരണ നേരിടണം. പരലോക വിചാരണ ചെയ്യുന്നത് ചിത്രഗുപ്തനോ ദൈവമോ മാലാഖമാരോ മനുഷ്യരോ ഒന്നുമല്ല. മനുഷ്യൻ ചോദ്യം ചെയ്യപ്പെടുന്നത് ദൈവത്താലോ മനുഷ്യരാലോ അല്ല. മറിച്ച് അയാളുടെ ജീവിതപരിസരങ്ങളിലെ ഉറുമ്പ്, കോഴി, ആട്, പശു, ഏലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവജന്തുക്കളാലും ചെടികളാലും ഒക്കെയാണ്. അറിഞ്ഞും അറിയാതെയും അയാൾ വെറുക്കുകയോ ദ്രോഹിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുള്ള കർമ്മങ്ങളെല്ലാം വിചാരണയിൽ എടുക്കപ്പെടുന്നു. ഒട്ടകം സൂചിക്കഴയിലൂടെ കടക്കുന്നത്ര ദുഷ്കരമാണ് ഈ വിചാരണ. മനുഷ്യന്റെ യുക്തികൾക്കനുസരിച്ചല്ല ഈ വിചാരണ.
"സാർ...ഞാൻ ഒരുജീവിയെയും അറിഞ്ഞോണ്ട് കൊന്നിക്കുല്ല...വേദനിപ്പിച്ചിക്കുല്ല..." ഞാനെന്റെ സത്യം സമർത്ഥിച്ചു.

"ഉപദ്രവിക്കലും കൊല്ലലും മാത്രമല്ലല്ലോ പാപങ്ങൾ..." ഗന്ധർവ്വൻ ചിരിച്ചു കൊണ്ട് ഒരു കുട്ടിയോടെന്ന വിധം എന്നോട് പറഞ്ഞു.....
"നിങ്ങൾ കറുത്ത മനുഷ്യരെ പരിഹസിച്ചിട്ടില്ലേ?"

അടുക്കളയിൽ കട്ട് കയറിയ പൂച്ചയെ ഉപദ്രവിക്കുന്നത് പോലും അവനെതിരായി വരുന്നു.

"സത്യായിട്ടും സാർ...ഞാൻ വേവിക്കാത്ത മീനൊക്കെ പൂച്ചയ്ക്ക് തന്നെയാ കൊടുക്കാറുള്ളത്...എന്നിട്ടും അവറ്റകൾ അടുക്കളയിൽ കയറി കട്ട് തിന്നാറുണ്ട് സാർ..."

"അത് കളവായി പരിഗണിക്കേണ്ട! ഞങ്ങൾക്ക്‌ ആഹാരം കിട്ടാത്തപ്പോളാണ് ഞങ്ങൾ ആഹാരം തേടിപ്പോകാറുള്ളൂ. ഭൂമിയിലെ നിയമം മാത്രമാണ് ഞങ്ങൾ ചെയ്തിട്ടുള്ളൂ." പൂച്ചരാജാവ് സമർത്ഥിച്ച് പറഞ്ഞു.

"മണ്ണിൽ വിശാലമായി വളരേണ്ട ചെടികളെ കേവലം ചെറിയൊരു ചട്ടിക്കുള്ളിൽ അടച്ചു വളർത്തിയതോ?" എന്നിങ്ങനെ മനസ്സിൽ ചിന്തിക്കാത്ത കുറ്റങ്ങൾ ആരോപിക്കപ്പെടുമ്പോൾ ആൽവിൻ ചിന്തിക്കുന്നത്, "ശ്ശൊ...ഒന്നും മാണ്ടാടയിരുന്നു. ഭൂമിയിൽ ഉള്ളപ്പോൾ വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടാൽ മതിയായിരുന്നു." ഇവിടെയാണ് കൂടെ വന്ന അഫ്ഘാൻകാരന്റെ സാന്നിധ്യം നിർണ്ണായകമാവുന്നത്. പൂച്ചിനും ഉറുമ്പിനുമൊക്കെ രാജാക്കന്മാർ വിചാരണ ചെയ്യുമ്പോൾ പശുവിന് വേണ്ടി ഗോമാതാവാണ് വിചാരണ ചെയ്യുന്നത് എന്നതും രസകരമായി തോന്നി..
"ഭൂമിയിൽ പിറക്കുന്ന ഏതൊരു കുഞ്ഞും അടഞ്ഞ കൈകളുമായി കരഞ്ഞ് കൂതൂഹലത്തോടെയാണ് അവരുടെ വരവ് അറിയിക്കുന്നത്. അടഞ്ഞ കൈകൾ ആരെയും അംഗീകരിക്കുന്നില്ല. സ്വീകരിക്കുന്നില്ല... സ്നേഹിക്കുന്നില്ല....ഇനി എന്റെ വരും ജന്മത്തിൽ ഞാൻ ഒരിക്കലും ഇങ്ങനെയായിരിക്കില്ല പിറന്നു വീഴുന്നത്. ഇത് ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു. ഒരായിരം പ്രാവശ്യം വാക്ക് തരുന്നു. ഭൂമിയിൽ ഞാൻ പിറന്ന് വീഴുന്നത് ചിരിച്ച മുഖവുമായും ഒപ്പം തന്നെ നിവർത്തിപ്പിടിച്ച കൈകളുമായിയായിരിക്കും."

"ഇനി ഈ വരുംജന്മത്തിൽ എന്റെ കോഴിക്കുഞ്ഞിനെ കീരി പിടിക്കുകയാണെങ്കിൽ ഒരിക്കലും ഞാനതിന്റെ മോന്ത എറിഞ്ഞ് പൊട്ടിക്കില്ല." എന്നിങ്ങനെ മനുഷ്യന്റെ നിഷ്കളങ്കമായ തീരുമാനങ്ങൾ എത്ര ബാലിശമാണെന്ന് അബിൻ സരസമായി അവതരിപ്പിക്കുന്നുണ്ട് നോവലിൽ.

ഇന്ന് പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഭീകരതയുടെ നടുവിലേക്കാണ് പിറന്നു വീഴുന്നത്. ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രം ഏതാനും വരികളിലൂടെ ചുരുക്കി എന്നാൽ ശക്തമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നോക്കുക. "അച്ഛന്റെ ഭ്രൂണം മകളിൽ വളരുന്നു.അമ്മയുടെ മരണകാരണം മകനാൽ ആവുന്നു. അമ്മ മക്കളെ അവസാനിപ്പിക്കുന്നു. പാപങ്ങളുടെ കൊടുംഭീതിയിൽ വീർപ്പുമുട്ടുന്ന ലോകത്തേക്ക് ഞാനുമില്ല. കാരണം...എന്റെ അമ്മയും എന്റെ മരണം ആഗ്രഹിക്കുന്നു...അല്ലേൽ അമ്മയ്ക്ക് അമ്മയുടെ ജീവിതം അവസാനിപ്പിക്കണം..."

ഇങ്ങനെ പ്രതിസന്ധികളെ അതിജീവിച്ചു ദമ്പതികൾ തമ്മിലുള്ള ചേർച്ചയെ എത്ര മനോഹരമായാണ് എഴുത്തുകാരൻ എഴുതിച്ചേർത്തിരിക്കുന്നത്! "ഇങ്ങനയുണ്ടോര് കെർപ്പം..!'

"പിന്നല്ലാണ്ട്..കെർപ്പന്ന് വച്ചാ ഇങ്ങനെയൊക്കെയാ..ഞാക്ക് മണം പറ്റൂല്ലാ..രുചി പറ്റൂല്ല...ഒച്ച പറ്റൂല്ലാ..."
"ന്റെ മോന് മാണ്ടിയല്ലേ...ഇഞ്ഞി ശർദ്ദിച്ചോ..ദിവസം മുഴ്വനും ശർദ്ദിച്ചോ..." പേരക്കാ കഷ്ണം പ്ലേറ്റിൽ കഷ്ണിച്ചു കൊണ്ട് ദിവാകരൻ നായർ പറഞ്ഞു.

സ്വാർത്ഥതയുടെ കൂടാരമാണ് ഓരോ മനുഷ്യനും. അതുകൊണ്ടു നഷ്ടമാകുന്നത് നന്മ നിറഞ്ഞ പൊതുവിടങ്ങളാണ്. ഈ സ്വാർത്ഥത വിരിയിച്ചെടുത്ത പൊതുവിടങ്ങളെപ്പറ്റി നോവലിസ്റ്റ് ആകുലനാകുന്നതിങ്ങനെ. "സ്ത്രീകൾ ഗര്ഭിണികളായിക്കഴിഞ്ഞാൽ പ്രസവിക്കുംവരെ അവർ പുറത്തെ അപകടകരമായ സ്ഥലങ്ങളിൽ ഒന്നും തന്നെ പോകരുത് എന്ന് മാത്രമല്ല എനിക്ക് പറയാനുള്ളത്. ആഭാസന്മാർ നിറഞ്ഞ പൊതു സ്ഥലങ്ങളിലും പോകരുത് എന്നും എനിക്ക് പറയാനുണ്ട്. ടൗൺ ബസ് സ്റ്റാൻഡ്, കല്യാണ വീടുകൾ, മരണ വീടുകൾ, പൊതു പരിപാടികൾ നടക്കുന്നിടം എന്നീ സ്ഥലങ്ങളെയാണ് പൊതുസ്ഥലം എന്നു ഞാൻ ഉദ്ദേശിച്ചത്....ഇവിടെയൊക്കെ ആഭാസന്മാർ ഉണ്ടെന്നാണ് എന്റെ പക്ഷം."

വർഗ്‌ഗീയത നടമാടുന്ന സമകാലീന കാലത്താണ് ആൽവിന് പുനർജ്ജന്മം കിട്ടുന്നത്. ഇറുക്കിപ്പിടിച്ച കണ്ണുകളും മുറുക്കിപ്പൂട്ടിയ കൈകളുമായി ഒരു വാവിട്ട നിലവിളിയുടെ സഹായത്താൽ ഞാനാ പ്രകാശത്തിലേക്ക് ലയിച്ചു പരന്നു എന്ന് എഴുതിക്കൊണ്ട് നിഷ്കളങ്കകമായ, നിസ്സഹായമായ ബാല്യത്തിന്റെ നനുത്ത പ്രതലത്തിലേക്ക് വായനക്കാരെ നോവലിസ്റ്റ് അടുപ്പിക്കുന്നുണ്ട്. ഗർഭാവസ്ഥയെ നോവലിസ്റ്റ് അവതരിപ്പിക്കുന്നതും വേറിട്ട രീതിയിലാണ്.

നോവലിന്റെ രണ്ടാം ഭാഗം ഒരു പ്രണയനോവലും സാമൂഹ്യ നോവലും ചേർന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. ഹാസ്യം കഴിഞ്ഞാൽ അബിൻ നന്നായെഴുതുന്നത് റൊമാൻസ് ആണെന്ന് തോന്നുന്നു. കാലത്തിന്റെ നാഡിമിടിപ്പ് അബിന്റെ പ്രണയ എഴുത്തിലുണ്ട്.

"ജീവിതം സുന്ദരമാണ്. അത് ഏറ്റവും സുന്ദരപൂർണ്ണമാവുന്നത് കൂട്ടിനൊരാൾ എത്തുമ്പോഴാണ്. നിഷ്ബാന ഇബ്രാഹിം ആണ് ആ കൂട്ടുകാരി. ഇപ്പോൾ അവൻ രാത്രികാലത്ത് ഉറക്കിന് കൂട്ട് പിടിക്കുന്നത് പുസ്തകങ്ങളെയല്ല, മറിച്ച് നിഷ്‌ബാന ഇബ്രാഹിമിന്റെ നിശ്ശബ്ദ മെസേജുകളെയാണ്."

കാമുകീ കാമുകർ തമ്മിലുള്ള ഒരു ചാറ്റ്‌ ശ്രദ്ധിക്കുക.
"നന്നായിട്ടുണ്ടോന്ന് ചോദിച്ചാൽ...കാമുകന്മാർക്ക് നല്ലോണം ഇമ്മാതിരി കുത്തികുറിപ്പുകൾ ഉണ്ടാക്കാൻ കഴിയും... 🙂 "
"ഹ ഹ...നോ നെവർ...ഐ ആം നോട്ട് എ കാമുകൻ. 🙂 "
"പിന്നെ...നിന്റെ ആ കവിത കണ്ടാൽ അറിയാം..നീയൊരു പരീകുട്ടിയാണെന്നത്..."
"പരീകുട്ടിയോ...വിച്ച്?"
"ചെമ്മീൻ...മാനസ മൈനേ വരൂ.."

ഈ പ്രണയത്തെ വർഗ്ഗീയ കലാപസാധ്യത നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശത്താണ് അബിൻ നട്ടുവളർത്തിക്കൊണ്ട് വരുന്നത്. മുസ്ലീങ്ങളും ഹിന്ദുക്കളും ഒരു പാലത്തിന് അപ്പുറവും ഇപ്പുറവും താമസിക്കുന്ന ഒരു കര. "പണ്ട് അതൊരു കോൺക്രീറ്റ് പാലം മാത്രമായിരുന്നു. രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലം. ഇന്ന് അത് രണ്ട് ദേശങ്ങളെ വേർതിരിപ്പിക്കുന്ന ഒന്നാണ്. പാലത്തിന്റെ പകുതി നിറം പച്ചയിലും പാതി നിറം കാവിയിലും തെളിഞ്ഞു."

ഇവിടെ നിന്നങ്ങോട്ട് അബിനിലെ സരസനും ശാന്തനുമായ നോവലിസ്റ്റ് ബാറ്റൺ തനിക്ക് പറയാനുള്ള കാര്യങ്ങളെ ശക്തമായി പറയുന്ന ഇടയ്ക്കൊക്കെ അല്പം മുദ്രാവാക്യം വിളിയൊക്കെയുള്ള ഒരു വിപ്ലവകാരിയായ എഴുത്തുകാരനെ ഏല്പിക്കുകയാണ്. ചില ഉദാഹരണങ്ങൾ ചേർക്കുന്നു.

"നാടിനെ വഞ്ചിക്കുന്നവർ ആണല്ല! അതുകൊണ്ട് ഇഞ്ഞിയും ഞാനും ആണാണ്." ഇഖ്ബാൽ പറഞ്ഞു. അഭിമന്യു നിശബ്ദനായി.
"ഇമ്മക്ക് പരസ്പരം കൈകോർക്കാം..അല്ലാതെ പരസ്പരം മുഷ്ടി പിടിക്കണ്ട!" ഇഖ്ബാൽ പറഞ്ഞു.
ഹ്മ്മ്...അഭിമന്യു വീണ്ടും നിശബ്ദനായി.

"എന്റുമ്മ പറഞ്ഞ പോലെ ഞാനും ഇഞ്ഞിയും ഒക്കെ കൂടപ്പിറപ്പാണ്.." അവനവന്റെ കൈ മുറുകെ പിടിച്ചു.
മാടക്കരയെയും ചിനക്കരയെയും ബന്ധിപ്പിക്കുന്ന വലിയപാലത്തിലൂടെ അവരൊരുമിച്ചു നടന്നകന്നു.
"സമാധാന യോഗം ആരുടെയൊക്കെയോ മനസ്സിലെ സമാധാനം കെട്ത്തിക്കൊണ്ട് അവസാനിച്ചു."
"വിവേകാനന്ദൻ നമ്മളെ ഹിന്ദു മതത്തെ വളർത്തിക്കൊണ്ട് വന്ന മഹാനാണ്." സുനോജ് പറഞ്ഞു.
"സുഹൃത്തേ, വിവേകാനന്ദൻ ഭാരത മാനവീകരെ ഒന്നിച്ച് കൊണ്ട് വന്ന് ഭാരത സംസ്കാരത്തെയാണ് വളർത്തിക്കൊണ്ട് വന്നത്. അല്ലാതെ ഒരു മതത്തെയും അല്ല."

"ഡാ അഭിമന്യു, നല്ല ക്ലീൻ ഷേവ് ആയ തീവ്രവാദികളാ ലോകത്ത് കൂടുതലും."
"ഹ ഹ...അത് നമ്മുടെ നാട്ടാർക്ക് മനസ്സിലാവൂല്ലാലോ...അവരുടെ വിചാരം താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്നല്ലേ."

വിവിധ രചനാശൈലികളെ കൂട്ടിച്ചേർത്തത് വായനയിൽ വൈവിധ്യം പ്രധാനം ചെയ്യുമ്പോഴും പുസ്തകത്തിന് പൊതുവായ ഒരു ശൈലി ഉണ്ടാവുന്നതിന് ഈ വൈവിധ്യം തടസ്സമാവുന്നുണ്ട്. എങ്കിലും രണ്ടു ഭാഗത്തെയും അതർഹിക്കുന്ന പ്രാധാന്യത്തോടെ വായനക്കാരെ സ്വാധീനിക്കും വിധം അവതരിപ്പിച്ചത് പ്രമേയപരമായി ഗുണം ചെയ്തു എന്ന് തന്നെ കരുതുന്നു. അൽവിനും അഫ്ഘാനിയും ചേർന്നുള്ള യാത്രയും അഭിമന്യുവും നിഷ്‌ബാനയും തമ്മിലുള്ള പ്രണയവും, അഭിമന്യുവും ഇഖ്ബാലും തമ്മിലുള്ള സൗഹൃദവും നമ്മെ ഏറെ സ്വാധീനിക്കും എന്നുറപ്പ്. സനോജ് എന്ന കഥാപാത്രം നോവലിനൊടുവിൽ വായനക്കാരന്റെ മനസ്സിലെ മുറിവാകുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തെ ഒന്നു കൂടെ മിനുക്കിയെടുക്കാമായിരുന്നു എന്ന് തോന്നി. പുസ്തകത്തിന്റെ മുഖചിത്രം രചനാശൈലിയെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ കൂടുതൽ ആകർഷകമാക്കാമായിരുന്നു എന്ന് തോന്നി. ആക്ഷേപഹാസ്യവും സാമൂഹ്യവിമർശനവും ഇഴ ചേർത്ത അബിൻ ശൈലിയാണ് ഈ നോവൽ നൽകുന്ന ഏറ്റവും നല്ല വാഗ്ദാനം.

പരിസ്ഥിതിയും ദളിത് വിഷയങ്ങളുമെല്ലാം നോവലിൽ വന്നു പോകുമ്പോഴും വർഗ്‌ഗീയതയെയാണ് പ്രധാനമായും ഈ നോവൽ ലക്‌ഷ്യം വെക്കുന്നത്. മതങ്ങളുടെ പ്രായോഗികമല്ലാത്ത തത്വവാദങ്ങൾ നിരർത്ഥകമാണെന്നും മതമൂല്യങ്ങളെ തീവ്രവാദത്തിന്റെ നൂലിൽ കെട്ടി അജ്ഞരുടെ കൈയ്യിൽ കൊടുത്തു പറത്താൻ ശ്രമിക്കുന്നത് ഒരു ഗുണവും ചെയ്യുകയില്ലെന്നും ഈ പുസ്തകം ആണയിട്ട് പറയുന്നുണ്ട്. അതിനിറങ്ങിപ്പുറപ്പെടുന്നവർ ഇഹലോകത്തും പരലോകത്തും സ്വയം നാശമാണ് ക്ഷണിച്ചു വരുത്തുന്നതെന്നും കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ എന്ന മട്ടിൽ നന്നായി പറയുന്നുണ്ട് നോവലിസ്റ്റ്. ആധുനിക കാലത്തിന്റെ പുഴുക്കുത്തുകളെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന വോട്ട് ഫോർ ഹെവൻ രചനാശൈലി കൊണ്ടും പങ്കു വെയ്ക്കുന്ന ആശയങ്ങളുടെ തീക്ഷ്ണത കൊണ്ടും വായനക്കാരിൽ സ്വാധീനം ചെലുത്തുമെന്ന് തീർച്ച.

പ്രസാധനം - കറന്റ് ബുക്സ് തൃശൂർ
പേജ് - 147
ഒന്നാം എഡിഷൻ വില - 150

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest